ETV Bharat / bharat

പള്ളിയില്‍ വച്ച് കുത്തേറ്റ മഹാരാഷ്‌ട്ര കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ മരിച്ചു, പ്രതി പിടിയില്‍

മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് പട്ടേലിന് കുത്തേറ്റത്. ചൊവ്വാഴ്‌ച അകോത് താലൂക്കിലെ മൊഹാല ഗ്രാമത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്.

AKOLA  HIDAYATULLAH BARAKATULLAH PATEL  MAHARASHTRA  Razik Khan Patel
FILE- Maharashtra Congress vice president Hidayatullah Patel (Photo Source- myneta.info)
author img

By ETV Bharat Kerala Team

Published : January 7, 2026 at 11:56 AM IST

2 Min Read
Choose ETV Bharat

അകോല: കഴിഞ്ഞ ദിവസം പള്ളിയില്‍ വച്ച് കുത്തേറ്റ കോണ്‍ഗ്രസ് മഹാരാഷ്‌ട്ര ഉപാധ്യക്ഷന്‍ ഹിദായത്തുള്ള പട്ടേല്‍ അന്തരിച്ചു. കഴുത്തിലും നെഞ്ചിലും അദ്ദേഹത്തിന് ആഴത്തില്‍ കുത്തേറ്റിരുന്നു.

അക്രമിയെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.30നാണ് അറുപത്താറുകാരനായ പട്ടേലിന് കുത്തേറ്റത്. ദീര്‍ഘകാലമായുള്ള ശത്രുതയാണ് ആക്രമണത്തിന് വഴി വച്ചത്. മൊഹാല ഗ്രാമത്തിലെ ഒരു പള്ളിയില്‍ നമസ്‌കരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Also Read; പോര്‍മുഖം തുറന്ന് വീണ്ടും ബിഹാര്‍ രാഷ്‌ട്രീയം; ഇക്കുറി എന്‍ഡിഎയിലും ഇന്ത്യാ സഖ്യത്തിലും ഭിന്നത

കുത്തേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ സ്ഥലത്തെ ഒരുസ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഡോക്‌ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. രക്തത്തില്‍ കുളിച്ച നിലയിലുള്ള അദ്ദേഹത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അദ്ദേഹത്തിന് ആഴത്തില്‍ മുറിവുണ്ടായെന്നും വലിയ തോതില്‍ രക്തസ്രാവം ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പള്ളിയിലെ നമസ്‌കാരം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങവെ ആയിരുന്നു അദ്ദേഹത്തിന് കുത്തേറ്റത്.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചു. ആറ് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചു. പ്രതിയെ ഇന്നലെ രാത്രി എട്ട് മണിയോടെ തന്നെ അറസ്റ്റ് ചെയ്‌തിരുന്നു. ഉബെദ് ഖാന്‍ കാലു ഖാന്‍ എന്ന റാസിക് ഖാന്‍ പട്ടേല്‍(22) ആണ് അറസ്റ്റിലായത്. അകോത് താലൂക്കിലെ പനജ് ഗ്രാമത്തില് നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അഡീഷണല്‍ സൂപ്രണ്ട് ബി ചന്ദ്രകാന്ത് റെഡ്ഡി പറഞ്ഞു. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തെ തുടര്‍ന്ന് മൊഹാലയിലും അകോതിലും സുരക്ഷ കര്‍ശനമാക്കി. ജില്ലാ പൊലീസ് മേധാവി അര്‍ചിത് ചന്ദക് സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ അകോത് റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മഹാരാഷ്‌ട്ര തദ്ദേശ തെരഞ്ഞെുപ്പ് പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് ഇദ്ദേഹത്തിന്‍റെ കൊലപാതകമെന്നതും ശ്രദ്ധേയമാണ്.

കോണ്‍ഗ്രസിന്‍റെ ജില്ലാ അധ്യക്ഷന്‍ ആയിരുന്ന പട്ടേല്‍ രണ്ട് തവണ ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2014ലും 2019ലുമാണ് അദ്ദേഹം ലോക്‌സഭയിലേക്ക് ജനവിധി തേടിയിട്ടുള്ളത്. മുന്‍ എംപി സഞ്ജയ് ധോത്രയ്ക്കെതിരെയാണ് ഇദ്ദേഹം മത്സരിച്ചത്.അകോല ജില്ലാ കേന്ദ്ര ബാങ്കിന്‍റെ ഡയറക്‌ടര്‍ കൂടി ആയിരുന്നു. കോണ്‍ഗ്രസിലെ കരുത്തനായ ഒരു നേതാവായിരുന്നു അദ്ദേഹം. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഗ്രാമത്തില്‍ വന്‍ പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.