ശത്രു അന്തർവാഹിനികളെ തകർക്കാൻ 'ഡോൾഫിൻ വേട്ടക്കാരൻ'; ഐഎൻഎസ് അഞ്ചദ്വീപ് നാവികസേനയ്ക്ക് സമർപ്പിച്ചു
80 ശതമാനവും തദ്ദേശീയമായി നിർമ്മിച്ച ഈ കപ്പൽ ചെന്നൈയിലാണ് കമ്മിഷൻ ചെയ്തത്. 77 മീറ്റർ നീളവും 1400 ടൺ ഭാരവുമുള്ള ഇതിന് ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിലെ ഭീഷണികളെ നേരിടാനാകും.

Published : February 27, 2026 at 7:47 PM IST
ചെന്നൈ/എറണാകുളം: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ചുകൊണ്ട് അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് അഞ്ചദ്വീപ് ഔദ്യോഗികമായി സേനയുടെ ഭാഗമായി. ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള ആൻ്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലാമത്തെ കപ്പലാണിത്. ചെന്നൈ പോർട്ടിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി കപ്പൽ കമ്മിഷൻ ചെയ്ത് രാജ്യത്തിന് സമർപ്പിച്ചു.
ഈസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് ഭല്ല ചടങ്ങിന് ആതിഥേയത്വം വഹിച്ചു. മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥർ, മുൻപ് സേവനമനുഷ്ഠിച്ച അഞ്ചദ്വീപ് കപ്പലുകളിലെ മുൻ കമാൻഡിങ് ഓഫിസർമാർ, കപ്പൽ നിർമാണ പങ്കാളികളായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ്, ലാർസൻ ആൻഡ് ടൂബ്രോ ഷിപ്പ് ബിൽഡിങ് എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തദ്ദേശീയമായി നിർമിച്ച ഈ യുദ്ധക്കപ്പൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ കമ്മിഷൻ ചെയ്യാൻ സാധിച്ചതിൽ കപ്പൽ നിർമാതാക്കളെയും ജീവനക്കാരെയും നാവികസേനാ മേധാവി അഭിനന്ദിച്ചു. കപ്പലിൻ്റെ വിന്യാസം സമുദ്ര സുരക്ഷയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക മികവും ആത്മനിർഭർ ഭാരതും
കർണാടകയിലെ കാർവാർ തീരത്തുള്ള ചരിത്രപ്രധാനമായ ദ്വീപിൻ്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. ആഴം കുറഞ്ഞ തീരപ്രദേശങ്ങളിൽ ഒളിച്ചിരിക്കുന്ന ശത്രു അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാനാണ് ഇത് പ്രധാനമായും രൂപകൽപന ചെയ്തിരിക്കുന്നത്. ഏകദേശം എൺപത് ശതമാനത്തിലധികം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ കപ്പൽ നിർമിച്ചിരിക്കുന്നത് എന്നത് ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയുടെ മികച്ച ഉദാഹരണമായി മാറുന്നു. കപ്പലിലെ പ്രധാന പ്രതിരോധ ഇലക്ട്രോണിക്സ് സംവിധാനങ്ങളെല്ലാം ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തവയാണ്.

ഡോൾഫിൻ വേട്ടക്കാരൻ എന്നറിയപ്പെടുന്ന ഈ കപ്പലിന് 77 മീറ്റർ നീളവും 1400 ടൺ ഭാരവുമുണ്ട്. തീരദേശ സംരക്ഷണത്തിനും അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം പ്രതികരിക്കാനും ഈ കപ്പൽ സുസജ്ജമാണ്. അത്യാധുനികമായ ആൻ്റി സബ്മറൈൻ സ്യൂട്ട്, അഡ്വാൻസ്ഡ് കോംബാറ്റ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിട്ടുള്ളതിനാൽ കടലിനടിയിലെ ഭീഷണികളെ കൃത്യമായി നിരീക്ഷിക്കാനും അവയെ ഫലപ്രദമായി നേരിടാനും ഇതിന് സാധിക്കും.

തന്ത്രപരമായ പ്രാധാന്യം
ഐഎൻഎസ് അർനാല, ഐഎൻഎസ് ആൻഡ്രോത്ത് എന്നീ കപ്പലുകളുടെ വിജയകരമായ കമ്മിഷനിങ്ങിന് ശേഷമാണ് അഞ്ചദ്വീപിൻ്റെ വരവ്. ഇത് ഇന്ത്യൻ നാവികസേനയുടെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണ്. ഇന്ത്യയുടെ സമുദ്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീരദേശ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ഈ കപ്പൽ നിർണായക പങ്ക് വഹിക്കും. തമിഴ്നാട്, പുതുച്ചേരി നേവൽ ഏരിയ ഫ്ലാഗ് ഓഫിസർ കമാൻഡിങ്ങിൻ്റെ നേരിട്ടുള്ള ഭരണപരമായ നിയന്ത്രണത്തിലായിരിക്കും ഇനി അഞ്ചദ്വീപിൻ്റെ പ്രവർത്തനം ഏകോപിപ്പിക്കുക. രാജ്യത്തിൻ്റെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ യുദ്ധക്കപ്പൽ വലിയൊരു കരുത്തായി മാറുമെന്നതിൽ സംശയമില്ല.

Also Read:- അപ്പെൻഡിസൈറ്റിസിന് ചികിത്സ തേടിയ 9-ാം ക്ലാസുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്

