വിവാഹമോചനം ഏറ്റവും കുറവ് ഇന്ത്യയിൽ; മോചനം തേടുന്നവരിൽ കേരളത്തിലെ നവ ദമ്പതികള്‍ മുന്നിൽ, കണക്കുകളിൽ പ്രത്യേക പരാമർശം
അമേരിക്കൻ സോഷ്യോളജിക്കൽ അസോസിയേഷൻ്റെ റിപ്പോർട്ടനുസരിച്ച് വിവാഹമോചനത്തിന് തുടക്കമിടുന്നത് സ്ത്രീകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Published : February 26, 2026 at 7:01 PM IST
ഹൈദരാബാദ്: ലോകത്ത് വിവാഹമോചന നിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയെന്ന് പഠനം. ഇന്ത്യയ്‌ക്ക് പിന്നാലെ ബംഗ്ലാദേശ്, പാകിസ്‌താൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ആഗോള വിവാഹമോചന നിരക്കിനെക്കുറിച്ച് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
അമേരിക്കൻ സോഷ്യോളജിക്കൽ അസോസിയേഷൻ്റെ റിപ്പോർട്ടനുസരിച്ച് വിവാഹമോചനത്തിന് തുടക്കമിടുന്നത് സ്ത്രീകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രാജ്യത്തെ മൊത്തം കണക്കുകളിൽ നിന്ന് വ്യത്യസ്‌തമായി കേരളത്തിൽ വിവാഹ മോചന നിരക്ക് കൂടുതലെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്‌താൻ തുടങ്ങിയ രാജ്യങ്ങളിൽ ഒരു ശതമാനം വിവാഹമോചനങ്ങൾ മാത്രമേ നടക്കുന്നുള്ളൂ. പ്രതിവർഷം ഏഴ് ശതമാനം വിവാഹമോചന കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ ഈ മൂന്ന് രാജ്യങ്ങളും മികച്ച് നിൽക്കുന്നു. ദമ്പതികൾ തമ്മിലുള്ള അടുപ്പവും പരസ്‌പര ധാരണകളുമാണ് ഇതിന് കാരണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ടാൻസാനിയ, സുഡാൻ, മ്യാൻമർ, നൈജീരിയ എന്നിവിടങ്ങളിൽ വിവാഹമോചന നിരക്ക് മൂന്ന് ശതമാനമാണ്. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇതിന് കാരണമായും ചൂണ്ടിക്കാണിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2020 മുതൽ 2025 വരെയുള്ള ഇന്ത്യയിലെ കണക്കുകൾ നോക്കിയാൽ ആഗോള നിലവാരമനുസരിച്ച് ഇന്ത്യയിലെ വിവാഹമോചന നിരക്ക് കുറവാണ്. പല കേസുകളിലും പങ്കാളിയുമായുള്ള ബന്ധം വേർപെടുത്താൻ ആളുകൾ മടിക്കുന്നു. ഇവിടെ 1000 പേർക്ക് 0.01 വിവാഹമോചനങ്ങൾ മാത്രമേയുള്ളൂ. രാജ്യത്ത് വിവാഹമോചിതരുടെ എണ്ണം 1.36 ദശലക്ഷവും. എന്നാൽ കാലക്രമത്തിൽ ഇത് വർധിച്ചേക്കാം എന്ന സൂചനയും പഠനങ്ങൾ മുൻപോട്ട് വയ്‌ക്കുന്നുണ്ട്.
ഏറ്റവും അധികം വിവാഹമോചന കേസുകൾ കേരളത്തിൽ
എൽഐറ്റിഇഎം (LITEM) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും അധികം വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് കേരളത്തിൽ നിന്നാണ്. രാജ്യത്തെ ഏറ്റവും വിദ്യാസമ്പന്നരും പുരോഗമനപരവുമായ സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കേരളത്തിൽ, 2023 ലെ കണക്ക് പ്രകാരം 2.5 ശതമാനം വിവാഹമോചന കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അതേസമയം വിവാഹമോചന കേസുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന മുംബൈയിൽ 1.7 ശതമാനമാണ് നിരക്ക്. എന്നാൽ ദിനംപ്രതി വിവാഹമോചനത്തിൻ്റെ എണ്ണം വർധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഡൽഹിയിലെ വിവാഹമോചന നിരക്ക് നോക്കുകയാണെങ്കിൽ ഇത് 1.9 ശതമാനമാണ്. യുവ ദമ്പതികൾക്കിടയിലെ വിവാഹമോചന നിരക്കാണ് കൂടുതലും. സാമ്പത്തിക പ്രശ്‌നം വിവാഹമോചനത്തിൻ്റെ ഒരു പ്രധാന കാരണമായും എടുത്തുപറയുന്നു.
വേൾഡ് സ്‌റ്റാറ്റിസ്‌റ്റ്ക്‌സ് റിപ്പോർട്ട് പുറത്തുവിട്ട കണക്കുകൾ
2025 ലെ വേൾഡ് സ്‌റ്റാറ്റിസ്‌റ്റ്ക്‌സ് റിപ്പോർട്ട് അനുസരിച്ച് സമീപകാല റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും ഉയർന്ന വിവാഹമോചന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് സ്‌പെയിനാലാണ്. ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്‌നങ്ങളുടെ വർധനവും എണ്ണവും റിപ്പോർട്ട് ചെയ്‌തിരിക്കുന്നതും സ്‌പെയിനിൽ നിന്ന് തന്നെ. 86 ശതമാനം ദമ്പതികളും വിവാഹമോചനം നേടി വേർപിരിഞ്ഞ് താമസിക്കുന്നു എന്നാണ് കണ്ടെത്തൽ. ഈ ശതമാനമാണ് ലോകത്തിലെ ഏറ്റവും ഉയർന്ന കണക്ക്. എന്നാൽ 2024 ൽ 82,991 വിവാഹമോചന കേസുകളാണ് സ്‌പെയിനിൽ നിന്ന് മാത്രമായി റിപ്പോർട്ട് ചെയ്‌തത്. ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽ പോലും അവർ വിവാഹമോചനം നേടുന്നു എന്നാണ് വിലയിരുത്തൽ.
സ്‌പെയിനിന് ശേഷം വിവാഹമോചന നിരക്കിൻ്റെ കാര്യത്തിൽ റഷ്യയാണ് ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഇവിടെ 74 ശതമാനം ദമ്പതികൾ വിവാഹമോചനം നേടുന്നു. അതുപോലെ യുക്രെയ്‌നിലെ നിരക്ക് 71 ശതമാനമാണ്. ഇറ്റലിയിൽ 69 ശതമാനവും. വിശ്വാസക്കുറവ്, സംശയം, സംഘർഷങ്ങൾ എന്നിവയാണ് ഇവിടങ്ങളിൽ വിവാഹമോചന നിരക്ക് വർധിക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
വിവാഹ മോചന നിരക്കിൽ ഫ്രാൻസ്, ലക്‌സംബർഗ്, പോർച്ചുഗൽ ഒട്ടും പിന്നിലല്ല. ഫ്രാൻസിലെ വിവാഹമോചനങ്ങളുടെ എണ്ണം 55 ശതമാനമാണെങ്കിൽ ലക്‌സംബർഗ് 54 ശതമാനവും പോർച്ചുഗൽ 50 ശതമാനവുമാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന വിവാഹമോചന നിരക്കുള്ള പത്ത് രാജ്യങ്ങളിൽ ഈ രാജ്യങ്ങളും ഉൾപ്പെടുന്നു. ഫ്രാൻസിൽ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനം ഒരു സാധാരണ രീതിയായി കണക്കാക്കപ്പെടുന്നു. കൂടാതെ ഗാർഹിക പീഡനം, അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങി മറ്റ് കാരണങ്ങൾക്കൊണ്ട് ലക്‌സംബർഗിൽ ആളുകൾ വിവാഹമോചനം നേടുന്നു. പോർച്ചുഗലിൽ പരസ്‌പര സമ്മതത്തിൻ്റെ അഭാവമാണ് വിവാഹമോചനത്തിനുള്ള പ്രധാന കാരണം.
മറ്റ് രാജ്യങ്ങളുടെ കണക്കുകൾ ഇപ്രകാരം
കാനഡയിലെ വിവാഹമോചന കേസുകൾ 48 ശതമാനമാണ്. ദക്ഷിണ കൊറിയയിൽ 47 ഉം അമേരിക്കയിൽ 45 ഉം ശതമാനങ്ങൾ കണക്കാക്കുന്നു. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ചൈനയിൽ 45 ശതമാനമാണ് നിരക്ക്. അതേസമയം യുണൈറ്റ് കിങ്ഡം 41, ജർമ്മനി 36, ജപ്പാൻ 35, കൊളംബിയ 30, ഇന്തോനേഷ്യ 28, എത്യോപ്യ 25, തുർക്കി 25, തായ്‌ലൻഡ് 25, ബ്രസീൽ 21, ദക്ഷിണാഫ്രിക്ക 17, മെക്‌സിക്കോ 17, ഈജിപ്‌ത് 17, അൾജീരിയ 16, ഇറാൻ 14 എന്നിങ്ങനെയാണ് പുറത്തുവിട്ട മറ്റ് നിരക്കുകൾ. ഈ രാജ്യങ്ങളിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംഘർഷങ്ങൾ പലപ്പോഴും വിവാഹമോചനത്തിലേക്ക് നയിക്കുന്നു എന്ന് വിലയിരുത്തുന്നു.

