തിരനോട്ടത്തിലെ 'നായകൻ'; കെപി ഗോപകുമാർ ഓർമയായി
മോഹൻലാലിൻ്റെ ആദ്യ ചിത്രമായ തിരനോട്ടത്തിലെ നായകനായിരുന്നു ഗോപകുമാർ. ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും ചലിച്ചിത്ര ലോകത്ത് സജീവമായിരുന്നില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 2.30ന്

Published : February 26, 2026 at 12:15 PM IST
തിരുവനന്തപുരം: മോഹൻലാൽ ആദ്യമായി അഭിനയിച്ച 'തിരനോട്ടം' എന്ന സിനിമയില്‍ ഒപ്പം അഭിനയിച്ച നടന്‍ അഡ്വ. കെപി ഗോപകുമാർ (73) അന്തരിച്ചു. തിരുവനന്തപുരം പുന്നപുരത്ത് സ്വദേശിയാണ് ഗോപകുമാർ. വി.അശോക് കുമാർ സംവിധാനം ചെയ്‌ത് പാച്ചല്ലൂർ ശശി നിർമിച്ച ചിത്രമായിരുന്നു തിരനോട്ടം.
ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നില്ല. മോഹൻലാൽ, രവികുമാർ, മണിയൻപിള്ള രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. നാടക രംഗത്തിലൂടെയാണ് ഗോപകുമാർ വെള്ളിത്തിരയിലേക്ക് എത്തിയത്. ഏതാനും സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും ചലച്ചിത്ര ലോകത്ത് ഗോപകുമാർ സജീവമായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചലച്ചിത്ര ലോകത്തേക്കുള്ള മോഹൻലാലിൻ്റെ ആദ്യ കാൽവയ്‌പ്പായിരുന്നു തിരനോട്ടം. മോഹൻലാൽ അടക്കമുള്ള ഒരു കൂട്ടം കോളജ് വിദ്യാർഥികളുടെ സ്വപ്‌നമായിരുന്നു അത്. പക്ഷെ ഏറെ പ്രതിസന്ധികൾ തരണം ചെയ്‌ത് നിർമിച്ച് സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയില്ല. കൊല്ലം ജില്ലയിലെ കൃഷ്‌ണാ തിയേറ്ററിൽ മാത്രമായിരുന്നു ഒരു ഷോ പ്രദർശിപ്പിച്ചത്.
സിനിമയ്‌ക്കപ്പുറമുള്ള ഗോപകുമാർ: സിനിമയ്ക്കപ്പുറം അഭിഭാഷകനായും സാമൂഹിക പ്രവർത്തകനായും ഗോപകുമാർ അറിയപ്പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സിനിമാ മേഖലയിൽ സജീവമല്ലാതിരുന്ന ഗോപകുമാർ പിന്നീട് പല കമ്പനികളിലും നിയമോപദേഷ്‌ടവായി ജോലി ചെയ്‌തു.
ഭാര്യ ഗീത മേനോൻ, മകൾ രേവതി ജി മേനോൻ, സഹോദരൻ പരേതനായ മോഹൻ കുമാർ പ്രതാപ് സഹോദരിമാർ ശുഭ പിഎസ്, ജയശ്രീ, അന്തരിച്ച പദ്‌മജ എന്നിവരുമാണ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തി കവാടത്തിൽ വച്ച് നടക്കും.

