സ്റ്റാറായി കോമള്‍ ദീപ്;ആടുകളെ മേയ്‌ക്കുന്നിതിനിടയില്‍ പഠനം, നേടിയെടുത്തത് ജെ.ആർ.എഫിൽ അഖിലേന്ത്യാ റാങ്ക്
ജെആർഎഫ് പരീക്ഷയിൽ ആറാം റാങ്ക് നേടിയെടുത്ത് പഞ്ചാബ് സ്വദേശി. വെല്ലുവിളി നിറഞ്ഞ ജീവിതത്തിലെ ചിട്ടയായ പഠനം ഫലം കണ്ടെന്ന് വിജയി. അഭിമാന നിമിഷമെന്ന് പ്രതികരണം.

Published : March 3, 2026 at 3:56 PM IST
സാമ്പത്തിക പ്രതിസന്ധികളെ കാറ്റില്‍ പറത്തി വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ചിട്ടയായ പഠനം. കോച്ചിങ് ഇല്ലാതെ കരസ്ഥമാക്കിയത് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) പരീക്ഷയിൽ അഖിലേന്ത്യ തലത്തില്‍ ആറാം സ്ഥാനം. രാജ്യത്താകമാനം ശ്രദ്ധേയാകര്‍ഷിക്കുകയാണ് ആട്ടിടയനായ കോമള്‍ ദീപ് സിങ്.
2026 ഡിസംബർ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) എക്‌സാമിൻ്റെ റിസള്‍ട്ട് വന്നതോടെയാണ് കോമള്‍ ദീപ് സിങ് സ്റ്റാറായത്. എല്ലായ്‌പ്പോഴും ഒന്നും രണ്ടും റാങ്കില്‍ ഒതുങ്ങുന്ന ആശംസ പ്രവാഹം ഇത്തവണ ആറം റാങ്കുകാരനെയും തേടിയെത്തി. 'കഠിനാധ്വാനത്തിൻ്റെ ഫലം മധുരമാണ്' എന്ന ചൊല്ല് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ക്ലീഷേ ഡയലോഗ് അല്ല, മറിച്ച് യാഥാര്‍ത്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിവസവും പത്ത് പന്ത്രണ്ട് ആടുകളെ മേയ്‌ച്ച് തൻ്റെ വീടിനെ പോറ്റുന്നയാളാണ് കോമള്‍ ദീപ്. അദ്ദേഹമാണ് ഇപ്പോള്‍ പഞ്ചാബിലെ താരം. ബോഹ സ്വദേശിയാണ്. വളരെ കഠിനമായ ജീവിത സാഹചര്യത്തിലാണ് വളര്‍ന്നു വന്നത്. എന്നും തൻ്റെ ബുദ്ധിമുട്ടുകളില്‍ തന്നെ തുടരാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. വിജയത്തിനായി പരിശ്രമിച്ച് കൊണ്ടേയിരുന്നു.
ഡോക്‌ടറേറ്റ് എടുത്ത് അധ്യാപകന്‍ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ദീപിന് അത് അത്ര എളുപ്പമായിരുന്നില്ല. നല്ല കോച്ചിങിനോ വിലയേറിയ പുസ്‌തകങ്ങള്‍ വാങ്ങാനോ ആവശ്യമായ പണം ഇല്ലായിരുന്നു. എന്നാല്‍ കഠിശ്രമങ്ങളിലൂടെ തന്‍റെ പരിമിതികള്‍ പരിമിതികളല്ലെന്ന് കോമൾദീപ് തെളിയിച്ചു.
2024 ജൂണിൽ കോച്ചിങ് ഇല്ലാതെ തന്നെ യു.ജി.സി നെറ്റ് കോമൾ ദീപ് പുഷ്‌പം പോലെ പാസായി. എന്നാല്‍ അന്ന് ജെആര്‍എഫിന് യോഗ്യത ലഭിച്ചിരുന്നില്ല. ഡോക്‌ടറൽ ഗവേഷണത്തിനായി ഒരു സർവകലാശാലയെ സമീപിച്ചപ്പോൾ, ഏകദേശം ആറ് ലക്ഷം രൂപ ചെലവാകുമെന്ന് അദ്ദേഹത്തോട് അധികൃതർ പറഞ്ഞു. ഇതോടെ ഡോക്‌ടറേറ്റ് എന്ന സ്വപ്‌നം ബാക്കിയാകുമെന്ന് അദ്ദേഹം വിചാരിച്ചു.

തുടര്‍ന്നാണ് ജെആർഎഫ് പാസായാൽ ഫെല്ലോഷിപ്പോടെ പിഎച്ച്ഡി ചെയ്യാമെന്നുള്ള അധ്യാപകൻ്റെ ഉപദേശം അദ്ദേഹത്തെ തേടിയെത്തിയത്. “ജെആർഎഫ് പാസായാൽ എനിക്ക് സ്കോളർഷിപ്പ് ലഭിക്കുമെന്നും സാമ്പത്തിക സമ്മർദ്ദമില്ലാതെ പിഎച്ച്ഡി ചെയ്യാനുള്ള എൻ്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്നും പ്രൊഫസർമാർ എന്നോട് ഉപദേശിച്ചു” അദ്ദേഹം വ്യക്തമാക്കി.
അധ്യാപകരുടെ ഉപദേശത്തില്‍ തുടങ്ങിയ പഠമാണ് ഇന്ന് ഫലം കണ്ടതെന്ന് ദീപ് പറഞ്ഞു. ഇത്തവണ ഫെലോഷിപ്പ് നേടി ഡോക്‌ടറൽ ബിരുദം നേടിയതോടെ ആഗ്രഹങ്ങള്‍ പൂവണിഞ്ഞ സന്തോഷത്തിലാണ് ദീപ്. ജീവിതത്തില്‍ നേടിയെടുക്കേണ്ട ലക്ഷ്യത്തെക്കുറിച്ച് വളരെ വ്യക്തമായ ദീര്‍ഘ വീക്ഷണം ഉണ്ടായിരുന്ന ആളാണ് ദീപ്.
“പഠനത്തോടൊപ്പം, ഞാൻ ആടുകളെ മേയ്ക്കാനും പോകും. എവിടെ പോയാലും കൈയില്‍ പുസ്‌തകങ്ങള്‍ കരുതാറുണ്ട്. എൻ്റെ ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് എനിക്ക് അറിയാം. എനിക്ക് വിട്ട് കൊുക്കാന്‍ സമ്മതമല്ലായിരുന്നു. ഈ ലോകത്ത് അത്ര എളുപ്പത്തില്‍ ഒന്നും ലഭിക്കില്ലെന്ന് എനിക്കറിയാം. ബുദ്ധിമുട്ടുകള്‍ക്കിടയിലും പൊരുതി നേടിയെടുത്ത വിജയമാണിത്" അദ്ദേഹം പറയുന്നു.
തൻ്റെ അഭിമാന നിമിഷത്തിലും കഠിനാധ്വാനത്തിൻ്റെ കണിക കോമള്‍ ദീപ് മുറുകെ പിടിക്കാന്‍ മറന്നില്ല. പഠനത്തിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും കഠിനാധ്വാനം ഫലം കണ്ടുവെന്ന് കോമള്‍ ദീപ് പറഞ്ഞു. “ഞാൻ ഇംഗ്ലീഷിൽ ബി.എയും ബി.എഡും എം.എയും നേടി. ആദ്യം യു.ജി.സി നെറ്റ് പാസായി, ഇപ്പോൾ ജെ.ആർ.എഫ് പരീക്ഷയും പാസായി. ജനുവരി മുതൽ ഞാൻ തയ്യാറെടുക്കുകയായിരുന്നു. നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ എൻ്റെ കഠിനാധ്വാനം ഫലം കണ്ടു” അദ്ദേഹം പറയുന്നു.
വസ്‌ത്രങ്ങള്‍ തുന്നിയാണ് കോമള്‍ ദീപിൻ്റെ അമ്മ മകനെ വളര്‍ത്തിയത്. അച്ഛൻ ഹർജീന്ദർ സിങ് ഒരു ഇഷ്‌ടിക ചൂളയിൽ ജോലി ചെയ്യുന്നു. കുടുംബം പോറ്റാനായി ആടുകളെ മേയ്ക്കാനും ഇഷ്‌ടിക ചൂളയിലും ഒരുപോലെ പണിയെടുത്തു.
ഈ പരീക്ഷ പാസാകുക എളുപ്പമല്ലെന്ന് കോമള്‍ദീപിൻ്റെ അധ്യാപകൻ ഷബീർ അഹമ്മദ് പറയുന്നു. "ഈ പരീക്ഷ പാസാകുക എളുപ്പമല്ല. അതിന് വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. ആയിരക്കണക്കിന് ആളുകള്‍ എഴുതിയ പരീക്ഷകളിൽ നിന്ന് കോമൾദീപ് ആറാം റാങ്ക് നേടി. ഇത് അദ്ദേഹത്തിൻ്റെ സമർപ്പണത്തിൻ്റെ ഫലമാണ്"ഷബീർ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ജെആർഎഫ് പാസായതോടെ അദ്ദേഹത്തിൻ്റെ ജീവിതം തന്നെ മാറി. വിജയം ബോഹയിലുടനീളം ആഘോഷത്തിന് തിരികൊളുത്തി. മുൻ എംഎൽഎ മംഗത് റായ് ബൻസാലും പ്രാദേശിക പ്രതിനിധികളും ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും അഭിന്ദവുമായി തേിയെത്തി. അദ്ദേഹത്തിന്റെ നേട്ടം ബോഹയ്‌ക്ക് അഭിമാനമാണെന്നും പ്രശസ്‌തി ഉയര്‍ത്തിയെന്നും രാഷ്‌ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ലക്ഷക്കണക്കിന് പേരാണ് പരീക്ഷ എഴുതിയത്. ആറാം റാങ്ക് നേടുക എന്നത് ഒരു അപൂര്‍വ്വ കാര്യമാണ്. ചിട്ടയായ പഠനവും തയ്യാറെടുപ്പും ഇല്ലാത്ത ഒരാള്‍ക്ക് ഈ മത്സര പരീക്ഷയില്‍ വിജയം നേടാനാകില്ല. പ്രത്യേകിച്ച് കോച്ചിങ് പോലുമില്ലാതെ വിജയെ കൈവരിച്ചത് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് കഠിനമാണ്.

