'ഇത് നിസാരമായി കാണാൻ കഴിയില്ല'; ഇൻഡിഗോയ്‌ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രം
ഇൻഡിഗോ വിമാന സർവീസുകൾ കൂട്ട റദ്ദാക്കിയതിനെക്കുറിച്ചും മറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Published : December 8, 2025 at 7:00 PM IST
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു. ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും റാംമോഹൻ നായിഡു രാജ്യസഭയിൽ പറഞ്ഞു.
ജീവനക്കാരുടെയും ഡ്യൂട്ടി റോസ്‌റ്ററുകളുടെയും മോശം മാനേജ്‌മെൻ്റാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ഇത് നിസാരമായി കാണാൻ സാധിക്കില്ല. കടുത്ത നടപടി എടുക്കും. കൂടാതെ എല്ലാ വിമാനക്കമ്പനികൾക്കും ഒരു മാതൃക സൃഷ്‌ടിക്കും. ഏതെങ്കിലും തരത്തിൽ നിയമലംഘനം ഉണ്ടായാൽ നടപടിയെടുക്കും' മന്ത്രി പറഞ്ഞു.
To reduce passenger inconvenience at airports, multiple stakeholder engagements were held and real-time airport situations have been monitored continuously over the last four days.
— Ram Mohan Naidu Kinjarapu (@RamMNK) December 7, 2025
Regular meetings were convened with all operators, airport directors, ground-handling agencies and… pic.twitter.com/hNQDanfUAO
ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇൻഡിഗോ വിമാന സർവീസുകളെ ബാധിച്ചതും കൂട്ട റദ്ദാക്കലുണ്ടായതും. ഇതോടെ യാത്രക്കാരെല്ലാം കടുത്ത പ്രതിസന്ധിയിലായി. ഇതുവരെ 610 കോടി രൂപയാണ് യാത്രക്കാർക്ക് റീഫണ്ട് നൽകിയത്. സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള പരിശ്രമത്തിലാണെന്നും സഹകരിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ഥിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 നവംബറിൽ വിമാന സർവീസുകൾ തടസപ്പെടുത്തിയ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്‌റ്റത്തിലെ (AMSS) തകരാർ മൂലമാണോ ഇൻഡിഗോ പ്രതിസന്ധി ഉണ്ടായതെന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങൾ കോൺഗ്രസ് എംപി പ്രമോദ് തിവാരി ഉന്നയിച്ചിരുന്നു. എന്നാൽ പ്രതിസന്ധിക്ക് കാരണം ഇൻ്റേണൽ ക്രൂ റോസ്‌റ്റർ മാനേജ്‌മെൻ്റാണെന്ന് റാംമോഹൻ നായിഡു വ്യക്തമാക്കി. 2025 ലെ ഹൈക്കോടതി ഉത്തരവിന് ശേഷം 22 പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാർഗനിർദ്ദേശങ്ങൾ സൃഷ്‌ടിച്ചുവെന്നും അതിൽ 15 എണ്ണം ജൂലൈയിലും ഏഴെണ്ണം നവംബറിൽ നടപ്പിലാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
എഫ്‌ഡിടിഎൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഉൾപ്പെടെ നിരവധി പങ്കാളികളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷയിൽ ഒരു വിട്ടുവീഴ്‌ചയും കൂടാതെ എല്ലാ വിമാനക്കമ്പനികളും നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സർക്കാർ വളരെ വ്യക്തമാക്കിയിട്ടുണ്ടെന്നും റാംമോഹൻ നായിഡു പറഞ്ഞു. സമഗ്രമായ കൂടിയാലോചനകൾക്കും സുരക്ഷാ അപകടസാധ്യത വിലയിരുത്തലിനും ശേഷം ഇളവുകളും മുൻകൂട്ടി നൽകിയിരുന്നു. എന്നാൽ ഒരു മാസത്തെ പ്രവർത്തനത്തിനിടയിലാണ് പ്രതിസന്ധി ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇതൊരു ദൈനംദിന പ്രവർത്തനമാണ്. ഇൻഡിഗോ അതിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കുകയും ക്രൂവിനെ നിയന്ത്രിക്കുകയും ചെയ്യേണ്ടതായിരുന്നുവെന്നും' റാംമോഹൻ നായിഡു പറഞ്ഞു. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും ഇന്‍ഡിഗോ സി ഇ ഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
Also Read: ഇൻഡിഗോ "ചെറിയ മീനല്ല"...!! കുത്തക ഭരണത്തിൻ്റെ അപകടം വലുത്, വിദഗ്‌ധര്‍ പറയുന്നു...

