തലമുറ മാറ്റത്തിനൊരുങ്ങി ജെഡിയു; നിതീഷ് കുമാറിന്‍റെ പിന്‍ഗാമിയെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും
ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നവര്‍ക്ക് തങ്ങളുടെ സംഘടനയില്‍ മികച്ച അവസരം കിട്ടുമെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ

Published : January 10, 2026 at 1:29 PM IST
അവിനാശ് കുമാര്‍
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്‌ച വച്ച ജനതാദള്‍ യുണൈറ്റഡ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക്. ഈമാസം തെരഞ്ഞെടുപ്പ് നടക്കും. നിതീഷ് കുമാറിന്‍റെ പിന്‍ഗാമിയെ അടക്കം നിശ്ചയിക്കുന്നത് ഈ തെരഞ്ഞെടുപ്പിലൂടെയാകും.
സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അംഗത്വവിതരണം പുരോഗമിക്കുകയാണെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ ഇടിവി ഭാരതിനോട് പറഞ്ഞു. 2022 മുതല്‍ 2025 വരെ നടന്ന അംഗത്വ വിതരണത്തില്‍ 75 ലക്ഷം പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാനായിരുന്നു ലക്ഷ്യമിട്ടത്.എന്നാലിപ്പോളിത് ഒരു കോടിയാക്കി പുനര്‍നിശ്ചയിച്ചു. 2025 മുതല്‍ 2028 വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നത്. ജനുവരി പതിനഞ്ചിന് ശേഷമാകും സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഞ്ചായത്ത്തലം മുതല്‍ ദേശീയതലം വരെ തെരഞ്ഞെടുപ്പുണ്ടാകുമെന്നും കുശ്വാഹ വ്യക്തമാക്കി. പാര്‍ട്ടിയില്‍ ജനാധിപത്യ സംവിധാനമാണ് ഉള്ളതെന്നും അത് കൊണ്ട് തന്നെ അതനുസരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളാകും നടക്കുകയെന്നും പാര്‍ട്ടിക്ക് പുതുമുഖം കിട്ടുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ഞങ്ങളുടെ നേതാവ് പതിനാല് കോടി ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇനി ഞങ്ങള്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് പോകുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം ജനാധിപത്യപരമായി തീരുമാനിക്കും. അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും താത്പര്യമനുസരിച്ചാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങളും ലഭിക്കുമന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. മകരപ്പൊങ്കലിന് ശേഷം നടക്കുന്ന മന്ത്രിസഭ വികസനത്തില്‍ മന്ത്രിയാകുമെന്ന അഭ്യൂഹം മന്‍ഹറില്‍ നിന്നുള്ള നിയമസഭ സമാജികനായ അദ്ദേഹത്തെ കുറിച്ച് ഉയര്‍ന്നിട്ടുണ്ട്. താന്‍ പാര്‍ട്ടിയോട് കൂറു പുലര്‍ത്തുന്ന ആളാണെന്നും തീരുമാനങ്ങള്‍ എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
മകരപ്പൊങ്കലിന് ശേഷം സംസ്ഥാനത്ത് മന്ത്രിസഭ വിപുലീകരണം ഉണ്ടാകും. അഞ്ച് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. ഒപ്പം 19 നിയമസഭ സമിതി അംഗങ്ങളെയും തെരഞ്ഞെടുക്കും. രാംനാഥ് ഠാക്കൂറിന് നിര്‍ണായക സംഘടന ചുമതല ലഭിക്കുമെന്നാണ് അഭ്യൂഹം. നിതീഷ് കുമാറിന്‍റെ മകന്‍ നിശാന്തിനും സുപ്രധാന പാര്‍ട്ടി ചുമതല കിട്ടിയേക്കും. നിശാന്തിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിന് നിതീഷിന മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പാര്‍ടടി നേതാക്കളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്.
രാം നാഥ് ഠാക്കൂര്‍ , മനിഷ് വര്‍മ്മ, ചന്ദേശ്വര്‍ പ്രസാദ് ചന്ദ്രവംശി തുടങ്ങിയവരുടെ പേരുകളാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. നിതീഷ് കുമാറിന്‍റെ രാഷ്‌ട്രീയ ജീവിതം ഏതാണ്ട് അവസാനഘട്ടത്തോട് അടുക്കുമ്പോള്‍ ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നേതൃത്വ മാറ്റത്തിന് മാര്‍ഗദര്‍ശകമാകും. അദ്ദേഹത്തിന്‍റെ വിശ്വസ്‌തര്‍ തന്നെയാകും പുതിയ ആളായി എത്തുക.
ജെഡിയു എന്നും പിന്നാക്ക വിഭാഗത്തില്‍ നിന്നുളഅളവരെയാണ് ദേശീയ അധ്യക്ഷന്‍മാരാക്കിയിട്ടുള്ളതെന്ന് രാഷ്‌ട്രീയ വിശകലന വിദഗ്ദ്ധനായ പ്രൊഫ. പ്രമോദ് കുമാര്‍ പറയുന്നു. ആദ്യം ജോര്‍ജ് ഫെര്‍ണാണ്ടസും പി്നീട് ശരദ് യാദവും ദീര്‍ഘകാലം ഇരുന്ന പദവിയാണിത്. നിതീഷ് കുമാര്‍ പിന്നീട് ഈ ഉത്തരവാദിത്തം ആര്‍ സിപി സിങിന് നല്‍കി. ഉന്നതസമുദായംഗമായ ലാലന്‍ സിങും ഈ പദവി വഹിച്ചിട്ടുണ്ട്. എന്നാല്‍ ഹ്രസ്വമായ കാലമേ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംസ്ഥാന അധ്യക്ഷ പദവിയുടെ കാര്യം വരുമ്പോള്‍ പലപ്പോഴും ഉന്നത കുലജാതരിലേക്കാണ് ഈ ചുമതലയെത്തുന്നത്. ആദ്യത്തെയും ഇപ്പോഴത്തെയും സംസ്ഥാന അധ്യക്ഷന്‍മാര്‍ മാത്രമാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വസിഷ്‌ഠ നാരായണ്‍ സിങാണ് സംസ്ഥാന അധ്യക്ഷ പദവിയില്‍ ദീര്‍ഘകാലം ഇരുന്നത്. പിന്നീട് അനാരോഗ്യം മൂലം അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടി വന്നു. ഇപ്പോള്‍ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പോകുകയാണ്. ഉമേഷ് കുശ്വാഹയ്ക്ക് മന്ത്രിപദം കിട്ടിയേക്കും. അത് കൊണ്ട് പുതിയ മുഖം ആകും ഇങ്ങോട്ടേക്ക് എത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെഡിയു ഭരണഘടന പ്രകാരം ഒരാള്‍ക്ക് രണ്ട് തവണ മാത്രമേ ദേശീയ അധ്യക്ഷ പദവി അലങ്കരിക്കാനാകൂ. ശരദ് യാദവിനെ മൂന്ന് പ്രാവശ്യം അവരോധിക്കാനായി ഭരണഘടനയില്‍ ഭേദഗതി വരുത്തിയിരുന്നു. നിതീഷ് കുമാറിന് ഇപ്പോഴും ഇരട്ട പദവിയുണ്ട്. ആ സാഹചര്യത്തില്‍ പുതിയൊരു മുഖം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വരേണ്ടതുണ്ടെന്നു രാഷ്‌ട്രീയ വിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടി.
മറ്റൊരു രാഷ്‌ട്രീയ നിരീക്ഷകനായ അരുണ്‍ പാണ്ഡെയ്ക്ക് മറ്റൊരു അഭിപ്രായമാണ് ഉള്ളത്. പുതിയൊരാള്‍ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയാലും ദേശീയ അധ്യക്ഷന് മാറ്റമുണ്ടാകില്ല. നിതീഷ് കുമാര്‍ തന്നെ പാര്‍ട്ടിതലപ്പത്ത് തുടരുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. സുപ്രധാന വോട്ടുബാങ്കുകളെയും മറ്റ് പല സമവാക്യങ്ങളുടെയും സന്തുലനത്തിനായി പ്രധാന മാറ്റങ്ങളുണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
സംസ്ഥാന അധ്യക്ഷതലത്തില്‍ സുപ്രധാനമായ പല മാറ്റങ്ങള്‍ക്കും ജെഡിയു മുമ്പ് വിധേയമായിട്ടുണ്ട്. സംസ്ഥാനതലത്തില്‍ പുതിയ മുഖം വന്നാലും ദേശീയതലത്തില്‍ അതിന് സാധ്യത കുറവാണ്. നിതീഷ് കുമാറിനാകും പാര്‍ട്ടിയുടെ പൂര്‍ണ ചുമതല.ജെഡിയുവിന്‍റെ ആസ്ഥാനം ബിഹാറാണെന്ന് ഏവര്‍ക്കും അറിയാം. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലും ജെഡിയുവിന്‍റെ പ്രകടനം മികച്ചതായിരുന്നു. സംസ്ഥാനത്തെ സുപ്രധാന വോട്ട് ബാങ്കിനെ കൂടെ നിര്‍ത്താന്‍ നിതീഷ് കുമാര്‍ സകല തന്ത്രങ്ങളും പ്രയോഗിക്കും. അതിനനുസരിച്ചാകും അദ്ദേഹം സംഘടനയില്‍ മാറ്റങ്ങള്‍ വരത്തുക എന്നും അരുണ്‍ പാണ്ഡെ പറഞ്ഞു.

