അതിര്‍ത്തിയില്‍ പാക് ഡ്രോണും ചൈനീസ് ആയുധങ്ങളും; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം
ഒരു കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങൾ. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.

Published : January 10, 2026 at 4:35 PM IST
അമീർ താന്ത്രായ്
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം ആയുധങ്ങളും വെടികോപ്പുകളും കണ്ടെത്തി. പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും വെടികോപ്പുകളും കണ്ടെത്തിയത്. ഒരു കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങൾ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാകിസ്ഥാൻ നിയന്ത്രിത ഡ്രോണില്‍ നിന്നാണ് ആയുധങ്ങള്‍ അതിര്‍ത്തിയില്‍ നിക്ഷേപിച്ചതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അതിർത്തിയില്‍ നടക്കുന്ന നുഴഞ്ഞുകയറ്റുമായി ബന്ധപ്പെട്ടുള്ള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബിഎസ്‌എഫും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ചേർന്ന് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ ഇടിവി ഭാരതിനോട് പറഞ്ഞു.

"റീഗൽ ബോർഡർ ഔട്ട് പോസ്‌റ്റിലും പരിസരത്തുമായി നടത്തിയ പരിശോധനയിൽ പാകിസ്ഥാൻ നിയന്ത്രിത ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ ഡ്രോണിൽ നിന്ന് ഒരു പാക്കറ്റ് താഴേക്ക് ഉപേക്ഷിച്ച ഉടൻ തന്നെ ബിഎസ്‌എഫ് ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുകയും ആയുധങ്ങളും വെടികോപ്പുകളും കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു", ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ചൈനീസ് നിർമിത ഒരു 9 എംഎം പിസ്‌റ്റളും, ഒരു ഗ്ലോക്ക് 9 എംഎം പിസ്‌റ്റളും ഒരു ചൈനീസ് ഹാൻഡ് ഗ്രനേഡുമാണ് കണ്ടെടുത്തത്. കൂടാതെ പതിനാറ് 9 എംഎം ലൈവ് റൗണ്ടുകളും കണ്ടെത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭീകരർക്കും ഭൂഗർഭ തൊഴിലാളികൾക്കും വേണ്ടിയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ അതിര്‍ത്തിയിലേക്ക് ആയുധങ്ങളും വെടികോപ്പുകളും അയച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യത്തിൻ്റെ കൃത്യമായ ഇടപെടലിലൂടെ പാക് നീക്കം പരാജയപ്പെടുത്തിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
#WATCH | J&K | BSF and J&K Police personnel conduct search operation in Samba area
— ANI (@ANI) January 10, 2026
(Visuals deferred by unspecified time; no live operational details disclosed) pic.twitter.com/tBhjCpPa1P
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സുരക്ഷാ സേനയും തമ്മിലുണ്ടായ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് ഈ സംഭവം. തീവ്രവാദ പ്രവര്‍ത്തനങ്ങളും ഭീകരവാദ ധനസഹായവും ഇല്ലാതാക്കുന്നതിനായുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൈന്യത്തോട് അമിത് ഷാ കൂടികാഴ്‌ചയിൽ നിർദേശിച്ചിരുന്നു. ജമ്മു കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഡയറക്‌ടർ (ഐബി), ജമ്മു കശ്‌മീർ ചീഫ് സെക്രട്ടറി, ജമ്മു കശ്‌മീർ ഡയറക്‌ടർ ജനറൽ, കേന്ദ്ര സായുധ പൊലീസ് സേനാ മേധാവികൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സുരക്ഷാ സേനക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജമ്മു കശ്‌മീരിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനും തീവ്രവാദം ഇല്ലാതാക്കുന്നതിനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയത്തിൻ്റ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. അതേസമയം, അതിര്‍ത്തിയില്‍ പാക് ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്‌തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: 'ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാൻ്റെ ഭരണഘടനയിൽ വരെ മാറ്റം വരുത്തി'; ജനറൽ അനിൽ ചൗഹാൻ

