'ശ്രീദേവിക്ക് മരിക്കാന്‍ കഴിയില്ല'; പ്രേക്ഷകരുടെ നെഞ്ചുലച്ച മരണം, ഇന്നും ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരറാണി
ബോളിവുഡിന് വമ്പന്‍ സിനിമകള്‍ സമ്മാനിച്ച ബന്‍സാലിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച ശ്രീദേവി.

By ETV Bharat Entertainment Team
Published : February 25, 2026 at 2:31 PM IST
ഇന്ത്യന്‍ സിനിമ കണ്ട മികച്ച അഭിനയ പ്രതിഭകളിലൊരാളായിരുന്നു ശ്രീദേവി. തെന്നിന്ത്യന്‍ സിനിമാ ലോകത്തേക്ക് ബാലതാരമായി ചുവടു വച്ച ശ്രീദേവി ബോളിവുഡും കീഴടക്കി പ്രേക്ഷകരെ ഞെട്ടിക്കുന്നതാണ് പലപ്പോഴും കണ്ടത്. സിനിമാസ്വാദകരും മറ്റും അത്രയേറെ സ്നേഹിച്ച ആ താരറാണിയുടെ വിയോഗം അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല.
54 ാം വയസില്‍ ഹൃദയാഘാതത്തിന്‍റെ രൂപത്തിലെത്തിയാണ് അവരെ മരണം കവര്‍ന്നെടുത്തത്. വെള്ളിത്തിരയില്‍ അരങ്ങു വാഴുന്ന സമയത്ത് അഭിനയവും നൃത്തവും ഹാസ്യവുമൊക്കെ തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തുടര്‍ച്ചയായി തെളിയിച്ച അപൂര്‍വ പ്രതിഭയായിരുന്നു അവര്‍.
ശ്രീദേവി മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും അവരെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍ ഇന്നും ശ്രീദേവിയെന്ന താരറാണി ജീവിച്ചിരിക്കുന്നുണ്ട്. 2018 ഫെബ്രുവരി 24 നായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ശ്രീദേവിയുടെ വിയോഗ വാര്‍ത്തയെത്തിയത്.
പ്രേക്ഷക ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങിയ ആ പ്രതിഭയുടെ വിയോഗം അത്രയെറെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ബോളിവുഡില്‍ വമ്പന്‍ സിനിമകള്‍ സമ്മാനിച്ച സഞ്ജയ് ലീല ബന്‍സാലി അവരെ കുറിച്ചുള്ള ഓര്‍മകള്‍ കഴിഞ്ഞ ദിവസം അവരുടെ ചരമവാര്‍ഷിക ദിനത്തില്‍ പങ്കുവച്ചിരുന്നു. ആ സംവിധായകനും ശ്രീദേവിയോട് വലിയ ആരാധനയായിരുന്നു. അവരുടെ കഴിവുകളെ ബഹുമാനിച്ചിരുന്നു.

2018 ലായിരുന്നു ബന്‍സാലിയുടെ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പ്രധാന വേഷത്തിലെത്തിയ പദ്മാവത് പുറത്തിറങ്ങിയത്. ചിത്രത്തിന് നിരവധി പേര്‍ പ്രശംസയുമായി എത്തിയിരുന്നു. ചിത്രത്തിന്‍റെ പ്രത്യേക ഷോ കാണാന്‍ ശ്രീദേവിയും ബോണി കപൂറും എത്തിയിരുന്നു. ആ ചിത്രം തനിക്കേറെ ഇഷ്‌ടപ്പെട്ടുന്നുവെന്നായിരുന്നു ശ്രീദേവി അന്ന് പങ്കുവച്ചത്.
ബോണി കപുറിനൊപ്പം താന്‍ സംവിധാനം ചെയ്‌ത പദ്മാവതിന്‍റെ പ്രത്യേക പ്രദര്‍ശനമായിരുന്നു അത്. തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രീദേവി അറിയിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 2018 ഫെബ്രുവരി 24 ന് ദുബായില്‍ വച്ച് ശ്രീദേവി മരണത്തിന് കീഴടങ്ങി. പെട്ടെന്നുള്ള മരണം രാജ്യത്തെ മുഴുവൻ ഞെട്ടിച്ചു. ആരാധകർക്കും സിനിമാതാരങ്ങൾക്കും ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. ശ്രീദേവിക്ക് മരിക്കാന്‍ കഴിയില്ല അവള്‍ ഒരു മാന്ത്രികയാണെന്ന് ബന്‍സാലി പറഞ്ഞു. ഈ വാക്കുകള്‍ അദ്ദേഹം ശ്രീദേവിയെ എത്രമാത്രം ആരാധിച്ചുവെന്ന് കാണിക്കുന്നതാണ്. അത് തന്നെയാണ് പ്രേക്ഷകരും ആവര്‍ത്തിച്ചു പറയുന്നത്. ശ്രീദേവിക്ക് മരിക്കാന്‍ കഴിയില്ല…
ആന്ധ്ര സ്വദേശിയായ അഭിഭാഷകനായിരുന്ന അയ്യപ്പന്‍റെയും രാജേശ്വരിയുടെയും മകളായി 1963 ഓഗസ്റ്റ് 13ന് തമിഴ് നാട്ടിലെ ശിവകാശിയില്‍ ആയിരുന്നു ശ്രീദേവിയുടെ ജനനം. ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍ എന്നായിരുന്നു നാമം. നാലാം വയസില്‍ തുണൈവര്‍ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തു വച്ചു. പിന്നീട് ബാലതാരമായി തമിഴിലും തെലുഗുവിലും മലയാളത്തിലുമൊക്കെയായി ഒട്ടേറെ സിനിമകളില്‍ ശ്രീദേവി അഭിനയിച്ചു.1971 ല്‍ പുറത്തിറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം ശ്രീദേവിക്ക് ലഭിച്ചു.

കെ ബാലചന്ദ്രന്‍റെ സംവിധാനത്തില്‍ പിറന്ന മുണ്‌റു മുടിച്ച് എന്ന ചിത്രത്തിലൂടെ പതിമൂന്നാം വയസില്‍ ബാലതാരമായി എത്തി. തമിഴിലെ പ്രിയ താരങ്ങളായ കമല്‍ഹാസനും രജനികാന്തിനുമൊപ്പമാണ് നായികയായി ശ്രീദേവി വേഷമിട്ടത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ കമല്‍ ഹാസനും രജനികാന്തിനുമൊപ്പമൊക്കെ ശ്രീദേവി അഭിനയിച്ചു. തുടക്കത്തില്‍ തന്നെ അഭിനയ രംഗത്ത് തന്‍റെതായ ഇടം കണ്ടെത്താന്‍ ശ്രീദേവിക്ക് കഴിഞ്ഞിരുന്നു.
1977 ല്‍ പുറത്തിറങ്ങിയ ഗായത്രി, കാവിക്കുയില്‍, തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ പ്രിയ, സിഗപ്പൂ റോജാക്കള്‍, 16 വയതനിലെ എന്നീ ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. മൂണ്‌റാം പിറൈ എന്ന ചിത്രത്തില്‍ ഓര്‍മ നഷ്‌ടപ്പെട്ട പെണ്‍കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചത് അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പിന്നീട് തമിഴിലും തെലുഗിലുമൊക്കെയായി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രീദേവി വേഷമിട്ടു.

1975 ല്‍ പുറത്തിറങ്ങിയ ചിത്രം ജൂലിയിലൂടെയാണ് ബോളിവുഡിലേക്ക് ശ്രീദേവി ചുവടു വയ്ക്കുന്നത്. തെന്നിന്ത്യന്‍ താരം ലക്ഷ്‌മിയായിരുന്നു ചിത്രത്തിലെ നായിക. അവരുടെ സഹോദരി വേഷമായിരുന്നു ശ്രീദേവിക്ക് ലഭിച്ചത്. പിന്നീട് 79 ല്‍ പുറത്തിറങ്ങിയ സൊല്‍വ സാവന്‍ എന്ന ഹിന്ദി ചിത്രത്തില്‍ നായികയായി എത്തി. മൂണ്‌റാം പിറൈ എന്ന തമിഴ് ചിത്രത്തിന്‍റെ മൊഴിമാറ്റി എത്തിയ ഹിന്ദി പതിപ്പില്‍ വേഷമിട്ടത് ശ്രീദേവി തന്നെയായിരുന്നു. സദ്‌മ എന്ന ചിത്രമായിരുന്നു അത്. പിന്നീട് ഹിമത്വാല എന്ന ചിത്രത്തില്‍ ജിതേന്ദ്രയുടെ നായികയായി വേഷമിട്ട ശ്രീദേവി ഹിന്ദിയില്‍ കാലുറപ്പിച്ചു. പിന്നീടങ്ങോട്ട് ശ്രീദേവിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രീദേവിയായിരുന്നു പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
അദൃശ്യ കാമുകനെ പ്രണയിക്കുന്ന പ്രണയിനിയായും നാഗകന്യകയായും ത്രികോണ പ്രണയകഥ പറഞ്ഞ യാഷ് ചോപ്രയുടെ ചാന്ദ്‌നിയില്‍ ഋഷി കപൂറിന്‍റെയും വിനോദ് ഖന്നയുടെയും നായികയായുമൊക്കെ ശ്രീദേവി തകര്‍ത്തഭിനയിച്ചു.
മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ഗുരുവിലും ചാല്‍ബാസില്‍ രജനികാന്തിനും സണ്ണി ഡിയോണിനുമൊപ്പമൊക്കെ ശ്രീദേവി പ്രേക്ഷകരെ ഞെട്ടിച്ചു. അതുപോലെ അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ അമ്മയായും മകളായും ഇരട്ട വേഷത്തിലുമെത്തി. രൂപ് കി റാണി ചോരാം കാ രാജാ, ,ലാഡ്‌ല, ജുദായി ഇവയെല്ലാം ശ്രീദേവിയെ എന്ന താരത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.

പ്രേക്ഷകര്‍ക്ക് എന്നും അഴകിന്‍റെ റാണിയായിരുന്നു ശ്രീദേവി. ആ ശ്രീദേവിയെ സ്വന്തമാക്കാനും നായകന്മാര്‍ക്ക് കടുത്ത ശ്രമമായിരുന്നു. പ്രേക്ഷകരേക്കാളും വലിയ പ്രണയമായിരുന്നു അവര്‍ക്ക്. തെന്നിന്ത്യയിലേയും ബോളിവുഡിലെയും പല നായകന്മാരും ശ്രീദേവിക്ക് ഒപ്പം കൂടിയതൊക്കെ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതായിരുന്നു. അങ്ങനെ മിഥുന്‍ ചക്രവര്‍ത്തിയുമായി ശ്രീദേവി അടുപ്പത്തിലായി. 1984 ല്‍ ജാഗ് ഉഡ്‌താ ഇന്‍സാനിന്‍റെ സെറ്റിലായിരുന്നു ഇത്. ഈ തീവ്ര പ്രണയം പരസ്യമായതോടെ മിഥുന്‍റെ ഭാര്യ യോഗി ബാലി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ ആ പ്രണയബന്ധം അവിടെ അവസാനിച്ചു. പിന്നീട് ബോണി കപൂറിന് ശ്രീദേവിയോട് വലിയ ആരാധനയായിരുന്നു.
ശ്രീദേവി ബോളിവുഡില്‍ ചുവട് ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ ശ്രീദേവിയോട് ബോണി കപൂറിന് പ്രണയം തോന്നിയിരുന്നു. 1970 കളില്‍ ശ്രീദേവിയുടെ തമിഴ് സിനിമ കണ്ട ബോണി കപൂറിന് എന്തെന്നില്ലാത്ത ആരാധനയും പ്രണയവുമായിരുന്നു. ആ നായികയെ ബോളിവുഡിലെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അന്ന് തുടക്കക്കാരന്‍ മാത്രമായിരുന്നു ബോണി. പിന്നീട് മിസ്റ്റര്‍ ഇന്ത്യയില്‍ വമ്പന്‍ വരവേല്‍പ്പോടെയാണ് ബോണി കപൂര്‍ ശ്രീദേവിയെ സ്വീകരിച്ചത്. എന്നാല്‍ ബോണി കപൂര്‍ വിവാഹിതനായിരുന്നു. 1983 ലായിരുന്നു അത്. ടെലിവിഷന്‍ നിര്‍മാതാവായ മോണ ഷൂരിയായിരുന്നു ഭാര്യ. മോണയും ശ്രീദേവിയും നല്ല സുഹൃത്തുക്കളായിരുന്നു. ബോണി കപൂറിനും മോണയ്ക്കും രണ്ടു മക്കളുമുണ്ട്.
ശ്രീദേവിയുടെ അമ്മ അസുഖബാധിതയായപ്പോള്‍ എല്ലാ പിന്തുണയും നല്‍കിയത് ബോണിയായിരുന്നു. പതുക്കെ പതുക്കെ ശ്രീദേവിയും ബോണി കപൂറും അടുത്തു. ശ്രീദേവി ഗര്‍ഭിണിയായതോടെ പ്രശ്‌നങ്ങള്‍ കൈവിട്ടു. മോണയുടെ അമ്മ സാറ്റി ചാറ്റര്‍ജി പരസ്യമായി ശ്രീദേവിയെ കയ്യേറ്റം ചെയ്യുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തി. 1996 ല്‍ ജൂണ്‍ 2 ന് ശ്രീദേവിയെ ബോണി കപൂര്‍ വിവാഹം ചെയ്‌തു. 2012 ല്‍ മോണ അര്‍ബുദ രോഗം വന്ന് മരിച്ചു.
ബോണി കപൂറിനെ വിവാഹം കഴിച്ചതോടെ അഭിനയ രംഗത്തു നിന്നും പൂർണ്ണമായും പിന്മാറി. പിന്നീട് മക്കളായ ജാൻവിയുടെയും ഖുഷിയുടെയും അമ്മ റോളിലായിരുന്നു ശ്രീദേവി. മൂന്നു പതിറ്റാണ്ടോളം സിനിമയില്‍ നിറഞ്ഞു നിന്നതിന് ശേഷമായിരുന്നു ശ്രീദേവിയുടെ സിനിമയോടുള്ള ഇടവേള.
എന്നാല്‍ വിവാഹ ശേഷം സിനിമയിലേക്ക് ശ്രീദേവി തിരിച്ചു വന്നു. 2004ൽ മേരി ബീവി കാ ജവാബ് നഹി എന്ന ചിത്രത്തിലായിരുന്നു അത്. പിന്നീട് മക്കള്‍ വളര്‍ന്നതിന് ശേഷം ഒരിക്കല്‍ കൂടി ശ്രീദേവി സിനിമയിലേക്ക് തിരിച്ചെത്തി. ഗൗരി ഷിന്‍ഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയായിരുന്നു അത്. അതിനുള്ള പൂര്‍ണ പിന്തുണയും ബോണി കപൂര്‍ നല്‍കി. പിന്നീട് 2015 ല്‍ തമിഴ് ചിത്രമായ പുലിയിലും വേഷമിട്ടു. 2017ൽ പുറത്തിറങ്ങിയ ‘മോം’മിലും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്‌ച വച്ചത്.
കുട്ടിക്കാലത്ത് തന്നെ സിനിമയിലേക്ക് എത്തിയതിനാല്‍ വിദ്യാഭ്യാസം പാതി വഴിയില്‍ അവസാനിപ്പിച്ചത് ശ്രീദേവിക്ക് എന്നും ദുഃഖമുണ്ടായിരുന്നു. സിനിമ അല്ലങ്കിൽ വിദ്യാഭ്യാസം രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട വന്ന ഘട്ടത്തിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ശ്രീദേവി ഒരിക്കല്‍ ഒരു മാധ്യമത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
മാധ്യമങ്ങളില്‍ നിന്ന് എന്നും അകന്ന് നില്‍ക്കാനായിരുന്നു ശ്രീദേവി ആഗ്രഹിച്ചത്. ഒട്ടേറെ തവണ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചതും സൗന്ദര്യ ശസ്‌ത്രക്രിയയുടെ പേരില്‍ വേട്ടയാടപ്പെട്ടതുമൊക്കെയായിരുന്നു കാരണം. അപൂര്‍വങ്ങളായിട്ടാണ് മാധ്യമങ്ങള്‍ മുന്നില്‍ വന്നിട്ടുള്ളത്.
2013 ല്‍ രാജ്യം ഈ പ്രതിഭയ്ക്ക് പത്മശ്രീ നല്‍കി ആദരിച്ചു. നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച അവർ ദേശീയ ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.

സിനിമ എന്നു ജീവവായു പോലെ കരുതിയിരുന്ന ശ്രീദേവി മക്കളായ ജാന്‍വിയുടെയും ഖുഷിയുടെയും വെള്ളിത്തിരയിലേക്കുള്ള വരവും സ്വപ്‌നം കണ്ടിരുന്നു. അത് സാക്ഷാത്കരിക്കുന്നതിന് മുന്‍പായിരുന്നു അവരുടെ മടക്കം.
Also Read:പിണറായിസത്തിന് "ഇമേജ്" കൂട്ടി ലാലിസം, ഇരുവര്‍ ടീസര്‍ പുറത്ത്

