ETV Bharat / bharat

രാഹുലിന് നിർണായകം; ജാമ്യം റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പരാതിക്കാരിയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം പരമോന്നത കോടതിയെ സമീപിച്ചത്

Rahul Mamkootathil Bail Plea Supreme Court Hearing Today Youth Congress Leader Case Bail Cancellation Petition
സുപ്രീംകോടതി, രാഹുൽ മാങ്കൂട്ടത്തിൽ (Special Arrangement)
author img

By ETV Bharat Kerala Team

Published : April 30, 2026 at 7:47 AM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചു എന്ന് കാണിച്ച് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എൻകെ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് പരാതിക്കാരിയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം പരമോന്നത കോടതിയെ സമീപിച്ചത്. കേസിൻ്റെ നാൾവഴികളിൽ ഏറെ നിർണായകമാകുന്ന വാദപ്രതിവാദങ്ങൾക്കാണ് ഇന്ന് സുപ്രീം കോടതി വേദിയാകുക.

കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കിയാൽ മാത്രമേ അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ എന്ന് പൊലീസ് ഹർജിയിൽ വ്യക്തമാക്കുന്നു. ജാമ്യം അനുവദിക്കുന്ന ഘട്ടത്തിൽ സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാനോ യാതൊരു കാരണവശാലും ശ്രമിക്കരുത് എന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയതാണ്. എന്നാൽ പ്രധാനപ്പെട്ട ഈ വ്യവസ്ഥ പ്രതി പരസ്യമായി ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും അവർ സുപ്രീം കോടതിയെ അറിയിക്കും.

കഴിഞ്ഞ ഫെബ്രുവരി 17ന് രാഹുൽ വാട്സാപ്പ് കോളിലൂടെ അതിജീവിതയെ ബന്ധപ്പെടാൻ ശ്രമിച്ചതായി കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതി ഫോണിൽ വിളിച്ചെങ്കിലും താൻ കോൾ എടുക്കാൻ തയാറായില്ലെന്ന് യുവതി അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് പെട്ടെന്ന് തന്നെ കോടതിയിൽ എത്തിയത്. വാട്സാപ്പ് കോൾ ചെയ്തതിൻ്റെ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ അന്വേഷണ സംഘം ഇതിനോടകം അന്വേഷണ റിപ്പോർട്ടിൻ്റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി ജാമ്യത്തിൽ തുടരുന്നത് കേസിൻ്റെ സുതാര്യതയെ ബാധിക്കുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ പ്രേരിതമെന്ന് രാഹുൽ
അതേസമയം, കേസിൽ തനിക്കെതിരെയുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തിൽ തന്നെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉള്ളത്. താൻ ഒരിക്കലും ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിക്കും. പുതിയ സാഹചര്യത്തിൽ പൊലീസ് സമർപ്പിച്ച തെളിവുകൾ അടിസ്ഥാനമാക്കി ജസ്റ്റിസുമാരുടെ ബെഞ്ച് ഏത് നിലപാട് സ്വീകരിക്കും എന്നത് കേസിൽ നിർണായകമാണ്.

വലിയ തിരിച്ചടിയായേക്കും
മുൻകൂർ ജാമ്യം കോടതി റദ്ദാക്കുന്ന സാഹചര്യം ഉണ്ടായാൽ അത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിന് നിയമപരമായും രാഷ്ട്രീയപരമായും വലിയ തിരിച്ചടിയാകും. ജാമ്യം റദ്ദാക്കപ്പെട്ടാൽ അദ്ദേഹത്തെ അന്വേഷണ സംഘത്തിന് ഉടനടി കസ്റ്റഡിയിൽ എടുക്കേണ്ടി വരും.

ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങളാണ് കുറച്ചു നാളുകളായി നടക്കുന്നത്. ഇതിനിടയിലാണ് അന്വേഷണ സംഘം രണ്ടാമതൊരു പീഡനക്കേസ് കൂടി രജിസ്റ്റർ ചെയ്തത്. കേസിൽ അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെ ഫലപ്രദമായി ഇടപെട്ടാണ് രാഹുൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം സ്വന്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൻ്റെയും മറ്റ് പ്രധാന സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിൻ്റെയും അവസാന ഘട്ടത്തിലാണ് ഇപ്പോൾ പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം. അതിജീവിതയുമായി പ്രതി ആശയവിനിമയം നടത്താൻ ശ്രമിച്ചത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

മുൻകൂർ ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയൂ എന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. സുപ്രീം കോടതിയുടെ ഇന്നത്തെ വിധി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാഷ്‌ട്രീയ ഭാവിയിലും കേസിൻ്റെ തുടർ നടപടികളിലും ഒരുപോലെ സ്വാധീനം ചെലുത്തും.

Also Read:- തമിഴകം ആർക്കൊപ്പം..? ആത്മവിശ്വാസത്തിൽ മുന്നണികള്‍; വിജയ പ്രതീക്ഷയിൽ നേതാക്കള്‍