തമിഴ്‌നാട്ടില്‍ സ്വര്‍ണക്കട്ടികള്‍ പിടികൂടി; കോടികള്‍ വിലമതിക്കുന്നതെന്ന് പൊലീസ്, സ്വര്‍ണമെത്തുന്നത് ശ്രീലങ്കയില്‍ നിന്ന്
ശ്രീലങ്കയിൽ നിന്ന് ബോട്ട് മാർഗം സ്വർണക്കട്ടികൾ കടത്തുന്നതായി തമിഴ്‌നാട് പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്‌ഡ് ആരംഭിച്ചത്.

Published : January 3, 2026 at 4:14 PM IST
ചെന്നൈ: തമിഴ്‌നാട്ടിൽ അനധികൃതമായി സൂക്ഷിച്ച സ്വർണ കട്ടികൾ പിടിച്ചെടുത്തു. ഒരാള്‍ അറസ്റ്റില്‍. മത്സ്യത്തൊഴിലാളിയായ ശിവകുമാറാണ് (42) അറസ്റ്റിലായത്. ഇന്നലെ രാത്രി നടന്ന റെയ്‌ഡിലാണ് എട്ട് കോടി രൂപ വിലമതിക്കുന്ന ആറ് കിലോ സ്വർണക്കട്ടികള്‍ പിടിച്ചെടുത്തത്.
ശിവകുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൻ്റെ ഡിക്കിയിൽ നിന്നാണ് സ്വർണക്കട്ടികൾ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണക്കട്ടികൾ 6 കിലോ തൂക്കമുള്ളതാണെന്നും ഇതിന് ഏകദേശം 8 കോടി രൂപയോളം വില വരുമെന്നും പൊലീസ് പറയുന്നു.
വേദമാവടിയിലെ പ്രധാന റോഡിൽ നിന്നാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്‌തത്. പ്രതി വേളാങ്കണ്ണിക്ക് സമീപമുള്ള വനവൻമഹാദേവി ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി നാഗപട്ടണത്ത് താമസിച്ച് വരികയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി പിടിച്ചെടുത്ത സ്വര്‍ണവും അത് കടത്താന്‍ ഉപയോഗിച്ച വാഹനവും തോപ്പുതുറൈ കസ്റ്റംസ് ഓഫിസിലേക്ക് കൈമാറി.
ശ്രീലങ്കയിൽ നിന്ന് ബോട്ട് മാർഗം സ്വർണക്കട്ടികൾ കടത്തുന്നതായി തമിഴ്‌നാട് പൊലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വർണക്കട്ടികൾ പിടികൂടിയത്. വിധിമാവടി ബീച്ച് പ്രദേശത്ത് രഹസ്യാന്വേഷണ വിഭാഗം വിവിധ ടീമുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് സ്വർണക്കട്ടികൾ ആർക്കുവേണ്ടിയാണ് കടത്തുന്നത്, കള്ളക്കടത്ത് നടത്താൻ ആരാണ് പ്രതിക്ക് നിർദ്ദേശം നൽകിയത് തുടങ്ങി വിവിധ കാര്യങ്ങൾക്ക് ഉത്തരം ലഭിക്കാനായി രഹസ്യാന്വേഷണ വിഭാഗവും കസ്റ്റംസ് ഉദ്യോഗസ്ഥരും ശിവകുമാറിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. സംഭവം വിലുന്തമാവടി മേഖലയിൽ വലിയ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്.
ഗുജറാത്തിൽ കോടികളുടെ കഞ്ചാവ് വേട്ട: ഗുജറാത്തിൽ കോടികളുടെ കഞ്ചാവ് വേട്ട. ഗുജറാത്തിലെ കസ്‌വാലി സ്വദേശിയായ സഞ്ജയ് ഭോപ്പാഭായ് തവിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കഞ്ചാവ് കൃഷി ചെയ്‌തിരുന്നത്. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) നടത്തിയ റെയ്‌ഡിലാണ് 15 കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയത്. 36 മണിക്കൂർ നീണ്ടു നിന്ന റെയ്‌ഡിൽ 550 കഞ്ചാവ് ചെടികൾ കണ്ടെത്തി. പരുത്തി, ജാതി വിളകൾക്കൊപ്പം കഞ്ചാവ് ചെടികൾ കൃഷി ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന റെയ്‌ഡിൽ ഇതേ സ്ഥലത്ത് നിന്ന് 20 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കഞ്ചാവ് തോട്ടം കണ്ടുകെട്ടിയതെന്നും അധികൃതർ വ്യക്തമാക്കി. 18 കോടിയിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് രണ്ടിടത്ത് നിന്നായി കണ്ടെടുത്തതെന്ന് എസ്‌ഒജി ഉദ്യോഗസ്ഥർ പറഞ്ഞു.

