പാഠപുസ്‌തകത്തിലെ 'ജുഡീഷ്യറി അഴിമതി'; ക്ഷമ ചോദിച്ച് എൻസിഇആർടി, മാറ്റി അച്ചടിക്കും
എട്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്‌തകത്തിൽ രാജ്യത്തെ ജുഡീഷ്യറി അഴിമതിയെക്കുറിച്ച് പ്രതിപാദിച്ചതിൽ ക്ഷമ ചോദിച്ച് എൻസിഇആർടി. മാറ്റി അച്ചടിക്കും. കഴിഞ്ഞ ദിവസം വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് നടപടി.

Published : February 26, 2026 at 10:29 AM IST
ന്യൂഡൽഹി: എട്ടാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ ക്ഷമ ചോദിച്ച് എൻസിഇആർടി. ബോധപൂർവ്വം ഉൾപ്പെടുത്തിയതല്ലെന്നും പുസ്‌തകത്തിലെ ഭാഗം മാറ്റി അച്ചടിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാർട്ട് 2 പാഠപുസ്‌തകത്തിലാണ് രാജ്യത്തെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ഉള്ളടക്കം ഉൾപ്പെടുത്തിയത്.
വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജുഡീഷ്യല്‍ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നുമുള്ള കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് എന്‍സിഇആര്‍ടി പ്രതികരിച്ചത്. അതേസമയം അച്ചടിച്ച 2.25 ലക്ഷം കോപ്പികളിൽ 38 എണ്ണം മാത്രമേ വിതരണം ചെയ്‌തിട്ടുള്ളു. അവ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിലവിലുള്ള നടപടിക്രമമനുസരിച്ച് എൻസിഇആർടി എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്‌തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ആശ്രദ്ധമായി കൂട്ടിച്ചേർത്തതാണെന്നും ഇനിയൊരു ഉത്തരവ് ലഭിക്കുന്നത് വരെ വിദ്യാഭ്യാസ മന്ത്രാലയം പുസ്‌തകത്തിൻ്റെ വിതരണം നിർത്തിവയ്‌ക്കുമെന്നും എൻസിആർടി പ്രസ്‌താവനയിൽ പറഞ്ഞു.
മനഃപൂർവമല്ല. ഏതെങ്കിലും ഭരണഘടനാ സ്ഥാപനത്തിൻ്റെ അധികാരത്തെ ചോദ്യം ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല. വിഷയത്തിൽ അധികാരികളുമായി കൂടിയലോചിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും. 2026 -27 അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പിഴവുകൾ നികത്തി വിദ്യാർഥികൾക്ക് പാഠപുസ്‌തകം ലഭ്യമാക്കുമെന്നും എൻസിഇആർടി കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തെ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന എട്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്‌തകത്തിലെ ഉള്ളടക്കത്തിൽ ബുധനാഴ്‌ച സ്വമേധയാ സുപ്രീംകോടതി കേസെടുത്തിരുന്നു. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു ചീഫ് ജസ്‌റ്റിസ് പറഞ്ഞത്. അഭിഭാഷകരായ കപിൽ സിബലും അഭിഷേക് സിങ്‌വിയും പുസ്‌തകത്തിൻ്റെ പകർപ്പമായി എത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മറ്റ് മേഖലകളൊന്നും പരിഗണിക്കാതെ ജുഡീഷ്യറിയിൽ അഴിമതിയെന്ന നിലയിൽ പാഠഭാഗം കൊണ്ടുവരുന്നത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് കപിൽ സിബൽ പറഞ്ഞു.
പാഠപുസ്‌തകം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്ക് തന്നെ വിരുദ്ധമാണെന്ന് തോന്നുവെന്നാണ് ജസ്‌റ്റിസ് ബാഗ്‌ചി നിരീക്ഷിച്ചത്. നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥകളുടെ പങ്ക് എന്ന് പേരിട്ടിരിക്കുന്ന പുതുക്കിയ അധ്യായം അഴിമതിയും കേസുകൾ കെട്ടിക്കിടക്കുന്നതും ഉൾപ്പെടെ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെയാണ് അഭിസംബോധന ചെയ്യുന്നത്.
സുപ്രീംകോടതി, ഹൈക്കോടതി, ജില്ലാ കീഴ്‌ക്കോടതികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകളും ഈ അധ്യായത്തിൽ നൽകിയിട്ടുണ്ട്. അഴിമതിയെക്കുറിച്ചുള്ള ഭാഗത്ത് ജഡ്‌ജിമാർ അവരുടെ കോടതിയിലെ പെരുമാറ്റത്തിൽ മാത്രമല്ല പുറത്തുള്ള പെരുമാറ്റത്തിലും പെരുമാറ്റച്ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പാഠപുസ്‌തകം വ്യക്തമാക്കുന്നു. നീതിന്യായ വ്യവസ്ഥയുടെ ആഭ്യന്തര ഉത്തരവാദിത്ത സംവിധാനങ്ങളെക്കുറിച്ചും 'സെൻട്രലൈസ്‌ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിങ് സിസ്‌റ്റം' വഴി പരാതികൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും പാഠപുസ്‌തകത്തിൽ എടുത്ത് പറയുന്നുണ്ട്.
Also Read: ലോക നേതാക്കളില്‍ ഒന്നാമന്‍; ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സുമായി മോദി, ട്രംപിനെയും കടത്തിവെട്ടി

