ETV Bharat / education-and-career
ഇംഗ്ലീഷ് അല്‍പ്പം കുഴപ്പത്തിലാക്കിയെന്ന് കുട്ടികള്‍, മുന്‍കാല ചോദ്യങ്ങള്‍ ആത്മവിശ്വാസം പകരുന്നതായിരുന്നെന്ന് അധ്യാപകന്‍ അനീസ്
അതേസമയം മാതൃകാപരീക്ഷയില്‍ നിന്ന് വേറിട്ടതായിരുന്നുവെന്നും കുട്ടികളെ കുഴക്കിയെന്നും പ്രതികരണം.

Published : March 9, 2026 at 2:24 PM IST
കൊല്ലം: പ്രതീക്ഷിച്ച ചോദ്യങ്ങൾ നിരവധി ഉണ്ടായിരുന്നെങ്കിലും മോഡൽ പരീക്ഷയുമായി താരതമ്യം ചെയ്‌താൽ അല്‍പ്പം ബുദ്ധിമുട്ടിച്ച പരീക്ഷ ആയിരുന്നു ഇന്നത്തെ എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയെന്ന് കൊല്ലം തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകന്‍ അനീസ് ഇടിവി ഭാരതിനോട് പറഞ്ഞു.
സാധാരണ ചോദിക്കാറുള്ള ഡയറി, ഇ മെയിൽ, പത്രവാർത്ത, വിവരണം, കഥാപാത്ര നിരൂപണം, ആസ്വാദനം ഒക്കെ എല്ലാവർക്കും എഴുതാവുന്ന തരത്തിൽ ഉള്ളവ ആയിരുന്നു. മുമ്പ് പരീക്ഷയിൽ ചോദിച്ച ശാകുന്തളം റിവ്യൂ ഒക്കെ ഏഴ് മാർക്കിന് തന്നെ വീണ്ടും ചോദിച്ചത് കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാൻ സഹായിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ അനീസ് എന്നാൽ ഗ്രാമർ, വൊക്കാബുലറി ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ശ്രദ്ധിച്ചു ഉത്തരമെഴുതാത്ത കുട്ടികള്‍ക്ക് തെറ്റാനുള്ള സാധ്യതകൾ ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കവിതയും പാഠഭാഗങ്ങളും വായിച്ച് ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനും സമയം എടുത്തിട്ടുണ്ടാകും. എഡിറ്റിങ്, സംഭാഷണ പൂർത്തീകരണം, റിപ്പോര്‍ട്ടഡ് സ്‌പീച്ച് തുടങ്ങിയ ചോദ്യങ്ങൾ ശരാശരിക്ക് മുകളിൽ ഉള്ള കുട്ടികൾക്ക് പോലും എളുപ്പത്തിൽ ഉത്തരത്തിലേക്ക് എത്താൻ കഴിയുന്നത് ആയിരുന്നില്ല. എന്നാൽ പ്രൊഫൈൽ, നൗൺ ഫ്രൈസ് വെർബ് ഫ്രൈസ് തുടങ്ങിയ ലളിതമായ ചോദ്യങ്ങൾ ഒക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ചോദ്യപേപ്പറിൽ ഇടം പിടിച്ചിട്ടുമുണ്ട്. ചുരുക്കത്തിൽ ശരാശരിക്ക് മുകളിൽ നിലവാരം ഉള്ള കുട്ടികൾക്കു A പ്ലസ് പ്രതീക്ഷിക്കാവുന്ന തരത്തിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു.
പരീക്ഷയെ പറ്റി സമ്മിശ്ര പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പ്രതീക്ഷിച്ച പല ചോദ്യങ്ങളും വന്നു എന്ന് അഭിപ്രായപ്പെട്ട തേവലക്കര ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചൽ ഗ്രാമർ ഭാഗത്തെ ചില ചോദ്യങ്ങൾ ബുദ്ധിമുട്ടിച്ചു എന്ന് കൂട്ടിച്ചേർത്തു. മിക്കവാറും ചോദ്യങ്ങൾ എളുപ്പം ആയിരുന്നെങ്കിലും പാരഗ്രാഫും കവിതയും വായിച്ച് ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് ഇതേ വിദ്യാലയത്തിലെ ശിവാനിയുടെ അഭിപ്രായം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നന്നായി പരീക്ഷ എഴുതാൻ കഴിഞ്ഞു എന്ന് പറഞ്ഞ പാർവതിയും ചില ചോദ്യങ്ങൾ കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കി. കൂൾ ഓഫ് ടൈം കൃത്യമായി ഉപയോഗപ്പെടുത്തിയതിനാൽ സമയബന്ധിതമായി പരീക്ഷ എഴുതി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നും കുട്ടികൾ വ്യക്തമാക്കി. ഏതായാലും ശരാശരിക്ക് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമേ എപ്ലസിലേക്ക് എത്താനാകൂ എന്നാണ് അധ്യാപകന്‍റെയും വിദ്യാര്‍ത്ഥികളുടെയും വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാനാകുന്നത്.

