ETV Bharat / education-and-career
"തല മൊട്ടയടിച്ചു, കോച്ചിങ്ങിന് പോയില്ല, വീട്ടിലിരുന്ന് പഠിച്ചു", വിജയ രഹസ്യം വെളിപ്പെടുത്തി സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രാജസ്ഥാൻ സ്വദേശി അനുജ് തൻ്റെ വിജയരഹസ്യങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നു

Published : March 7, 2026 at 1:15 PM IST
കോട്ട: "എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കഠിനാധ്വാനത്തോടൊപ്പം കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ഈ വിജയത്തിന് പിന്നിൽ. ഭാഗ്യവും കൂടെയുണ്ടായിരുന്നു, എങ്കിലും അച്ചടക്കത്തോടെയുള്ള പഠനമാണ് എന്നെ സഹായിച്ചത്" -സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രാജസ്ഥാൻ സ്വദേശി അനുജ് തൻ്റെ വിജയത്തെക്കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവച്ച വാക്കുകളാണിത്.
രാജസ്ഥാനിലെ ചിത്തോർഗഢ് ജില്ലയിലുള്ള രാവത്ഭട്ട സ്വദേശിയായ അനുജ് ജോധ്പൂർ എയിംസിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദധാരിയാണ്. തൻ്റെ മൂന്നാം ശ്രമത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളെ ആശ്രയിക്കാതെ വീട്ടിലിരുന്നായിരുന്നു 26കാരൻ്റെ പ്രധാന തയ്യാറെടുപ്പ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2023-ലെ ആദ്യ ശ്രമത്തിൽ തന്നെ അനുജിന് സെലക്ഷൻ ലഭിച്ചിരുന്നു, എങ്കിലും ഐ.എ.എസ് എന്ന ലക്ഷ്യത്തിനായി അദ്ദേഹം പരിശ്രമം തുടർന്നു. 2024-ൽ പരാജയപ്പെട്ടെങ്കിലും 2025-ൽ പ്രതിദിനം 13 മണിക്കൂർ പഠിച്ച് അദ്ദേഹം ലക്ഷ്യം കണ്ടു. മെഡിക്കൽ സയൻസ് ആയിരുന്നു ഐച്ഛിക വിഷയം. രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ കേന്ദ്രമായ റാവത്ഭട്ടയിലാണ് അനുജിൻ്റെ ജനനം.
പിതാവ് കെ.ബി. അഗ്നിഹോത്രി ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ടെക്‌നീഷ്യനാണ്. അമ്മ മഞ്ജു വീട്ടമ്മയാണ്. പത്താം ക്ലാസ് വരെ റാവത്ഭട്ടയിൽ പഠിച്ച അനുജ്, 11, 12 ക്ലാസുകൾ കോട്ടയിലാണ് പൂർത്തിയാക്കിയത്. 2017-ൽ നീറ്റ് യുജി പരീക്ഷയിൽ 306-ാം റാങ്കും എയിംസ് പ്രവേശന പരീക്ഷയിൽ 215-ാം റാങ്കും നേടിയിരുന്നു. 2023-ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.

"വൈദ്യശാസ്ത്ര വിദ്യാഭ്യാസം എൻ്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തി, എങ്കിലും സിവിൽ സർവീസിലൂടെ സമൂഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുമെന്ന് എനിക്ക് തോന്നി," അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പൂർണ്ണമായും ഉപേക്ഷിച്ചും ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നും ഒരു വർഷത്തോളം കഠിനമായി പരിശ്രമിച്ചതാണ് തന്നെ ലക്ഷ്യത്തിലെത്തിച്ചതെന്ന് അനുജ് പറയുന്നു.

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത് ശ്രദ്ധ തിരിയാതിരിക്കാൻ മുടി മൊട്ടയടിക്കുകയും രണ്ട് വർഷത്തോളം കണ്ണാടിയിൽ നോക്കാതിരിക്കുകയും ചെയ്‌ത ചരിത്രവും അനുജിനുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തേണ്ടത് ഇത്തരം പരീക്ഷകളിൽ പ്രധാനമാണെന്ന് അദ്ദേഹം മറ്റ് ഉദ്യോഗാർഥികളെ ഉപദേശിക്കുന്നു. തൻ്റെ ഹോം കേഡറായ രാജസ്ഥാനിൽ ജോലി ചെയ്യാനാണ് താൽപ്പര്യമെങ്കിലും എവിടെ നിയമിച്ചാലും സേവനമനുഷ്‌ഠിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അനുജിൻ്റെ വിജയരഹസ്യങ്ങൾ
അച്ചടക്കം: എം.ബി.ബി.എസ് ഇൻ്റേൺഷിപ്പിന് ശേഷം വീട്ടിലെത്തിയ അനുജ് ആഘോഷങ്ങളിൽ നിന്നോ ചടങ്ങുകളിൽ നിന്നോ പൂർണമായും വിട്ടുനിന്നു. ഒരു വര്‍ഷം പ്രതിദിനം 13 മണിക്കൂറാണ് പഠനത്തിനായി ചെലവഴിച്ചത്.

സോഷ്യൽ മീഡിയ നിയന്ത്രണം: പരീക്ഷാ തയ്യാറെടുപ്പിനിടെ വാട്‌സാപ്പ് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും അനുജ് ഉപേക്ഷിച്ചു.
കുടുംബത്തിൻ്റെ പങ്ക്: അമ്മയും അച്ഛനും അനുജിൻ്റെ ആരോഗ്യത്തിലും ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ദിവസവും ഒരു മണിക്കൂർ മാത്രമാണ് അദ്ദേഹം കുടുംബത്തോടൊപ്പം ചെലവഴിച്ചിരുന്നത്.
Also Read: ഗവേഷണ മോഹത്തിൽനിന്ന് സിവില്‍ സര്‍വീസിലേക്ക്; വിഷ്ണുപ്രിയയുടെ സ്വപ്നനേട്ടം

