പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലണ്ടറിൻ്റെ നിരക്ക് വർധിക്കുന്നത് രണ്ടാംതവണ
കേരളത്തിൽ 14.2 കിലോ സിലിണ്ടറിൻ്റെ വില 951 രൂപ കടന്നു. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായും വർധിച്ചു.

Published : June 7, 2026 at 8:00 AM IST
ന്യൂഡൽഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ 14.2 കിലോ സിലിണ്ടറിൻ്റെ വില 951 രൂപ കടന്നു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതൽ നിലവിൽ വരും. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.
പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു. ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 913 രൂപയിൽ നിന്ന് 942 രൂപയായി ഉയരും.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് പാചകവാതക വില വീണ്ടും ഉയരുന്നത്. ആഭ്യന്തര എൽപിജി വിൽപ്പനയിൽ ഉണ്ടായ നഷ്‌ടം ഭാഗികമായി മാത്രമേ നികത്തിയിട്ടുള്ളൂവെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ജൂൺ 01 ന് വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിൻ്റെ വില 42 രൂപയും കൊൽക്കത്തയിൽ 53.50 രൂപയുമാണ് വർധിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മെയ് പകുതി മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 7.50 രൂപ വർധിപ്പിച്ചിരുന്നു. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) വില കിലോയ്ക്ക് ഏകദേശം ആറ് രൂപയുമാണ് വർധിപ്പിച്ചത്. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക, ഇറക്കുമതി ഉറപ്പാക്കുക എന്നിവയുൾപ്പെടെ മതിയായ എൽപിജി ലഭ്യത ഉറപ്പാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. "എൽപിജി ഗാർഹിക പാചക സിലിണ്ടറിൻ്റെ നിരക്ക് ഇപ്പോഴും ഏകദേശം 700 രൂപയുടെ പരിധിയിലാണ്," ജോയിൻ്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.
നേരത്തെ എല്‍പിജിയുടെ പൂഴ്ത്തിവയ്പ്പ് തടയുന്നതിനായി രാജ്യത്തുടനീളം റെയ്‌ഡ് നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ച ഏകദേശം 6,500 റെയ്‌ഡുകൾ നടത്തിയെന്നും അഞ്ച് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്‍ പി ജി ഔട്ട് ലെറ്റുകള്‍ക്ക് പുറമെ ഇന്ധന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും റെയ്‌ഡ് നടത്തിയിരുന്നു.

