ETV Bharat / bharat

സംസ്ഥാനത്ത് ശത്രുക്കൾ, ദേശീയ തലത്തിൽ മിത്രങ്ങൾ; ഡിഎംകെ ഇപ്പോഴും ഇന്ത്യ മുന്നണിയിലെന്ന് കോൺഗ്രസ്

ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് ഡൽഹിയിലുള്ള ദേശീയ നേതൃത്വമാണ്. നിലവിൽ ദേശീയ തലത്തിൽ മുന്നണി സംവിധാനത്തിൽ മാറ്റങ്ങൾ വന്നിട്ടില്ലെന്നും കോൺഗ്രസ് നേതാവ്

CONGRESS LEADER GIRISH CHODANKAR  GIRISH CHODANKAR IN CHENNAI  DMK INDIA ALLIANCE  DMK CONGRESS ALLIANCE ISSUE
Congress Party Tamil Nadu In-Charge Girish Chodankar (ETV Bharat)
author img

By ETV Bharat Kerala Team

Published : June 3, 2026 at 11:21 AM IST

2 Min Read
Choose ETV Bharat

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യം അവസാനിച്ചെങ്കിലും അവർ ഇപ്പോഴും ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്ന് കോൺഗ്രസ്. പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള മുതിർന്ന നേതാവ് ഗിരീഷ് ചോഡങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരെ കാണവേയാണ് അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നത് ഡൽഹിയിലുള്ള ദേശീയ നേതൃത്വമാണ്. നിലവിൽ ദേശീയ തലത്തിൽ മുന്നണി സംവിധാനത്തിൽ മാറ്റങ്ങൾ വന്നിട്ടില്ല. ഡിഎംകെ അതിൽ സജീവമായി തുടരുകയാണെന്നും ഗിരീഷ് ചോഡങ്കർ പറഞ്ഞു. സംസ്ഥാനത്ത് ഡിഎംകെയുമായി കടുത്ത പോരാട്ടത്തിലാണെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ അവർ ഒപ്പമുണ്ടെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ്
അടുത്തിടെ നടന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ചിരുന്നു. നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിച്ചിരുന്ന ഡിഎംകെയും പ്രതിപക്ഷത്തായിരുന്ന അണ്ണാഡിഎംകെയും കനത്ത തോൽവി ഏറ്റുവാങ്ങി. ദ്രാവിഡ പാർട്ടികളുടെ ആധിപത്യം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം വൻ വിജയം നേടി. തുടർന്ന് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ കോൺഗ്രസിൽനിന്ന് രണ്ട് പേർ മന്ത്രിമാരാകുകയും ചെയ്തു. ഭരണമാറ്റത്തിന് ശേഷം ഡിഎംകെ നേതൃത്വം കോൺഗ്രസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഗിരീഷ് ചോഡങ്കറുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

രാജ്യസഭ തെരഞ്ഞെടുപ്പ്
വരാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും നിർണായക നീക്കങ്ങളാണ് തമിഴ്നാട്ടിൽ നടക്കുന്നത്. ഒഴിവുവരുന്ന സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി വിജയുടെ പാർട്ടിയുടെ പിന്തുണയോടെ വിജയം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ തകർച്ചയ്ക്ക് ശേഷം രാജ്യസഭ തെരഞ്ഞെടുപ്പിലൂടെ കരുത്ത് തെളിയിക്കാൻ ഡിഎംകെയും ലക്ഷ്യമിടുന്നു. ഇതിനായി പ്രതിപക്ഷ കക്ഷികളുമായി ഡിഎംകെ നേതാക്കൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയിലുള്ള പാർട്ടികൾ തമിഴ്നാട്ടിൽ വ്യത്യസ്ത ചേരികളിലാണെന്നത് കൗതുകകരമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസും ഡിഎംകെയും ഒരുമിച്ച് നിൽക്കുമ്പോഴാണ് സംസ്ഥാനത്തെ ഈ പിളർപ്പ്. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയുടെ കടന്നുവരവ് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കൂടുതൽ പ്രാദേശിക പാർട്ടികൾ തമിഴക വെട്രി കഴകവുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഈ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ദേശീയ പ്രക്ഷോഭങ്ങൾ
ദേശീയതലത്തിൽ പ്രതിപക്ഷ സഖ്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഡിഎംകെയെ പിണക്കാതിരിക്കാൻ കേന്ദ്ര നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. തമിഴ്നാട്ടിലെ പ്രാദേശിക വിഷയങ്ങളിൽ ഡിഎംകെയുമായി ഏറ്റുമുട്ടുമ്പോഴും ദേശീയതലത്തിൽ സംയുക്ത പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. പാർലമെൻ്റ് സമ്മേളനങ്ങളിൽ ഇരുപാർട്ടികളുടെയും ജനപ്രതിനിധികൾ ഒന്നിച്ച് നിൽക്കുമെന്നും ഗിരീഷ് ചോഡങ്കർ സൂചിപ്പിച്ചു.

വിജയ് സർക്കാരിൻ്റെ മുഴുവൻ വികസന പ്രവർത്തനങ്ങൾക്കും കോൺഗ്രസ് പൂർണ പിന്തുണ നൽകും. ഒപ്പം സംസ്ഥാനത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽനിന്ന് ചെന്നൈയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഭരണമുന്നണിയിലെ ബന്ധം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. തമിഴ്നാട് ഘടകത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പൂർണ പിന്തുണയാണ് നൽകുന്നത്.

Also Read: 'ട്രബിൾ ഷൂട്ടർ' ഇനി കർണാടകയുടെ അമരക്കാരൻ; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും