ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പരസ്യം; മെറ്റയെ വിളിച്ചുവരുത്താൻ കേന്ദ്രം
ഇൻസ്റ്റഗ്രാമിൻ്റെ മാതൃ കമ്പനിയായ മെറ്റയെ വിളിച്ചുവരുത്താൻ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയത്തിൽ മെറ്റയിൽ നിന്ന് വിശദീകരണം തേടുമെന്ന് ഐടി മന്ത്രാലയം അറിയിച്ചു.

By PTI
Published : July 3, 2026 at 7:54 PM IST
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രചരിക്കുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രം. ഇൻസ്റ്റഗ്രാമിൻ്റെ മാതൃ കമ്പനിയായ മെറ്റയെ വിളിച്ചുവരുത്താൻ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഈ വിഷയത്തിൽ മെറ്റയിൽ നിന്ന് വിശദീകരണം തേടുമെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഈ ആഴ്‌ച മെറ്റയ്‌ക്കെതിരെ കേന്ദ്രം പ്രതിഷേധം അറിയിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഫോൺ നമ്പറുകൾക്ക് പകരം 'ഉപയോക്തൃനാമം' ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ ഓൺലൈൻ തട്ടിപ്പുകൾ, ആൾമാറാട്ടം, ഫിഷിംഗ്, ഡിജിറ്റൽ അറസ്റ്റ് തുടങ്ങിയവയ്‌ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം മെറ്റയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. "ഉപയോക്തൃനാമം" എന്ന സവിശേഷതയെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ വിശദമായ വിശദീകരണം നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു, കൂടാതെ ഈ വിഷയത്തിലുള്ള കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ ഈ ഫീച്ചർ താൽക്കാലികമായി നിർത്തിവെക്കണമെന്നും കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ പുതിയ ഫീച്ചര്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാൽ, ഐ.ടി ആക്‌ടും (IT Act) അനുബന്ധ ചട്ടങ്ങളും അനുസരിച്ച് എന്തുകൊണ്ട് മെറ്റയ്ക്കെതിരെ (Meta) നടപടി സ്വീകരിച്ചുകൂടാ എന്ന് വിശദീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ മെറ്റയോട് ആവശ്യപ്പെട്ടു. കൂടാതെ ഐ.ടി ആക്‌ട് നിയമങ്ങളും ചട്ടങ്ങളും സമൂഹമാധ്യമമായ വാട്‌സ്‌ആപ്പിനും ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയെ ഓര്‍മ്മിപ്പിച്ചു.
ബിബിസി അന്വേഷണ റിപ്പോർട്ട്
ഇന്ന് രാവിലെ, ഇന്ത്യയിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാം നൽകുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്‌തിരുന്നു. "റേപ്പ് വീഡിയോ", "കുട്ടികളുടെ വീഡിയോ" തുടങ്ങി വളരെ ആക്ഷേപകരമായ തലക്കെട്ടുകളാണ് ഇത്തരം പരസ്യങ്ങൾക്ക് നൽകുന്നതെന്നും ബിബിസി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ഉപയോക്താക്കൾ ഇത്തരം കാര്യങ്ങൾ തിരയാതെ തന്നെ അവരിലേക്ക് ഇൻസ്റ്റാഗ്രാം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായി ബിബിസിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പരസ്യം ബിബിസി റിപ്പോർട്ട് ചെയ്തിട്ടും, അത് തങ്ങളുടെ 'കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ' ലംഘിക്കുന്നില്ല എന്നാണ് ഇൻസ്റ്റഗ്രാം മറുപടി നൽകിയത്.
എന്നാൽ ഇത്തരം പരസ്യങ്ങളിൽ പലതും പ്രവർത്തനരഹിതമാക്കിയതായും അവ പോസ്റ്റ് ചെയ്‌ത അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചതായും മെറ്റ പിന്നീട് അറിയിച്ചു. ഉള്ളടക്ക നയങ്ങൾ ലംഘിക്കുന്ന URL-കളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് എതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ കൂടാതെ, മറ്റു പോണോഗ്രഫി ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്.

