"ചത്ത മൃഗങ്ങളുടെ ശരീര ഭാഗങ്ങളും പുഴുക്കളും വരെ"; ഇൻഡോറിലെ 'ജല ദുരന്തം' വിശദീകരിച്ച് പ്രദേശവാസികൾ
കറുത്ത നിറത്തിൽ ദുർഗന്ധം വമിക്കുന്ന, കീടബാധയുള്ള വെള്ളമാണ് മുനിസിപ്പൽ ടാപ്പുകൾ വഴി വിതരണം ചെയ്യുന്നതെന്ന് ബേക്കറി ഗലി പ്രദേശവാസികൾ.

Published : January 4, 2026 at 2:45 PM IST
ഭോപ്പാല്‍: ഇൻഡോറിലെ മലിന ജല ദുരന്തത്തിൻ്റെ പല വശങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ. അപകടകരമായ ചുറ്റുപാടുകളാണ് പ്രദേശവാസികൾ വിശദീകരിച്ചത്. മാൽവ മില്ലിന് സമീപമുള്ള ബേക്കറി ഗലിയിലെ താമസക്കാർ കടുത്ത കുടിവെള്ള പ്രതിസന്ധിയും ശുദ്ധജല ദൗർലഭ്യതയും നേരിടുന്നു എന്ന് പറഞ്ഞു.
"കറുത്ത നിറത്തിൽ ദുർഗന്ധം വമിക്കുന്ന, കീടബാധയുള്ള വെള്ളം മുനിസിപ്പൽ ടാപ്പുകൾ വഴി വിതരണം ചെയ്യുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികളെ ഇത് വലിയ തോതിൽ ബാധിക്കും" എന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഫിൽട്ടർ ചെയ്‌ത് തിളപ്പിച്ച ശേഷവും വെള്ളവും ഉപയോഗിക്കാൻ അനുയോജ്യമല്ലെന്ന് താമസക്കാർ പറഞ്ഞു. മലിന ജലം കുടിക്കുന്നത് മൂലമാണ് ഛർദ്ദി, വയറിളക്കം, അണുബാധ തുടങ്ങിയ പ്രശ്‌നങ്ങൾ പല വീടുകളിലും പതിവായി റിപ്പോർട്ട് ചെയ്യുന്നത്. "വെള്ളം വളരെ വൃത്തിഹീനമാണ്. ടാപ്പ് ഓണാക്കുമ്പോൾ തന്നെ വളരെ വൃത്തിഹീനമായ വെള്ളമാണ് പൈപ്പിൽ നിന്നും ഒഴുകിയെത്തുന്നത്. അത് ഉപയോഗിക്കാൻ കഴിയില്ല" -ഒരു താമസക്കാരൻ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു പ്രശ്‌നം ജലദൗർലഭ്യമാണ്. വളരെ കുറച്ച് വെള്ളം മാത്രമാണ് ലഭിക്കുന്നത്. ഇത് അത്യാവശ്യ കാര്യങ്ങൾക്ക് പോലും തികയാറില്ല. കുറച്ചെ കിട്ടുന്നുള്ളുവെങ്കിലും അത് നിരവധി തവണ ശുദ്ധീകരിച്ചാൽ മാത്രമെ കുടിക്കാൻ കഴിയൂ. "ചില സമയങ്ങളിലാകട്ടെ വെള്ളത്തിൽ ചുവന്ന പുഴുക്കൾ വരും. മറ്റ് മാർഗങ്ങളില്ലാതാകുമ്പോൾ ഈ വെള്ളം കുടിക്കും. ദൈനംദിന ജീവിതത്തെയും കുട്ടികളുടെ ആരോഗ്യത്തെയും ഇത് മോശമായി ബാധിക്കുന്നു. കുട്ടികൾ രോഗികളാകുന്നു" -മറ്റൊരു താമസക്കാരൻ പറഞ്ഞു.
വെള്ളം ഇല്ലാതെ ജീവിക്കാൻ കഴിയില്ല. പക്ഷേ ഈ വെള്ളം സുരക്ഷിതമല്ല. ഇവിടുത്തെ വീടുകളിലെ അവസ്ഥ നിങ്ങൾക്ക് കാണാൻ കഴിയുമെന്നും പ്രദേശവാസികൾ പറഞ്ഞു. ശരിയായ ക്രമീകരണങ്ങളൊന്നും ഇവിടെയില്ല. ആദ്യത്തെ പ്രശ്‌നം ഇവിടുത്തെ വെള്ളം വൃത്തിഹീനമാണ് എന്നതാണ്. വെള്ളം വൃത്തിഹീനമാണെങ്കിൽ, നമുക്ക് അത് എങ്ങനെ കുടിക്കാൻ കഴിയും? ഇവിടെ ഫിൽട്ടർ ചെയ്യുന്നതിനോ ശുദ്ധീകരിക്കുന്നതിനോ ഒരു സംവിധാനവുമില്ല എന്നും അവർ പറഞ്ഞു.
“ചെറിയ ചുവന്ന പുഴുക്കൾ ഉൾപ്പെടെ നിരവധി പുഴുക്കളും മറ്റും പൈപ്പ്ലൈൻ വെള്ളത്തിലൂടെ വരുന്നു. വെള്ളം തികച്ചും വൃത്തിഹീനമാണ്. ചെറിയ ചത്ത മൃഗങ്ങളുടെ ഭാഗങ്ങളും അതിലൂടെ ഇടയ്‌ക്ക് വരാറുണ്ട്. ഞങ്ങളുടെ ടാപ്പുകളിൽ ലഭിക്കുന്ന വെള്ളമാണിത്. നാല് തവണ വെള്ളം ഫിൽട്ടർ ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഫിൽട്ടർ ചെയ്‌തതിനു ശേഷവും വെള്ളം പൂർണമായും ശുദ്ധീകരിക്കപ്പെടുന്നില്ല" എന്ന് ഗലിയിലെ മറ്റൊരു താമസക്കാരൻ പറഞ്ഞു.
ജലമലിനീകരണ പ്രതിസന്ധിയും അനുബന്ധ പ്രശ്‌നങ്ങളും വ്യാപകമായ പശ്ചാത്തലത്തിൽ ഇൻഡോറിലെ അഡിഷണൽ കമ്മിഷണർമാരായ ആശിഷ് പഥക്കും ആകാശ് സിങ്ങും ഭഗീരത്പുരയിൽ വീടുതോറുമുള്ള സർവേ നടത്തിയിരുന്നു. അതിൽ നിരവധി മരണങ്ങള്‍ സംഭവിച്ചതായും കുട്ടികളുൾപ്പെടെ നിരവധി പേർ രോഗം പിടിപെട്ട് ആശുപത്രിയിൽ കഴിയുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

