പോര്‍മുഖം തുറന്ന് വീണ്ടും ബിഹാര്‍ രാഷ്‌ട്രീയം; ഇക്കുറി എന്‍ഡിഎയിലും ഇന്ത്യാ സഖ്യത്തിലും ഭിന്നത
മന്ത്രിസഭയില്‍ ബിജെപിക്ക് പതിമൂന്ന് അംഗങ്ങളും ജെഡിയുവിന് എട്ടും എല്‍ജെപി(ആര്‍)ന് രണ്ടും എച്ച്എഎം(എസ്) ന് രണ്ടും ആര്‍എല്‍എമ്മിന് ഒരു മന്ത്രിയും വീതമാണ് ഉള്ളത്.

By Dev Raj
Published : January 3, 2026 at 9:17 AM IST
|Updated : January 3, 2026 at 9:54 AM IST
പട്‌ന: പുതുവര്‍ഷത്തില്‍ പോര്‍മുഖം തുറന്ന് ബിഹാര്‍ രാഷ്‌ട്രീയം. പ്രതിപക്ഷമായ ഇന്ത്യാ സഖ്യം 2025ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും അപ്രസക്തരായി. ദേശീയ ജനാധിപത്യസഖ്യത്തിലെ കക്ഷികള്‍ തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മേല്‍ക്കൈ നേടാനുള്ള കൂടുതല്‍ അവസരങ്ങള്‍ തേടുകയാണ്. അതില്‍ ആദ്യ പട്ടികയിലുള്ളത് നിതീഷ് മന്ത്രിസഭയുടെ ആദ്യ വികസനത്തില്‍ അംഗബലം കൂട്ടുക എന്നതാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന് പുറമെ 25മന്ത്രിമാരാണ് ഇപ്പോഴുള്ളത്. സംസ്ഥാന നിയമസഭയുടെ പതിനഞ്ച് ശതമാനം വരെ മന്ത്രിമാരാകാം എന്നതാണ് ഭരണഘടനയുടെ വ്യവസ്ഥ. ഇതനുസരിച്ചാണെങ്കില്‍ നിയമസഭയില്‍ 243 പേരുള്ളതിനാല്‍ 36മന്ത്രിമാര്‍ വരെയാകാം സംസ്ഥാനത്ത്. അത് കൊണ്ട് പത്ത് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാനാകും.
നിലവില്‍ ബിജെപിക്ക് പതിമൂന്ന് മന്ത്രിമാരുണ്ട്. നിതീഷിന്‍റെ ജനതാദള്‍(യു)വിനാകട്ടെ എട്ടും. ചിരാഗ് പാസ്വാന്‍റെ ലോക്‌ജനശക്തി പാര്‍ട്ടി( രാം വിലാസ്)ന് രണ്ടും അംഗങ്ങളുണ്ട്. കേന്ദ്രമന്ത്രി ജിതിന്‍ റാം മാന്‍ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച(സെക്യുലര്‍)നും രാജ്യസഭാംഗം ഉപേന്ദ്ര കുശ്വാഹയുടെ രാഷ്‌ട്രീയ ലോക് മോര്‍ച്ചയ്ക്കും ഓരോ അംഗങ്ങള്‍ വീതമുണ്ട്.
സംസ്ഥാനത്ത് 48 വകുപ്പുകളുണ്ട്. പതിനൊന്ന് മന്ത്രിമാര്‍ക്ക് ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുണ്ട്. ജെഡിയുവില്‍ നിന്നുള്ള ബിജേന്ദ്ര പ്രസാദ് യാദവിനെ പോലുള്ള മന്ത്രിമാര്‍ക്ക് ധനം, വാണിജ്യ നികുതി, ഊര്‍ജ്ജം, ആസൂത്രണം, വികസനം തുടങ്ങി അഞ്ച് വരെ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിക്കേണ്ടി വന്നിരിക്കുന്നു.
അത് കൊണ്ട് തന്നെയാണ് നിതീഷ് തന്‍റെ മന്ത്രിസഭ എപ്പോള്‍ വിപുലീകരിക്കും എന്ന ചോദ്യം ഉയരുന്നത്. മന്ത്രിസഭ വിപുലീകരിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്.ഭരണ സൗകര്യത്തിനായി അദ്ദേഹം ഏതായാലും അത് ചെയ്യും. ഇത് മകരസംക്രാന്തിക്ക് ശേഷമാകും ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷനും മഹാനഗര്‍ എംഎല്‍എയുമായ ഉമേഷ് സിങ് കുശ്വാഹ ഇടിവി ഭാരതിനോട് പറഞ്ഞു.
ഓരോ കക്ഷിക്കും എത്ര വീതം കിട്ടും എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. എന്‍ഡിഎയ്ക്ക് നിലവില്‍ 202 സീറ്റുകള്‍ നിയമസഭയിലുണ്ട്. ഇതില്‍ 89 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. തൊട്ടുപിന്നാലെ 85 അംഗങ്ങളുമായി ജെഡിയു ഉണ്ട്. എല്‍ജെപി(ആര്‍)ന്19 അംഗങ്ങളും എച്ച്എഎം(എസ്)ന് അഞ്ച് അംഗങ്ങളുമുണ്ട്. ആര്‍എല്‍എമ്മിന് നാല് സീറ്റുകളാണ് ഉള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
5.6 എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയാകും സ്വീകരിക്കുക എന്നാണ് നിരവധി എന്‍ഡിഎ നേതാക്കള്‍ പറയുന്നത്. ചെറുകക്ഷികളായ എച്ച്എഎം(എസ്) ആര്‍എല്‍എം എന്നിവ വലിയ കക്ഷികള്‍ക്ക് വേണ്ടി ത്യാഗം സഹിക്കേണ്ടി വരും. എത്രയധികം മന്ത്രിമാരെ കിട്ടാമോ അത്രയും നല്ലത് എന്നാണ് ബിജെപി ചിന്തിക്കുന്നത്. നേരത്തെ മന്ത്രിസഭ വികസനം മാസങ്ങളോളം നിതീഷ് വൈകിപ്പിച്ചിരുന്നു.
മേല്‍പ്പറഞ്ഞ ഫോര്‍മുലയാണെങ്കില്‍ ബിജെപിക്ക് രണ്ട് മുതല്‍ മൂന്ന് അംഗങ്ങളെ കൂടി ലഭിച്ചേക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അധ്യക്ഷനാകാന്‍ വേണ്ടി നിതിന്‍ നബിന്‍ ഒഴിഞ്ഞ മന്ത്രിസ്ഥാനം അടക്കമുള്ളവയാണ് ഇവര്‍ കണക്ക് കൂട്ടുന്നത്. എല്‍ജെപി ആറിന് ഒരു മന്ത്രിപദം കൂടി കിട്ടും. അവശേഷിക്കുന്ന ആറ് , ഏഴ് മന്ത്രിസ്ഥാനം ജെഡിയുവിന് തന്നെ കിട്ടും. എന്നാല്‍ തങ്ങള്‍ ഏറ്റവും വലിയ കക്ഷിയായത് കൊണ്ട് നാല് മന്ത്രിമാരെക്കൂടി വേണമെന്നാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറയുന്നത്.
എന്നാല്‍ എന്‍ഡിഎയില്‍ എല്ലാം നന്നായി പോകുന്നുവെന്നും തന്‍റെ കക്ഷിയും ജെഡിയുവുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും ബിജെപി വക്താവ് പ്രേം രഞ്ജന്‍ പട്ടേല്‍ വ്യക്തമാക്കുന്നു.
മന്ത്രിസഭാ വികസനം നിതീഷിന്‍റെ തീരുമാനമാണ്. ഇതില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. സ്ഥാനങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. അദ്ദേഹം വരും ദിവസങ്ങളില്‍ മന്ത്രിസഭ വികസിപ്പിക്കുക തന്നെ ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്‌ദാനം നിറവേറ്റാനായി മൂന്ന് പുതിയ വകുപ്പുകള്‍ കൂടി രൂപീകരിച്ചിട്ടുണ്ട്. അവയ്ക്കും പ്രത്യേക മന്ത്രിമാര്‍ വേണമെന്നും പട്ടേല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കൂടുതല്‍ ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ജെഡിയുവിന് യാതൊരു താത്‌പര്യവും ഇല്ല. എംഎല്‍എമാരുടെ എണ്ണം കൂട്ടാനാണ് ഇവരുടെ നീക്കം. ഇതിനുള്ള പിന്നാമ്പുറ കളികള്‍ ഇവര്‍ തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ എംഎല്‍എമാരെ ഒപ്പം കൂട്ടാനാണ് ശ്രമം. 25 രാഷ്‌ട്രീയ ജനതാദള്‍ അംഗങ്ങളെ കൊണ്ടുവരാനാണ് ആദ്യത്തെ നീക്കം. പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് ആറു പേരെയും ബഹുജന്‍ സമാജ് പാര്‍ട്ടിയിലെ ഏക എംഎല്‍എയും ഇപ്പുറത്തെത്തിക്കാന്‍ ജെഡിയു നീക്കം നടത്തുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ ഒരു പൊട്ടിത്തെറി ഉണ്ടായാല്‍ ജെഡിയു അംഗസംഖ്യ കൂടും. അതിലൂടെ അവരുടെ മന്ത്രിസഭാ അംഗങ്ങളുടെ എണ്ണവും വര്‍ദ്ധിക്കും.
പതിനെട്ട് ആര്‍ജെഡി അംഗങ്ങളെങ്കിലും തങ്ങളുമായി ബന്ധപ്പെട്ടു എന്ന് ജെഡിയു മുഖ്യവക്താവും എംഎല്‍സിയുമായ നീരജ് കുമാര്‍ അടുത്തിടെ അവകാശപ്പെട്ടു. രാഷ്‌ട്രീയത്തില്‍ ഒന്നും പ്രവചിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയും പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ നീക്കം നടത്തുന്നുണ്ട്. അത് വഴി നിയമസഭയില്‍ തങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. നിതീഷില്‍ നിന്ന് വിട്ടുമാറി സ്വന്തം മുഖ്യമന്ത്രിയുമായി ഒരു സര്‍ക്കാര്‍ രൂപീകരിക്കാനും ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ശ്രമിക്കുന്നു.
എന്നാല്‍ ഏത് കക്ഷിയില്‍ പിളര്‍പ്പ് ഉണ്ടായാലും എല്ലാം നിയമവിധേയമായി മാത്രമേ മുന്നോട്ട് പോകൂ. പിളര്‍പ്പുണ്ടായാല്‍ മൂന്നില്‍ രണ്ട് അംഗബലം ഉള്ളവര്‍ക്കേ സര്‍ക്കാര്‍ രൂപീകരിക്കാനാകൂ. പാര്‍ട്ടിയില്‍ കൂറുമാറ്റത്തിന് ആര്‍ജെഡി നേതാക്കാള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ബിജെപി-ജെഡിയു നേതാക്കളുടെ ചര്‍ച്ചകളെല്ലാം സാധാരണ ബുദ്ധിക്കപ്പുറമാണ്. ഇരു കൂട്ടര്‍ക്കും തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കണം. നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ രണ്ട് കക്ഷികളും സുരക്ഷിതരാണ്. പിന്നെ എന്തിനാണ് തങ്ങളുടെ പാര്‍ട്ടി പിളര്‍ത്തി എംഎല്‍എമാരെ കൊണ്ടു പോകുന്നത്. അവരെക്കൊണ്ടു പോയി ഭൂരിപക്ഷം തെളിയിക്കേണ്ട സാഹചര്യമൊന്നുമില്ല. അവരെ മന്ത്രിമാര്‍ ആക്കുകയുമില്ലെന്നും ആര്‍ജെഡി ബിഹാര്‍ ജനറല്‍ സെക്രട്ടറിയും വക്താവുമായ ചിത്തരഞ്ജന്‍ ഗഗന്‍ പറയുന്നു.
ഇന്ത്യാ ബ്ലോക്ക് വീണ്ടും ദുര്‍ബലമാകുന്നു
ബിഹാറില്‍ മഹാഗട്‌ബന്ധന്‍ എന്നറിയപ്പെടുന്ന പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്(ഇന്ത്യാ) ന്‍റെ സ്ഥിതി അത്ര മെച്ചമല്ല. തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ സഖ്യം വീണ്ടും തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്. കേവലം 35 എംഎല്‍എമാര്‍ മാത്രമാണ് സഖ്യത്തിനുള്ളത്.
ആര്‍ജെഡി നേതാവും ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന തേജസ്വി പ്രസാദ് യാദവ് ഡിസംബര്‍ ആദ്യ ആഴ്‌ചയില്‍ ഒരു മാസം നീളുന്ന അവധിയാഘോഷത്തിനായി യൂറോപ്പിലേക്ക് പോയതോടെ പരാജയത്തിന്‍റെ ആഘാതം കൂടുതല്‍ വഷളായിരിക്കുകയാണ്.
തേജസ്വിയുടെ അവധിയാഘോഷത്തിനെതിരെ ആര്‍ജെഡിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഇതിനകം തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഈ നേരത്തെ അസാന്നിധ്യം പാര്‍ട്ടി പ്രവര്‍ത്തകരില്‍ അസംത്യപതിയുണ്ടാക്കുമെന്ന് മുന്‍ എംപി ശിവാനന്ദ് തിവാരി പറഞ്ഞു. അദ്ദേഹം അടിയന്തരമായി ബിഹാറിലേക്ക് തിരികെ വരണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ശിവാനന്ദ് ആവശ്യപ്പെട്ടു.
ആര്‍ജെഡിയുമായുള്ള സഖ്യം തങ്ങള്‍ക്ക് ഗുണം ചെയ്‌തോ എന്ന് വിലയിരുത്തുകയാണ് കോണ്‍ഗ്രസ്. സഖ്യത്തില്‍ തങ്ങള്‍ രണ്ടാം സ്ഥാനക്കാരായിപ്പോയി എന്നൊരു തോന്നല്‍ കോണ്‍ഗ്രസിനുണ്ട്. മുതിര്‍ന്ന നേതാക്കള്‍ പലരും സഖ്യത്തെ ചോദ്യം ചെയ്യുന്നുണ്ട്. തനിച്ച് നില്‍ക്കാന്‍ പലരും ആവശ്യപ്പെടുന്നുമുണ്ട്.
ബിഹാറില്‍ ഇപ്പോള്‍ മഹാഗട്‌ബന്ധനില്ല. ആര്‍ജെഡിയുമായി സഖ്യത്തിലല്ലാതെ തങ്ങള്‍ തനിച്ച് നീങ്ങുമെന്നും മുതി്ര്‍ന്ന കോണ്‍ഗ്രസ് നേതാവും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായ ഷക്കീല്‍ അഹമ്മദ് നേരത്തെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസിന് രാഷ്‌ട്രീയ നേട്ടങ്ങളൊന്നും ആര്‍ജെഡിയുമായുള്ള സഖ്യത്തിലൂടെ ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ബിഹാറില്‍ ഇതിന് യാതൊരു പ്രാധാന്യവുമില്ല. ഉന്നത നേതാക്കളുമായി ഏറെ അടുപ്പമുള്ള ഷക്കീല്‍ അഹമ്മദിന്‍റെ വാക്കുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്. വരും ദിവസങ്ങളില്‍ സഖ്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മറ്റുള്ളവരെ സംബന്ധിച്ച് വെറും കാഴ്‌ചക്കാരായി തുടരുക എന്നത് മാത്രമാണ്. ഏതായാലും മകരസംക്രാന്തി ആഘോഷങ്ങള്‍ക്ക് ശേഷം ചിത്രം വ്യക്തമാകും.

