മധ്യപ്രദേശിലെ ഈ ഗ്രാമത്തിൽ സ്‌കൂളുകളില്ല; കുട്ടികള്‍ക്ക് കുടിലിനുള്ളിൽ എഴുത്തും വായനയും പഠിപ്പിക്കുന്നത് 9ആം ക്ലാസുകാരി
നേപാനഗറിലെ ബോംല്യപത് ഗ്രാമത്തിലാണ് കുട്ടികൾ കുടിലുകളിൽ പഠിക്കാൻ നിർബന്ധിതരാകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസമെന്ന മൗലിക അവകാശം സംരക്ഷിക്കപ്പെടാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

Published : February 26, 2026 at 3:18 PM IST
ഭോപാൽ: മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് പേപ്പറിൽ ഉച്ചഭക്ഷണം നൽകിയ വീഡിയോ ഈ അടുത്ത കാലത്ത് വൈറലായിരുന്നു. രാഹുൽ ഗാന്ധിയടക്കം വീഡിയോ പങ്കുവച്ചതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരവും പ്രതിസന്ധിയുമെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഷെഡിൽ പ്രവർത്തിക്കുന്ന ഒരു സ്‌കൂളാണ് വീണ്ടും വാർത്തയാകുന്നത്. അധ്യാപകരില്ലാതെ പ്രദേശത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഷെഡിലിരുന്ന് കുട്ടികള്‍ക്ക് പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുകയാണ്.


നേപാനഗറിലെ ബോംല്യപത് ഗ്രാമത്തിലാണ് കുട്ടികൾ കുടിലുകളിൽ പഠിക്കാൻ നിർബന്ധിതരാകുന്നത്. കുട്ടികളുടെ വിദ്യാഭ്യാസമെന്ന മൗലിക അവകാശം സംരക്ഷിക്കപ്പെടാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഈ ഗ്രാമത്തിൽ നിലവിൽ സ്‌കൂളുകളില്ല. ഗ്രാമവാസികളുടെ പിന്തുണയോടെ ഷെഡിൽ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുകയാണ്. എഴുത്തും വായനയും പഠിപ്പിക്കുന്നതാകട്ടെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. നേപാനഗറിലെ ആദിവാസി മേഖലയാണിത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"ഇന്ത്യ പഠിച്ചാൽ ഇന്ത്യ പുരോഗമിക്കും" എന്നതുപോലുള്ള മുദ്രാവാക്യങ്ങൾ രാജ്യമെമ്പാടും എത്തിയെങ്കിലും ഈ ഗ്രാമത്തിലെ 60-ലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണ്. സ്ഥിരം അധ്യാപകരോ പേരിന് പോലും സ്‌കുളുകളോ ഇല്ലെന്നുള്ളതാണ് വാസ്‌തവം. വനം വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഷെഡിലാണെങ്കിലും കുട്ടികള്‍ എഴുത്തും വായനയും പഠിക്കണെമെന്ന ലക്ഷ്യത്തോടെ മുൻകൈ എടുത്തിട്ടുള്ളത്. ഉദ്യോഗസ്ഥനായ കമലേഷ് രഘുവംശി തന്നെയാണ് വിദ്യാർഥിനിയായ സീമ ബദോളിനെ ഈ ദൗത്യം ഏൽപ്പിച്ചതും.

"പല കുട്ടികൾക്കും പഠിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ ഈ കുടിലിൽ ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ എല്ലാവർക്കും വരാൻ കഴിയില്ല. ഇവിടെ സ്ഥിരം അധ്യാപകരില്ല. ഞാൻ നിലവിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ഞാൻ കുട്ടികളെ പഠിപ്പിക്കുന്നു. ഇതിന് എനിക്ക് ശമ്പളമൊന്നും ലഭിക്കുന്നില്ല. പക്ഷേ വനം വകുപ്പിലെ ഉദ്യോഗസ്ഥനായ കമലേഷ് രഘുവംശി കുറച്ച് പണം സംഭാവന ചെയ്യുമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്" - വിദ്യാർഥിനിയായ സീമ ബദോൾ
അതേസമയം സംഭവം വാർത്തയായതോടെ കുട്ടികളുടെ ഭാവി നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകായാണ് ആദിവാസി ക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഭരത് ജഞ്ച്പുരെ. ധാർത്തി ആഭ യോജന പ്രകാരം ഗ്രാമത്തിൽ വികസനം നടന്നിട്ടില്ലെന്ന് ഉറപ്പായാൽ സർക്കാരിന് നിവേദനം അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിന് വരും വർഷത്തിൽ ഒരു സ്‌കൂൾ കെട്ടിടം നിർമിക്കുമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് വ്യക്തമാക്കി.

