ഓണ്‍ലൈനില്‍ നിന്ന് ഇന്നൊന്നും കിട്ടില്ല, ന്യൂ ഇയർ ആഘോഷം കുളമാകും? ഡെലിവറി ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നു
കുറഞ്ഞ വരുമാനം, വർധിച്ചുവരുന്ന ജോലിഭാരം എന്നീ കാരണങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്ക് ആഹ്വാനം ചെയ്‌തത്.

Published : December 31, 2025 at 8:23 AM IST
ന്യൂഡൽഹി: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട ഡെലിവറി ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. കുറഞ്ഞ വരുമാനം, വർധിച്ചുവരുന്ന ജോലിഭാരം, അടിസ്ഥാന തൊഴിൽ സംരക്ഷണതിൻ്റെ അഭാവം എന്നിവയാണ് പണിമുടക്കിൻ്റെ കാരണമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികളില്‍ തൊഴില്‍ ചെയ്യുന്ന ഡെലിവറി ജീവനക്കാരാണ് പണിമുടക്കുന്നത്. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.
മഹാരാഷ്‌ട്ര, കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാടിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒന്നിലധികം പ്രാദേശിക കൂട്ടായ്‌മകളും പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം രാജ്യവ്യാപകമായി നടക്കുന്ന ഡെലിവറി ജീവനക്കാരുടെ പണിമുടക്ക് ഇന്ത്യയിലുടനീളമുള്ള പുതുവത്സരാഘോഷങ്ങൾക്ക് ഭീഷണിയാകുമോ എന്നും ആശങ്ക ഉയരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭക്ഷണ വിതരണം, ഓൺലൈൻ ഷോപ്പിങ് എന്നിവക്ക് പൊതുവേ തിരക്കേറിയ ദിവസമാണ് ഡിസംബർ 31. എന്നാൽ ഇന്ന് നടക്കുന്ന പണിമുടക്ക് ഡെലിവറി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റെസ്‌റ്റോറൻ്റ്, സൂപ്പർമാർക്കറ്റ് നടത്തിപ്പുക്കാർക്ക് വൻ തിരിച്ചടിയാക്കുമെന്നും വ്യവസായ വിശകലന വിദഗ്‌ധർ പറയുന്നു. അതേസമയം ഓരോ ഓർഡറിനും ലഭിക്കുന്ന പേഔട്ടുകൾ കുറയുമ്പോൾ ഡെലിവറി ജീവനക്കാർ കൂടതൽ സമയം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് യൂണിയനുകൾ പറഞ്ഞു.
ഇൻഷുറൻസ് പരിരക്ഷയുടെ അഭാവം, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങൾ, പിഴകൾ, തൊഴിൽ സുരക്ഷയുടെ അഭാവം എന്നിവയെക്കുറിച്ചും തൊഴിലാളികൾ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ബെംഗളൂരു, പൂനെ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരളിൽ പണിമുടക്ക് സാരമായി ബാധിക്കുമെന്ന് യൂണിയനുകൾ പറഞ്ഞു. കൂടാതെ പ്രാദേശിക കൂട്ടായ്‌മകൾ പണിമുടക്കിൽ ചേരുന്നതിനാൽ നിരവധി നഗരങ്ങളെയും ഇത് ബാധിച്ചേക്കാം.
ഉപഭോക്തക്കളെ അസൗകര്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയല്ലെന്നും ഡെലിവറി തൊഴിലാളികൾ നേരിടുന്ന പ്രശനങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് പണിമുടക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും യുണയനുകൾ പറഞ്ഞു. അതേസമയം ഇതിന് മുൻപും ഡെലിവറി ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതെ തുടർന്ന് സ്വിഗ്ഗിയുടെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികൾക്ക് വേതനം കൂട്ടി നൽകുകയുണ്ടായി. റസ്‌റ്റോറന്‍റ് മുതൽ ഡെലിവറി പോയിൻ്റ് വരെയുള്ള ദൂരത്തിന് കിലോമീറ്ററിന് 6 രൂപ 50 പൈസ എന്ന രീതിയിലായിരുന്നു നിരക്ക്. ഡെലിവറിക്ക് മിനിമം കൂലി 25 രൂപയായും ഉയര്‍ത്തിയിരുന്നു.
Also Read: ഇവർക്ക് തുല്യം ഇവർ മാത്രം! 2025ൽ ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ട പ്രതിഭകൾ

