ഡൽഹി സ്‌ഫോടനം: അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം സസ്പെൻഡ് ചെയ്‌ത് എഐയു, ഭൂമി ഇടപാടിലും അന്വേഷണം
ഡൽഹി സ്‌ഫോടനത്തിൽ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്‌ടർമാരുടെ പേരുകൾ ഉൾപ്പെട്ടതോടെയാണ് എഐയുവിൻ്റെ കടുത്ത നടപടി. കൂടാതെ വിദ്യാർഥികൾ സർവകലാശാല വിടുന്നതായും റിപ്പോർട്ടുകള്‍.

Published : November 14, 2025 at 8:36 PM IST
ചണ്ഡീഗഢ്: ഡൽഹി സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ അന്വേഷണം. സർവകലാശാലയുടെ ഭൂമി വാങ്ങിയതിൻ്റെ വിശദാംശങ്ങള്‍ ജില്ലാ ഭരണകൂടം അന്വേഷിക്കും. അന്വേഷണത്തിൻ്റെ ഭാഗമായി സർവകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഫരീദാബാദിലെ ദൗജ് ഗ്രാമത്തിൽ ഏകദേശം 78 ഏക്കറിലാണ് അൽ ഫലാഹ് സർവകലാശാല സ്ഥിതി ചെയ്യുന്നത്.
സർവകലാശാലയുടെ ഭൂമിയിൽ എത്ര കെട്ടിടങ്ങൾ നിർമ്മിച്ചുവെന്നും എത്ര സ്ഥലം ഒഴിഞ്ഞുകിടക്കുന്നുവെന്നും സംബന്ധിച്ച വിവരങ്ങളാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുന്നത്. എത്ര ഏക്കർ ഭൂമി വാങ്ങി, എന്ത് വിലയ്ക്കാണ് വാങ്ങിയത് തുടങ്ങിയ വിവരങ്ങളും അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ജമ്മു കശ്‌മീർ, ഡൽഹി, ഹരിയാന പൊലീസ് സംയുക്തമായി ഭൂമി വാങ്ങൽ സംബന്ധിച്ച് അന്വേഷണം നടത്തും. പൊലീസ് സംഘം അൽ ഫലാഹ് സർവകലാശാലയിലെത്തി അന്വേഷണം ആരംഭിച്ചു. ജമ്മു കശ്‌മീർ പൊലീസിൽ നിന്ന് മൂന്ന് ഉദ്യോഗസ്ഥരും ഡൽഹി പൊലീസിൽ നിന്ന് നാല് ഉദ്യോഗസ്ഥരും ഹരിയാന പൊലീസിൽ നിന്ന് നാല് ഉദ്യോഗസ്ഥരും അൽ ഫലാഹ് സർവകലാശാലയിൽ എത്തി അന്വേഷണം നടത്തിയതായി അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ എഐയു അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം സസ്പെൻഡ് ചെയ്‌തു. ഡൽഹി സ്‌ഫോടന കേസിൽ അൽ ഫലാഹ് സർവകലാശാലയിലെ ഡോക്‌ടർമാരുടെ പേരുകൾ ഉൾപ്പെട്ടതോടെയാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് (എഐയു) കടുത്ത നടപടിയിലേക്ക് കടന്നത്.
ഇന്ത്യൻ യൂണിവേഴ്‌സിറ്റീസ് അസോസിയേഷൻ സെക്രട്ടറി ജനറൽ പങ്കജ് മിത്തൽ തന്നെ ഇക്കാര്യം സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫസർ ഡോ. ഭൂപേന്ദർ കൗർ ആനന്ദിനെ അറിയിക്കുകയായിരുന്നു. ഡൽഹി സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ സർവകലാശാല വിടുന്നതായാണ് റിപ്പോർട്ടുകള്‍. മിക്ക വിദ്യാർഥികളെയും മാതാപിതാക്കൾ എത്തി വീട്ടിലേക്ക് കൊണ്ട് പോകുന്നതായി കോളജ് അധികൃതർ വ്യക്തമാക്കുന്നു.
സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷഹീൻ്റെ കാർ സർവകലാശാലയിൽ നിന്നാണ് കണ്ടെത്തിയത്. നിലവിൽ അൽ ഫലാഹ് സർവകലാശാല അന്വേഷണ ഏജൻസികളുടെ കടുത്ത നിരീക്ഷണത്തിലാണ്. സംശയാസ്‌പദമായി കണ്ടെത്തിയ HR 87U9988 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ബ്രെസ കാർ ഷഹീൻ സയീദിനുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇത് കൂടാതെ ഫരീദാബാദിലെ ഖണ്ഡാവലി ഗ്രാമത്തിൽ നിന്ന് DL 10 CK 0458 നമ്പറുള്ള ഒരു ചുവന്ന ഇക്കോസ്‌പോർട് കാറും കണ്ടെത്തിയിരുന്നു. ഡൽഹി സ്‌ഫോടനത്തിലെ പ്രധാന പ്രതിയായ ഡോ. ഉമർ ഉൻ നബിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ മൂന്ന് കാറുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഒന്നിലാണ് സ്‌ഫോടനം നടന്നിട്ടുള്ളത്.
Also Read: ചെങ്കോട്ട സ്‌ഫോടനം; പ്രതി ഉമര്‍ നബിയുടെ വീട് ബോംബിട്ട് തകര്‍ത്തു

