ക്രൂഡ് ഓയിലിൽ പൊള്ളി ഓഹരി വിപണി; ഡോളറിനെതിരെ വീണ്ടും രൂപയ്‌ക്ക് ഇടിവ്, വ്യാപാരം നഷ്‌ടത്തിൽ
ഡോളർ ശക്തിപ്പെടുത്തുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ ദുർബലമായ വികാരങ്ങളും രൂപയുടെ മേൽ അധിക സമ്മർദ്ദം ചെലുത്തിയതായി ഫോറെക്‌സ് വ്യാപാരികൾ.

Published : January 8, 2026 at 1:11 PM IST
മുംബൈ: ഡോളറിനെതിരെ വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞു. ആഗോള ക്രൂഡ് ഓയിൽ വിലയിലെ വർധനയും എഫ്‌ഐഐ അഥവാ വിദേശ നിക്ഷേപത്തിൻ്റെ ഒഴുക്കും രൂപയിൽ പ്രതിഫലിച്ചു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്ന് പൈസ ഇടിഞ്ഞ് 89.90 ആയി. ഡോളർ ശക്തിപ്പെടുത്തുന്നതും ആഭ്യന്തര ഓഹരി വിപണികളിലെ ദുർബലമായ വികാരങ്ങളും രൂപയുടെ മേൽ അധിക സമ്മർദ്ദം ചെലുത്തിയതായി ഫോറെക്‌സ് വ്യാപാരികൾ വിലയിരുത്തി.
ഇൻ്റർ ബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ യുഎസ് ഡോളറിനെതിരെ 89.96ൽ ആരംഭിച്ച രൂപ പിന്നീട് 89.90 ആയി ഉയരുകയായിരുന്നു. മുൻ കാല ക്ലോസിനേക്കാൾ മൂന്ന് പൈസയാണ് കുറഞ്ഞത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഇടപെടലും ആഗോള ക്രൂഡ് ഓയിൽ വിലയിലെ ഇടിവും കാരണം നേരത്തെ യുഎസ് ഡോളറിനെതിരെ രൂപ 31 പൈസ ഉയർന്ന് 89.87ൽ ക്ലോസ് ചെയ്‌തിരുന്നതാണ്.
ഡോളറിൻ്റെ മൂല്യം രൂപയ്ക്കെതിരെ 90.30 ആയി പരിമിതപ്പെടുത്തിയ ആർബിഐ, കഴിഞ്ഞ ദിവസം 90.22 നിരക്കിൽ രൂപ വിറ്റഴിച്ചിരുന്നു. എഫ്‌പിഐകളിൽ നിന്നും നിക്ഷേപകരിൽ നിന്നും 89.75 വരെ ഡോളർ വാങ്ങിയ ശേഷമാണ് വിറ്റഴിച്ചത്. ആർബിഐ വിപണിയിൽ ഇടപെടുന്നത് തുടർന്നാൽ നഷ്‌ടം 89.50 ആയി ഉയരുമെന്നും ഫിൻറെക്‌സ് ട്രഷറി അഡ്വൈസേഴ്‌സ് എൽഎൽപിയുടെ ട്രഷറി മേധാവിയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ അനിൽ കുമാർ ബൻസാലി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ആറ് കറൻസികളുടെ ബാസ്‌കറ്റിനെതിരെ ഗ്രീൻബാക്കിൻ്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.01 ശതമാനം ഉയർന്ന് 98.69 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻഡ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 0.38 ശതമാനം ഉയർന്ന് ബാരലിന് 60.19 യുഎസ് ഡോളറിലായിരുന്നു വ്യാപാരം. ആഭ്യന്തര ഓഹരി വിപണി സൂചികയായ സെൻസെക്‌സ് 255.86 പോയിൻ്റ് താഴ്ന്ന് 84,705.28 ലും നിഫ്റ്റി 65.9 പോയിൻ്റ് താഴ്ന്ന് 26,074.85 ലും വ്യാപാരം ആരംഭിച്ചു. വിദേശ സ്ഥാപന നിക്ഷേപകർ കഴിഞ്ഞ ദിവസം 1,527.71 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
വിദേശ നിക്ഷേപകർ വിൽപ്പനക്കാരായതും എണ്ണവില ഉയർന്നതും ആഗോള വിപണികൾ ദുർബലമാക്കി. ഏഷ്യൻ വിപണിയെല്ലാം നഷ്‌ടത്തിലാണ് വ്യാപാരം തുടരുന്നത്. ബ്രെൻഡ് ക്രൂഡിൻ്റെ വില 0.4 ശതമാനമാണ് ഉയർന്നത് വിപണിയെ കാര്യമായി ബാധിച്ചു. നിലവിൽ ബാരലിന് 60.20 ഡോളർ എന്ന നിലയിലാണ് എണ്ണവില. അമേരിക്ക- ഇന്ത്യ വ്യാപാര കരാർ യാഥാർഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും വിപണിയെ ബാധിച്ചിട്ടുണ്ട്.
Also Read: യുഎസ്-വെനസ്വേല തര്‍ക്കം; സ്വര്‍ണത്തിനും വെള്ളിക്കും കരുത്തേകുന്നു, ഇന്ന് വന്‍ കുതിപ്പ്

