ഹിജാബ് ധരിച്ച് വന്നാല്‍ സ്വര്‍ണമില്ല; പുതിയ നിര്‍ദ്ദേശവുമായി ജൂവലറി ഉടമകള്‍
ഹിജാബ്, ബുര്‍ഖ, ഗാംചകള്‍ തുടങ്ങിയവ ധരിച്ച് മുഖം മറച്ച് എത്തുന്ന ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വില്‍ക്കുന്നത് നിരോധിച്ച് കൊണ്ട് ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ്‌സ്‌മിത്ത് ഫെഡറേഷന്‍. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

Published : January 7, 2026 at 1:29 PM IST
|Updated : January 7, 2026 at 2:53 PM IST
പട്‌ന: ഹിജാബ്, നിഖാബ്, തുടങ്ങിയവ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ മുഖം മറച്ചെത്തുന്നവര്‍ക്ക് സ്വര്‍ണം വില്‍ക്കുന്നത് നിരോധിച്ച് കൊണ്ട് ബിഹാറിലെ ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ്‌സ്‌മിത്ത് ഫെഡറേഷന്‍ രംഗത്ത്. സുരക്ഷാ ആശങ്കകള്‍ ഉള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ഫെഡറേഷന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് കുമാര്‍ വര്‍മ്മ പറഞ്ഞു. സ്വര്‍ണത്തിന് വലിയ വിലയാണിപ്പോള്‍ പത്ത് ഗ്രാം സ്വര്‍ണത്തിന്‍റെ വില 140,000 കടന്നു. വെള്ളി കിലോയ്ക്ക് 250,000രൂപയാണ് വില. മുഖം മറച്ച് എത്തുന്നവര്‍ ചിലപ്പോള്‍ ഒരു സംഘമായി എത്തി കവര്‍ച്ച നടത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Patna, Bihar: Bihar becomes the first state to ban hijab or niqab wearers from buying gold. Starting tomorrow, jewelry shops will deny entry and sales to customers whose faces are fully covered, as per the All India Jewelers and Gold Federation’s directive
— IANS (@ians_india) January 6, 2026
State President, All… pic.twitter.com/ycKHnbyFVY
പല സംസ്ഥാനങ്ങളിലും മോഷ്‌ടാക്കള്‍ ഇത്തരത്തില്‍ കവര്‍ച്ച നടത്തിയ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ടെന്നും വര്‍മ്മ ചൂണ്ടിക്കാട്ടി. കടക്കാരെ വെടി വച്ച സംഭവങ്ങള്‍ പോലുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും മുഖാവരണം മാറ്റാനല്ല തങ്ങളുടെ തീരുമാനം മറിച്ച് സ്വര്‍ണം വാങ്ങും മുമ്പ് അവര്‍ അവരുടെ മുഖം കാട്ടിയിരിക്കണം. ആളുകള്‍ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Jhansi, Uttar Pradesh: To prevent theft incidents amidst rising gold and silver prices, jewellers in the Sipri Bazaar area have pasted notices stating that they will not allow people with covered faces in the shop.
— ANI (@ANI) January 5, 2026
Uday Soni, President, Sarafa Sipri Bazaar, Jhansi,… pic.twitter.com/ZKeCR2YFo4
ഇടപാടുകാരുടെ മുഖം കണ്ട് മാത്രമേ കച്ചവടം അനുവദിക്കൂ. പുരുഷന്‍മാരായാലും ഹെല്‍മറ്റോ ഗാംചയോ പോലുള്ളവ ധരിച്ച് വന്നാല്‍ സ്വര്‍ണം വാങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലീം വനിതകള്‍ മത നിബന്ധന അനുസരിച്ചാണ് ഹിജാബ് ധരിക്കുന്നത്. താന്‍ ബുര്‍ഖയ്ക്ക് എതിരല്ലെന്നും വര്‍മ്മ പറഞ്ഞു. ഏതെങ്കിലും ഒരു സമുദായത്തിന് മാത്രമല്ല എല്ലാവര്‍ക്കും ഇത് ബാധകമാണ്. നിരവധി സംസ്ഥാനങ്ങളില്‍ ചില ജില്ലകളില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇത് നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read:നിഖാബ് വിവാദം; വനിതാ ഡോക്‌ടർ ജോലിയിൽ പ്രവേശിച്ചില്ലെന്ന് അധികൃതര്‍
വിവാദങ്ങളുടെ വിഷയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ ഇക്കാര്യം അഭ്യര്‍ത്ഥിക്കുക മാത്രമേ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഒരു മുസ്ലീം ഡോക്‌ടറുടെ ഹിജാബ് വലിച്ച് മാറ്റിയ സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ഇത്തരമൊരു സംഭവം. ആയുഷ് ഡോക്‌ടര്‍മാരുടെ നിയമനോത്തരവ് കൈമാറുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഇത്. ഇതിന്‍രെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.ദേശീയ -അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ വലിയ വിവാദമാണ് ഉയര്‍ന്നത്.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സിപ്രി ബസാറിലെ സ്വര്‍ണക്കച്ചവടക്കാര്‍ കഴിഞ്ഞ ദിവസം സമാനമായ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ജുവലറികളിലെ മോഷണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. മുഖം മറച്ച് വരുന്നവര്‍ക്ക് കടയില്‍ പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ അവര്‍ സ്ഥാപിച്ചിരുന്നു.

