ഖാമനേയിയുടെ മരണം; അനുശോചിച്ച് ജമ്മു കശ്‌മീര്‍, പ്രമേയം പാസാക്കി
ശ്രീനഗറിൽ നടന്ന അനുശോചന യോഗത്തിൽ പാർട്ടിയുടെ പ്രവിശ്യാ പ്രസിഡൻ്റ് ഷൗക്കത്ത് അഹമ്മദ് മിർ പ്രമേയം അവതരിപ്പിച്ചു. നിരവധിപ്പേരാണ് അനുശോചന യോഗത്തിൽ പങ്കെടുത്തത്.

Published : March 3, 2026 at 10:58 AM IST
ശ്രീനഗർ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാമനേയി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചന പ്രമേയം പാസാക്കി ജമ്മു കശ്‌മീർ. ഇതിൻ്റെ ഭാഗമായി ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് ദുഃഖവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. തുടർന്ന് പ്രമേയം ഐക്യകണ്‌ഠമായി പിന്തുണച്ചതായി ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പറഞ്ഞു.
ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ പാർട്ടിയുടെ പ്രവിശ്യാ പ്രസിഡൻ്റ് ഷൗക്കത്ത് അഹമ്മദ് മിർ ആണ് പ്രമേയം അവതരിപ്പിച്ചത്. "ഇറാൻ ദുഃഖത്തിലൂടെ കടന്നുപോകുന്ന ഈ സമയത്ത്, നാഷണൽ കോൺഫറൻസ് പാർട്ടിയിലെ പാർലമെൻ്റ് അംഗങ്ങളും നിയമസഭാ അംഗങ്ങളും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഇറാൻ ജനതയ്ക്ക് ഉണ്ടായ ദാരുണമായ ജീവഹാനിയിൽ പാർട്ടി പ്രവർത്തകർ ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ഈ സമയത്ത് അവരുടെ സംരക്ഷണത്തിനും ശക്തിക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നുവെന്ന്" പാർട്ടിയുടെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. യോഗത്തിന് അധ്യക്ഷത വഹിച്ച എൻസി ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ, ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട സ്‌കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ ആക്രമണത്തിനിരകളായ എല്ലാവർക്കും ആദരാഞ്ജലികളും പ്രാർഥനകളും അർപ്പിച്ചു.
ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിൽ നിരവധിപ്പേരാണ് പങ്കെടുത്തത്. കൂടാതെ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിനെതിരെ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡൻ്റുമായ മെഹബൂബ മുഫ്‌തിയുടെ നേതൃത്വത്തിൽ ഇന്നലെ (ഫെബ്രുവരി 2) ജമ്മു കശ്‌മീരിൽ ബന്ദും നടന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് കശ്‌മീർ താഴ്‌വരയുടെ പല ഭാഗങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധം തടയുന്നതിൻ്റെ ഭാഗമായി ശ്രീനഗറിലും മറ്റ് ഭാഗങ്ങളിലും അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ശ്രീനഗറിലെ വാണിജ്യ കേന്ദ്രമായ ലാൽ ചൗക്കിലേക്ക് പ്രതിഷേധക്കാർ എത്തുന്നത് തടയാൻ റോഡുകളിലും മറ്റ് പ്രധാന ഭാഗങ്ങളിലും പൊലീസും സുരക്ഷാ സേനയും വിന്യസിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ഘണ്ടാ ഘറിൽ വൻതോതിൽ ആളുകൾ പ്രതിഷേധ പ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
ഫെബ്രുവരി 28നാണ് ടെഹ്‌റാനിൽ യുഎസും ഇസ്രയേലും നടത്തിയ ഏകോപിത വ്യോമാക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് നിരവധി ഉന്നത നേതാക്കളും കൊല്ലപ്പെട്ടത്. തുടർന്ന് ഇതിൻ്റെ പ്രതികാരമെന്നോണം ഇറാൻ, ഇസ്രയേല്‍ ഉൾപ്പെടെ യുഎഇ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്‌റൈൻ, ജോർദാൻ തുടങ്ങിയ മേഖലകളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളും നടത്തുകയുണ്ടായി.
Also Read: ഒമാൻ തീരത്ത് കപ്പല്‍ ആക്രമണം, ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

