സ്വർണം വാങ്ങുന്നവർക്ക് ആശങ്ക; സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്.

Published : June 13, 2026 at 11:09 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വിലയിടിവിന് ശേഷം സ്വർണവില കുതിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. വിവിധ കാരറ്റിലുള്ള സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമാണ്.
ഇന്ന് പവന് 360 രൂപ വർധിച്ച് 1,09,320 രൂപയാണ് നിരക്ക്. ഇന്നലെ പവന് 1,08,960 രൂപയായിരുന്നു. ഗ്രാമിന് 45 രൂപ വർധിച്ച് 13,665 രൂപയായി. 13,620 രൂപയായിരുന്നു ഇന്നലെ ഗ്രാമിന്. ഇതോടെ സ്വർണം വാങ്ങുന്നവർക്ക് ആശങ്ക സൃഷ്ടിക്കുകയാണ് സ്വർണനിരക്കിലെ ചാഞ്ചാട്ടം. വരും ദിവസങ്ങളിലും വിപണിയിൽ ഈ ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത.
മറ്റ് സ്വർണ നിരക്കുകൾ
18 കാരറ്റ് സ്വർണത്തിന് 280 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 89,840 രൂപയിലെത്തി. ഇന്നലെ 89,560 രൂപയായിരുന്നു. ഇതേ സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 11,230 രൂപയായി. പഴയ വില 11,195 രൂപയായിരുന്നു. 14 കാരറ്റ് സ്വർണത്തിന് 240 രൂപയാണ് വിപണിയിൽ വർധിച്ചത്. ഇതോടെ 69,720 രൂപയിൽ നിന്ന നിരക്ക് 69,960 രൂപയായി വർധിച്ചു. 30 രൂപ വർധിച്ച് ഗ്രാമിന് 8,745 രൂപ രേഖപ്പെടുത്തി.
8,715 രൂപയ്ക്കാണ് ഇന്നലെ വിപണിയിൽ വിൽപന നടന്നത്. അതേസമയം, ഒൻപത് കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 45,120 രൂപയാണ് നിരക്ക്. ഇന്നലെ 44,960 രൂപയായിരുന്നു വിപണിയിൽ. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയുടെ വർധനയാണുണ്ടായത്. ഇതോടെ ഗ്രാമിന് 5,640 രൂപയായി. ഇന്നലെ 5,620 രൂപയ്ക്കാണ് വ്യാപാരം നടന്നത്.
മാറ്റമില്ലാതെ വെള്ളിവില
സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. സ്വർണത്തോടൊപ്പം വ്യാപാര മേഖലയിൽ ദിനംപ്രതി വെള്ളിക്കും ആവശ്യക്കാർ ഏറെയാണ്. വിവാഹ സീസണുകളിൽ വെള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. ഇന്നലെ വെള്ളിക്ക് വിപണിയിൽ 10 ഗ്രാമിന് 2,600 രൂപയും ഒരു ഗ്രാമിന് 260 രൂപയുമായിരുന്നു നിരക്ക്.
ഇന്നും വിപണിയിൽ ഇതേ വിലയിൽത്തന്നെയാണ് വ്യാപാരം നടക്കുന്നത്. വിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് സംസ്ഥാനത്തും വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. അതേസമയം കേരളത്തിലെയും ഇന്ത്യയിലെയും വിപണിയിൽ ഒരു കിലോഗ്രാം വെള്ളിക്ക് 2,60,000 രൂപ മുതൽ 2,65,000 രൂപവരെ നൽകണം.
പണിക്കൂലിയും നികുതിയും
സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് വില ഈടാക്കുന്നത് സ്വർണവില, പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താണ്. ഉപഭോക്താക്കൾ തെരഞ്ഞെടുക്കുന്ന ആഭരണത്തിൻ്റെ ഡിസൈനുകളും നിർമാണവും അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. മെഷീൻ ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ആൻ്റിക്, കട്ടിങ് ഡിസൈനുകളുള്ള ആഭരണങ്ങൾക്ക് പണിക്കൂലി കൂടുതലായിരിക്കും.
സാധാരണയായി വാങ്ങുന്ന വള, മാല തുടങ്ങിയവയ്ക്ക് ഒരു ഗ്രാമിന് 200 രൂപ മുതൽ 600 രൂപവരെ പണിക്കൂലി ഈടാക്കുന്നു. ചില ജ്വല്ലറികൾ ആകെത്തുകയുടെ അഞ്ച് ശതമാനം മുതൽ 15 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കാറുള്ളത്. ഉയർന്ന പണിക്കൂലിയും മറ്റ് നികുതികളും സ്വർണം വാങ്ങുന്നവരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വർണവിലയ്ക്ക് പുറമെ വലിയൊരു തുക ജനങ്ങൾക്ക് അധികമായി കണ്ടെത്തേണ്ടി വരുന്നു. ഇത് സാധാരണക്കാരെ കാര്യമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
വില നിർണയത്തിലെ ആഗോള ഘടകങ്ങളുടെ പങ്ക്
ഇന്ത്യയിലെ ആഭ്യന്തര ഉപയോഗത്തിനായുള്ള സ്വർണം പ്രധാനമായും വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് എല്ലാക്കാലത്തും സ്വർണത്തിന് ആവശ്യക്കാർ കൂടുതലായതിനാൽ വിദേശ രാജ്യങ്ങളെ അതിരുകടന്ന് ആശ്രയിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിൽ പ്രകടമാകുന്ന വിലയിലെ ഏറ്റക്കുറച്ചിലുകൾ ആഭ്യന്തര വിപണിയെ പെട്ടെന്ന് സ്വാധീനിക്കുന്നു.
ഇതിൽത്തന്നെ അമേരിക്കൻ ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയെ സാരമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം. കൂടാതെ പശ്ചിമേഷ്യൻ പ്രതിസന്ധികളും യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് ലോക രാഷ്ട്രങ്ങളിലെ പ്രശ്നങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നു. വരും ദിവസങ്ങളിലും സമാനമായ ആഗോള സാമ്പത്തിക കാരണങ്ങൾ സ്വർണവിപണിയെ നല്ലരീതിയിൽ സ്വാധീനിച്ചേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സുരക്ഷിത നിക്ഷേപമാകുന്ന സ്വർണം
സ്വർണവില എത്രതന്നെ ഉയർന്നാലും കേരളത്തിൽ എക്കാലത്തും സ്വർണത്തോടുള്ള താത്പര്യം നിലനിൽക്കാറുണ്ട്. പരമ്പരാഗതമായി കേരളത്തിലെ ജനങ്ങൾ അപകടസാധ്യത ഇല്ലാത്ത ഏറ്റവും മികച്ച സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കാണുന്നത്. വിപണിയിൽ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നിക്ഷേപകർ സസൂക്ഷ്മം നിരീക്ഷിക്കുകയും നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
സാധാരണഗതിയിൽ അപ്രതീക്ഷിതമായി സ്വർണവിലയിൽ പ്രകടമാകുന്ന ഏറ്റക്കുറച്ചിലുകൾ അധികകാലം നിലനിൽക്കാറില്ല. ഇതിനാൽ വില മാറിയ സമയത്ത് അതിവേഗം സ്വർണം വാങ്ങാൻ കൂടുതൽ ആളുകൾ വിപണിയിലേക്ക് എത്താറുണ്ട്. സംസ്ഥാനത്ത് വിവാഹ ആവശ്യങ്ങൾക്കാണ് കൂടുതലും ആളുകൾ മുൻകൂട്ടി സ്വർണം വാങ്ങി സൂക്ഷിക്കുന്നത്. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാനും ഭാവിയിലേക്കുള്ള മുതൽക്കൂട്ടായും സ്വർണത്തിന് എല്ലാക്കാലത്തും ആവശ്യക്കാരേറെയാണ്.
Also Read: പെട്രോൾ പമ്പുകളിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങുന്നതിന് വിലക്ക്; കർശന നിയന്ത്രണവുമായി കേന്ദ്രം

