ETV Bharat / bharat

ചരിത്രത്തിലാദ്യം; അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രിയങ്ക ഗാന്ധി തീരുമാനിക്കും

വിജയസാധ്യത പരിഗണിച്ച് തയ്യാറാക്കുന്ന ചുരുക്കപ്പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.

Priyanka Gandhi news Assam assembly elections 2026 Congress candidate selection Assam AICC screening committee
In this image posted on Feb. 20, 2026, Congress MP Priyanka Gandhi Vadra pays tribute to late singer Zubeen Garg at his cremation ground, 'Zubeen Khetra', at Sonapur on the outskirts of Guwahati (PTI)
author img

By Amit Agnihotri

Published : February 24, 2026 at 11:45 PM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: നിർണായകമായ 2026 അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് മുതിർന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര തുടക്കം കുറിച്ചു. ഗാന്ധി കുടുംബത്തിലെ ഒരംഗം ഇത്തരമൊരു ചുമതല നിർവഹിക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. അസമിനായുള്ള എഐസിസി സ്ക്രീനിങ് കമ്മിറ്റിയുടെ അധ്യക്ഷയായ പ്രിയങ്കയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

സ്ഥാനാർഥി നിർണയവും നടപടിക്രമങ്ങളും

ഫെബ്രുവരി 19, 20 തീയതികളിൽ അസം സന്ദർശിച്ച് സംസ്ഥാനത്തെ നിരവധി നേതാക്കളുമായും ഭാരവാഹികളുമായും ദീർഘനേരം ചർച്ചകൾ നടത്തിയതിന് പിന്നാലെ ഫെബ്രുവരി 23ന് പ്രിയങ്കയുടെ അധ്യക്ഷതയിൽ സ്ക്രീനിങ് കമ്മിറ്റിയുടെ ആദ്യ യോഗം ഡൽഹിയിൽ ചേർന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത് പ്രിയങ്കയുടെ നിർദേശപ്രകാരം വളരെ സൂക്ഷ്മതയോടെയാണ്.

സുതാര്യത ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന അവർ, നേരിട്ട് ലഭിച്ച വിവരങ്ങളും സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾ നൽകിയ റിപ്പോർട്ടുകളും ഒത്തുനോക്കി പരിശോധിക്കുകയാണ്. വിജയസാധ്യത, സാമൂഹിക സമവാക്യങ്ങൾ, യുവാക്കൾക്കും സ്ത്രീകൾക്കുമുള്ള പ്രാതിനിധ്യം എന്നിവ പരിഗണിച്ചാണ് സ്ഥാനാർഥികളെ കണ്ടെത്തുന്നത്. ഉടൻ തന്നെ ഡൽഹിയിൽ ചേരുന്ന അടുത്ത യോഗത്തിൽ ഓരോ സീറ്റിലേക്കുമുള്ള ഒന്നോ അതിലധികമോ പേരുകൾ അടങ്ങിയ പട്ടിക സ്ക്രീനിങ് കമ്മിറ്റി അന്തിമമാക്കുകയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് (സിഇസി) കൈമാറുകയും ചെയ്യും. അവരാണ് സ്ഥാനാർഥികളെ അന്തിമമായി പ്രഖ്യാപിക്കുക.

സ്ക്രീനിങ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ

സ്ക്രീനിങ് പാനൽ യോഗത്തിൽ എഐസിസി അസം പ്രഭാരി ജിതേന്ദ്ര സിങ്, സംസ്ഥാനത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ മനോജ് ചൗഹാൻ, പൃഥ്വിരാജ് സാഠേ, വികാസ് ഉപാധ്യായ്, പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ്, കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) നേതാവ് ദേബബ്രത സൈകിയ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 23ന് നിരവധി സീറ്റുകളിലെ കാര്യങ്ങൾ അവലോകനം ചെയ്തതായും നടപടികൾ പുരോഗമിക്കുകയാണെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.

കഴിഞ്ഞ 12 ദിവസങ്ങളിലായി സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ സപ്തഗിരി ശങ്കർ ഉലക, ഇമ്രാൻ മസൂദ്, സിരിവെല്ല പ്രസാദ് എന്നിവർ അസമിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തിയിരുന്നു. പ്രാദേശിക നേതാക്കളെ മാത്രമല്ല, പൗരസമൂഹത്തിലെ പ്രമുഖരെയും മാധ്യമപ്രവർത്തകരെയും കണ്ട് സാധ്യതാ പട്ടികയിലുള്ളവരെക്കുറിച്ച് കൂടുതൽ വ്യക്തമായ അഭിപ്രായം രൂപീകരിക്കാനാണ് ശ്രമിച്ചതെന്ന് 11 ജില്ലകളിൽ സന്ദർശനം നടത്തിയ സിരിവെല്ല പ്രസാദ് പറഞ്ഞു. സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ടെന്നും ഈ ജോലി ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പശ്ചാത്തലവും പ്രതീക്ഷകളും

അസമിലെ ആകെയുള്ള 126 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാനാണ് സാധ്യത. സഖ്യകക്ഷികൾക്ക് കൂടി പ്രാതിനിധ്യം നൽകി നൂറോളം സീറ്റുകളിലാകും കോൺഗ്രസ് ഇത്തവണ മത്സരിക്കുക. 2016 മുതൽ അധികാരത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ബിജെപി അവകാശപ്പെടുന്നതുപോലെ തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകില്ലെന്നും കോൺഗ്രസ് വിലയിരുത്തുന്നു.

സ്ക്രീനിങ് കമ്മിറ്റിയുടെ പ്രവർത്തനം ഹോളിക്ക് ശേഷം പൂർത്തിയായേക്കുമെന്നും വിജയസാധ്യതയ്ക്ക് മുൻഗണന നൽകുമ്പോഴും നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നും ദേബബ്രത സൈകിയ പറഞ്ഞു. പാർട്ടിയോടും അതിൻ്റെ ആശയങ്ങളോടുമുള്ള കൂറും ടിക്കറ്റ് നൽകുന്നതിൽ പ്രധാന ഘടകമാകും. മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നത് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും സംസ്ഥാന നേതൃത്വത്തെ നയിക്കുന്നതിൽ പരാജയമായിരുന്ന അദ്ദേഹത്തിൻ്റെ തനിനിറം വോട്ടർമാരുടെ മുന്നിൽ വെളിപ്പെടുകയാണ് ചെയ്തതെന്നും സൈകിയ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ കാലതാമസം

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനും പുതിയ പ്രഖ്യാപനങ്ങൾക്കുമായി കാത്തിരിക്കുകയാണെന്നും കേന്ദ്രത്തിൽ നിന്ന് നിർദേശം ലഭിച്ച ശേഷം മാത്രമേ തീയതികൾ പ്രഖ്യാപിക്കൂ എന്നും കോൺഗ്രസ് ആരോപിക്കുന്നു.

സംസ്ഥാനത്തെ 37 ലക്ഷത്തോളം സ്ത്രീകൾക്കുള്ള അലവൻസ് വിതരണം ഫെബ്രുവരി 20ൽ നിന്നും മാർച്ച് 10ലേക്ക് സർക്കാർ മാറ്റിയത് ഇതിൻ്റെ ഭാഗമായാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 60 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് വെറും 29 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നുവെന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

Also Read:- 'ഭരണഘടനാപരമായ ഐക്യം നിലനിർത്തണം'; കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഗ്യാനേഷ് കുമാർ