ETV Bharat / bharat

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ റദ്ദാക്കാൻ ധൈര്യമുണ്ടോ? പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

അമേരിക്കൻ കോടതി വിധിക്ക് പിന്നാലെയാണ് ഈ കർഷകവിരുദ്ധ കരാറിനെതിരായ വിമർശനം. അദാനി കേസും എപ്‌സ്റ്റീൻ ഫയലുകളുമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

RAHUL GANDHI NEWS TODAY PM MODI ISRAEL VISIT INDIA US TRADE DEAL CONGRESS VS BJP
രാഹുൽ ഗാന്ധി (ANI)
author img

By ETV Bharat Kerala Team

Published : February 25, 2026 at 7:58 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാർ റദ്ദാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ വെല്ലുവിളിച്ചിട്ട് ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും അദ്ദേഹം നിശബ്ദനായി ഇസ്രയേലിലേക്ക് കടന്നുകളഞ്ഞെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ബുധനാഴ്ച എക്സ് പ്ലാറ്റ്‌ഫോമിൽ ഹിന്ദിയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. അമേരിക്കൻ വ്യാപാര കരാർ റദ്ദാക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാതെ കീഴടങ്ങുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം.

എപ്‌സ്റ്റീൻ നിർദേശവും രാഹുലിൻ്റെ ചോദ്യങ്ങളും

എപ്‌സ്റ്റീൻ്റെ നിർദേശപ്രകാരം മുൻപൊരിക്കൽ ഇസ്രയേലിൽ ചെന്ന് പാട്ടുപാടിയും നൃത്തം വച്ചും കഴിഞ്ഞ പ്രധാനമന്ത്രി ഇത്തവണ ആരുടെ നിർദേശപ്രകാരമാണ് രാജ്യത്തിൻ്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായൊരു കരാറുണ്ടാക്കി മടങ്ങാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. കഴിഞ്ഞ ദിവസം ഭോപ്പാലിൽ നടന്ന കിസാൻ മഹാചൗപാൽ റാലിയിൽ സംസാരിക്കുമ്പോഴും രാഹുൽ ഗാന്ധി ഈ വിഷയം ഉന്നയിച്ചിരുന്നു.

കർഷക വിരുദ്ധ കരാറെന്ന് ആരോപണം

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ ബാഹ്യസമ്മർദത്തിന് വഴങ്ങിയാണ് ഒപ്പുവച്ചതെന്ന് ചൊവ്വാഴ്ച അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ സുപ്രീം കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തിൽ ഈ കർഷക വിരുദ്ധ കരാർ റദ്ദാക്കാൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുകയും ചെയ്തു. കർഷകരുടെ നെഞ്ചിലേക്ക് തൊടുത്തുവിട്ട അമ്പാണ് ഈ കരാറെന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

അമേരിക്കൻ സുപ്രീം കോടതി വിധിയും വെല്ലുവിളിയും

ആഗോള താരിഫുകളുമായി ബന്ധപ്പെട്ട വ്യാപാര കരാറിലെ യുഎസ് സുപ്രീം കോടതി വിധിക്ക് ശേഷം, ധൈര്യമുണ്ടെങ്കിൽ ഈ കരാർ റദ്ദാക്കാൻ താൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് അതിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാം ഊഴത്തിലെ സുപ്രധാന സാമ്പത്തിക അജണ്ടയ്ക്കേറ്റ വലിയ തിരിച്ചടിയായിരുന്നു ഈ വിഷയത്തിൽ അമേരിക്കൻ സുപ്രീം കോടതി പുറപ്പെടുവിച്ച പുതിയ വിധി.

ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് മേൽ അമേരിക്കൻ പ്രസിഡൻ്റ് ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമാണെന്ന് ആറിനെതിരെ മൂന്ന് എന്ന ഭൂരിപക്ഷ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്യാപകമായ രീതിയിൽ നികുതികൾ ചുമത്തിയതിലൂടെ പ്രസിഡൻ്റ് തൻ്റെ അധികാരപരിധി ലംഘിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണം കടുപ്പിക്കുന്നത്.

അദാനി കേസും എപ്‌സ്റ്റീൻ ഫയലുകളും

എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടുമെന്ന ഭീഷണിയും വ്യവസായി ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ നടക്കുന്ന ക്രിമിനൽ കേസുമാണ് ഈ വ്യാപാര കരാറിന് പിന്നിലെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന വാദം. ഇത്തരം ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറിന് അംഗീകാരം നൽകിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

Also Read:- കുളിപ്പിക്കല്‍ മുതല്‍ അടിവസ്‌ത്രം ഒരുക്കാൻ വരെ ഉദ്യോഗസ്ഥര്‍ വേണം; ബിഎസ്എൻഎൽ ഡയറക്‌ടറെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി