'അച്ഛാ കൊറച്ച് പൈസ വേണം..."; ഒരൊറ്റ വരിയിൽ പ്രവാസിയുടെ പാട്ട് ഹിറ്റ്, സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച കാസർകോടൻ പാരഡിയുടെ കഥ
യുഎഇ പ്രവാസിയും സോഷ്യൽ മീഡിയയിലെ ജനപ്രിയ കലാകാരനുമായ പ്രേംരാജ് ഒരുക്കിയ പുതിയ പാരഡി ഗാനമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ചിരി പടർത്തുന്നത്.

Published : July 8, 2026 at 6:08 PM IST
കെ ശശീന്ദ്രൻ
കോഴിക്കോട്: സോഷ്യൽ മീഡിയ പേജിൽ പോസ്‌റ്റ് ചെയ്‌ത ഒരു പാരഡി വീഡിയോയുടെ റീച്ചും ഇംബാക്‌ടും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രവാസി മലയാളിയായ പ്രേം രാജ്. വിജയ് ദേവരകൊണ്ട നായകനായ തെന്നിന്ത്യൻ സൂപ്പർഹിറ്റ് ചിത്രം 'ഗീത ഗോവിന്ദ'ത്തിലെ 'വച്ചിന്ദമ്മ' എന്ന ജനപ്രിയ ഗാനത്തിൻ്റെ പാരഡിയാണ് "വടക്കൻ ഡയറീസ്' എന്ന പേജിൽ പ്രേം പോസ്‌റ്റ് ചെയ്‌തത്.
ജോലിക്ക് പോകാൻ മടിയുള്ള, എന്നാൽ കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് അടിച്ചു പൊളിക്കാൻ പോകാൻ ആഗ്രഹിക്കുന്ന ഒരു ശരാശരി മലയാളി യുവാവിൻ്റെ അവസ്ഥ കോമഡി രൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു പ്രേം. "അച്ഛാ കൊറച്ച് പൈസ വേണം അർജൻ്റാ" എന്നായിരുന്നു തുടക്കം.
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ പ്രേം പോസ്‌റ്റ് ചെയ്‌ത വീഡിയോ ദിവസങ്ങൾ കൊണ്ട് 5 മില്യൺ ആളുകൾ കണ്ടു. ഇൻസ്‌റ്റ പേജിൽ നിന്ന് ഈ വീഡിയോ കണ്ട് ഇഷ്‌ടപ്പെട്ട ആസാം സ്വദേശിയായ മ്യൂസിക് ക്രിയേറ്റർ ബിട്ടു ബാബാ പ്രേമിൻ്റെ സമതത്തോടെ അതിനൊരു എഐ വേർഷൻ നൽകി. അതോടെ ചിത്രം മാറി. ബിജിഎമ്മിനൊപ്പം സൗണ്ട് തന്നെ 'ന്യൂജെൻ' ആയി.
പലരും ഗായകൻ ഉദിത് നാരയണനാണ് ഈ പാരഡി പാട്ട് പാടിയത് എന്ന വരെ പറഞ്ഞു. എന്നാൽ ഇത് രണ്ടും പാടിയത് താൻ തന്നെയാണെന്നാണ് പ്രേമിന് പറയാനുള്ളത്. 10 വർഷത്തോളമായി യുഎഇ പ്രവാസിയും സോഷ്യൽ മീഡിയയിലെ ജനപ്രിയ കലാകാരനുമായ കാസർകോഡ് ബിരിക്കുളം സ്വദേശി പ്രേംരാജ് തൻ്റെ വീഡിയോ തരംഗമാകുന്നത് കണ്ടു ഞെട്ടിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിനൊപ്പം ഈ പാരഡി ഗാനത്തെ ഏറ്റെടുത്ത് മലയാളികൾ ഒന്നടങ്കം നിർമിച്ച് തരംഗമാകുന്ന റീലുകൾ കണ്ടും സന്തോഷിക്കുകയാണ് അദ്ദേഹം. 15 മില്യണിലേറെ ആളുകൾ തൻ്റെ വീഡിയോ ഇതിനകം കണ്ടപ്പോൾ അതിനെ അനുകരിച്ച് റീലുകൾ നിർമ്മിച്ചവർ അതിലേറെ വൈറലായി കൊണ്ടിരിക്കുകയാണെന്നും പ്രേംരാജ് പറഞ്ഞു.
ഓരോ കുടുംബങ്ങളും ഒത്തുചേർന്ന് എൻ്റെ പാട്ടിന് അനുസരിച്ച് വീഡിയോ ചെയ്യുകയാണ്. അച്ഛനും അമ്മയും മക്കളും അച്ഛമ്മയും എല്ലാം ചേർന്ന് അത് ചെയ്‌തു കാണുമ്പോൾ വല്ലാത്തൊരു ആത്മസംതൃപ്‌തിയുണ്ട്. തൻ്റെ പേജിനേക്കാൾ കൂടുതൽ കാഴ്‌ചക്കാർ മറ്റു പല പേജുകളിലും വന്നുകൊണ്ടിരിക്കുകയാണ്.
ഞാൻ കാരണം അവർക്കും കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. എന്നാൽ എഐ മോഡിഫിക്കേഷൻ ചെയ്‌ത വീഡിയോ പ്രചരിച്ചപ്പോൾ അത് താൻ അനുകരിച്ചതാണ് എന്നാണ് പലരും വിചാരിച്ചത്. കാരണം അതിലെ ശബ്‌ദം ഒരു നോർത്ത് ഇന്ത്യൻ ഗായകനോട് സാമ്യമുള്ളതാണ്. എന്നാൽ അത് ബിട്ടു ബാബ കൺവേർട്ട് ചെയ്‌തപ്പോൾ സംഭവിച്ചതാണെന്നും പ്രേംരാജ് പറഞ്ഞു.

'വയലാർ എഴുതുമോ ഇതുപോലെ', 'കാശ് കിട്ടുവാണേൽ എനിക്കും തരണേ' തുടങ്ങിയ രസകരമായ കമൻ്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. വ്യത്യസ്‌തമായ വ്‌ളോഗുകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും പ്രവാസി മലയാളികൾക്കിടയിലും നാട്ടിലും ഒരേപോലെ പരിചിതനായ മുഖമാണ് പ്രേം വടക്കൻ ഡയറീസ്.
മുൻപ് ഗാനരചനയിലൂടെയും കഥാപ്രസംഗ ശൈലിയിലുള്ള അവതരണങ്ങളിലൂടെയും ശ്രദ്ധേയനായ അദ്ദേഹം, പുതിയ പാരഡി ഗാനത്തിലൂടെ തൻ്റെ ഹാസ്യ സാമർത്ഥ്യവും തെളിയിച്ചിരിക്കുകയാണ്. യുവതലമുറയുടെ 'ഗോവൻ സ്വപ്‌നങ്ങളും' വീട്ടിലെ പണം ചോദിക്കൽ കോമഡികളും ഒത്തുചേർന്ന ഈ ഗാനം വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് എത്തുമെന്നതിൽ സംശയമില്ല..
"സയാലി’ എന്ന മ്യൂസിക്കൽ ആൽബത്തിലെ വരികളും ഈണവും ആലാപനവും പ്രേംരാജിൻ്റേതാണ്. "ഒരു താരകം' എന്ന ക്രിസ്‌മസ് ഗാനത്തിൻ്റെയും "തിരുവോണ സദ്യ' എന്ന ഓണപ്പാട്ടിൻ്റെയും വരികൾ ഇദ്ദേഹത്തിൻ്റെതാണ്.
Also Read: കോടമഞ്ഞിൻ കുളിരും പച്ചപ്പ് നിറഞ്ഞ മലനിരകളും; സഞ്ചാരികളെ മാടിവിളിച്ച് ഏലപ്പീടിക

