ETV Bharat / bharat

വ്യോമാക്രമണത്തിന് തൊട്ടുമുൻപ് മോദി ഇസ്രയേലിൽ; സന്ദർശനം ലജ്ജാകരമെന്ന് കോൺഗ്രസ്

ഇസ്രയേൽ സന്ദർശന വേളയിൽ ഇന്ത്യ ഇസ്രയേലിനൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് മോദി ധാർമ്മിക ഭീരുത്വം പ്രകടിപ്പിച്ചുവെന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു.

PM MODI  JAIRAM RAMESH ON MODI ISRAEL VISIT  JAIRAM RAMESH  US ISRAEL ATTACK ON IRAN
Congress MP Jairam Ramesh (IANS)
author img

By ETV Bharat Kerala Team

Published : February 28, 2026 at 9:00 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശനം പൂർത്തിയാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സൈനിക നീക്കം ആരംഭിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരു രാജ്യങ്ങളും നടത്തിവരുന്ന സൈനിക ഒരുക്കങ്ങൾ വിലയിരുത്തുമ്പോൾ ഇത്തരമൊരു ആക്രമണം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സന്ദർശനം ലജ്ജാകരം

സന്ദർശന വേളയിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രഖ്യാപിച്ചതിലൂടെ പ്രധാനമന്ത്രി ധാർമിക ഭീരുത്വമാണ് പ്രകടിപ്പിച്ചതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഈ സന്ദർശനത്തെ തികച്ചും ലജ്ജാകരമെന്നാണ് കോൺഗ്രസ് നേതാവ് വിശേഷിപ്പിച്ചത്. ഇത്തരമൊരു നിലപാടിലൂടെ മേഖലയിലെ സൈനിക സംഘർഷങ്ങൾക്ക് ഇന്ത്യ രാഷ്ട്രീയ അംഗീകാരം നൽകുന്നുവെന്ന തെറ്റായ ധാരണയാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങളോട് രാജ്യം ഇതുവരെ കാണിച്ചുപോരുന്ന ശക്തമായ പ്രതിബദ്ധതയ്ക്ക് പൂർണമായും വിരുദ്ധമാണ് ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശകാര്യ നയത്തിലെ പാളിച്ചകൾ

ഇസ്രയേലുമായി മാത്രമല്ല, ഇറാൻ, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ദീർഘകാലമായുള്ള നാഗരിക, സാമ്പത്തിക, ഊർജ, ഭൗമരാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന കാര്യം ബിജെപി നേതൃത്വം ഓർമിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ് വിദേശകാര്യ വകുപ്പ് ചെയർമാൻ സൽമാൻ ഖുർഷിദ് വ്യക്തമാക്കി. ഒന്നിലധികം രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന നടപടികൾക്ക് ഇന്ത്യൻ പ്രധാനമന്ത്രി തന്നെ മൗനാനുവാദം നൽകുന്നത് ഗൗരവതരമാണ്. ഇത് പാക് അധീന കശ്മീരിനെക്കുറിച്ച് കാലാകാലങ്ങളായി ഇന്ത്യ സ്വീകരിച്ചുപോരുന്ന തത്വാധിഷ്ഠിത നിലപാടിനെപ്പോലും ദുർബലപ്പെടുത്താൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണം ശക്തമാക്കി ഇന്ത്യയും ഇസ്രയേലും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം കഴിഞ്ഞ വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഈ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. സാമ്പത്തികം, സുരക്ഷ, നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണത്തെക്കുറിച്ച് മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വിശദമായ ചർച്ചകൾ നടത്തി. സാങ്കേതിക വിദ്യ, സാമ്പത്തികം, ഉത്പാദനം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ സംയുക്ത സഹകരണം ഉറപ്പാക്കുന്ന 27 സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇതിന് പുറമെ ഇന്ത്യയും ഇസ്രയേലും തമ്മിൽ പരസ്പരം പ്രയോജനകരമാകുന്ന രീതിയിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിന് ഉടൻ തന്നെ അന്തിമരൂപം നൽകുമെന്നും സാങ്കേതിക കാര്യങ്ങളിലെ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

ഇറാനിൽ സംയുക്ത ആക്രമണം

അതേസമയം, ഓപ്പറേഷൻ റോറിങ് ലയൺ എന്ന പേരിലാണ് അമേരിക്കയും ഇസ്രയേലും ഇറാനിൽ സംയുക്ത സൈനിക നീക്കം നടത്തിയത്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫിസിന് സമീപമുള്ള സൈനിക കേന്ദ്രങ്ങളും മിസൈൽ നിർമാണ ശാലകളും മറ്റ് തന്ത്രപ്രധാന പ്രദേശങ്ങളും ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ആക്രമണത്തിൽ തെക്കൻ ടെഹ്‌റാനിലെ നിരവധി മന്ത്രാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും വലിയ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പ്രതികരിച്ചതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധസാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇസ്രയേൽ, ഇറാഖ് എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ പൂർണമായും അടയ്ക്കുകയും എല്ലാവിധ വിമാന സർവീസുകളും താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

ALSO READ: ഇറാനെ എന്തുകൊണ്ട് അമേരിക്കയും ഇസ്രയേലും ആക്രമിച്ചു? അഞ്ച് കാരണങ്ങള്‍ ഇവയാണ്...