സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നല്‍കി ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ഇരുവരുടെയും വിവാഹ മോചന കേസ് കോടതിയിൽ നടക്കവെയാണ് ലളിതയെ ക്വട്ടേഷൻ നൽകി ഭർത്താവ് കൊലപ്പെടുത്തിയത്.

Published : March 3, 2026 at 3:06 PM IST
ബെംഗളുരു: സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കര്‍ണാടകയിലെ ധരവാഡ് താലൂക്കിലെ നരേന്ദ്ര ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ധരവാഡ് സ്വദേശിയായ ഉദയ് ഹട്ടരാഗിയാണ് ഭാര്യ ലളിതയെ (43) കൊലപ്പെടുത്താൻ വേണ്ടി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നല്‍കിയത്. കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മരണം അപകടമാണെന്ന് വരുത്തി തീർക്കാനും ഭർത്താവ് ശ്രമിച്ചു.
എന്നാൽ സിസിടിവിയിൽ കൊലപാതക ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് ഭർത്താവ് ഉൾപ്പെടെയുള്ള നാല് പ്രതികളെ ധരവാഡ് റൂറൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഉദയ്, സുഹൃത്തുക്കളായ നാഗപ്പ പടേക്കൽ, അഭിഷേക് വരഗണ്ണവർ, നാഗരാജ് ഉപ്പിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി 26 ന് സവദത്തി റോഡിലെ ദുർഗാദേവി ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ക്വട്ടേഷൻ സംഘം ലളിതയെ കൊലപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റോഡരികിലൂടെ നടന്നു പോയ ലളിതയെ കാറിലെത്തിയ പ്രതികൾ പിന്നിൽ നിന്ന് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് മറ്റൊരു സ്‌ത്രീയും അവിടെയുണ്ടായിരുന്നു. കാർ ഇടിച്ച് പരിക്കേറ്റ അവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകട സ്ഥലത്ത് ഉണ്ടായിരുന്ന ബസ് ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചു.
അപകടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ബസിലെ ഡാഷ്‌ബോർഡിൽ സ്ഥാപിച്ചിരുന്ന ക്യാമറ പരിശോധിച്ചു. തുടർന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. കേസ് അന്വേഷണത്തിൽ ഭർത്താവ് ഉദയിയെയും മറ്റ് മൂന്ന് പ്രതികളെയും പൊലീസ് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച കാർ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
26 വർഷത്തെ ദാമ്പത്യ ജീവിതം
കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എസ്‌പി ഗുഞ്ചൻ ആര്യ പറഞ്ഞു. നരേന്ദ്ര ഗ്രാമത്തിലെ ഉദയ എന്നയാൾ ധാർവാഡ് താലൂക്കിലെ സോമാപുര ഗ്രാമത്തിൽ നിന്നുള്ള ലളിത എന്ന സ്ത്രീയെ 2000 ത്തിലാണ് വിവാഹം കഴിച്ചത്. പത്ത് വർഷമായി ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതേ തുടർന്ന് നിയമപരമായി ഇരുവരും വിവാഹ മോചനത്തിന് ശ്രമിച്ചു. കേസ് നടക്കവെ ലളിത ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.
ജീവനാംശമായി ലളിത രണ്ട് ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഉദയ് ഇത് നൽകാൻ വിസമ്മതിച്ചു. ശേഷം അടുത്ത വാദം കേൾക്കലിന് കോടതി ഇരുവരേയും വിളിപ്പിച്ചു. ഇതിനിടയിലാണ് ഉദയ് ലളിതയെ കൊലപ്പെടുത്താൽ പദ്ധതിയിടുകയും സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകുകയും ചെയ്‌തത്.
Also Read: ഖാമനേയിയുടെ മരണം; അനുശോചിച്ച് ജമ്മു കശ്‌മീര്‍, പ്രമേയം പാസാക്കി

