'വീട് പണിയാൻ പറഞ്ഞത് സർക്കാർ... പൊളിച്ചതും അതേ സർക്കാർ'; ഛത്തീസ്‌ഗഡിൽ കണ്ണീരായി പിഎം ആവാസ് വിവാദം
ഭൂമിയുടെ രേഖകൾ, റേഷൻ കാർഡ്, വോട്ടർ ഐഡി ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് സർക്കാർ വീടുകൾ അനുവദിച്ചതെന്ന് ഇവർ പറയുന്നു.

Published : July 4, 2026 at 11:10 AM IST
"സർക്കാർ തന്നെയാണ് ഞങ്ങളുടെ രേഖകൾ പരിശോധിക്കുകയും പിഎംഎവൈ പ്രകാരം വീടുകൾ അനുവദിക്കുകയും ചെയ്‌തത്. ഭൂമി നിയമവിരുദ്ധമാണെങ്കിൽ, എന്തിനാണ് ഞങ്ങളെ യോഗ്യരായി പ്രഖ്യാപിച്ചത്? എല്ലാം നിയമാനുസൃതമാണെങ്കിൽ, എന്തിനാണ് ഞങ്ങളുടെ വീടുകൾ പൊളിക്കാൻ ബുൾഡോസറുകൾ അയച്ചത്?"
റായ്‌പൂർ: ഈ വാക്കുകൾ നക്തി ഗ്രാമത്തിലെ ജനങ്ങളുടെ സർക്കാറിനെതിരെയുള്ള പ്രതിഷേധമാണ്. ഒന്നും സ്വന്തമല്ലാത്ത ഇവർക്ക് ഭരണകൂടം തന്നെ ഒരു കൂര നൽക്കുന്നു അതേ ഭരണകൂടം തന്നെ ആ കൂരയിൽ നിന്ന് അവരെ ഇറക്കിവിടുന്നു. എന്ത് വിരോധാഭാസമാണല്ലേ..
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയുടെ ഭാഗമായി സർക്കാർ തന്നെ അനുവദിച്ച വീടുകൾ പിന്നീട് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ ഛത്തീസ്‌ഗഡിലെ നക്തി ഗ്രാമത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ്. വീടുകൾ നഷ്‌ടമായ കുടുംബങ്ങൾ കോൺഗ്രസ് പ്രവർത്തകർക്ക് ഒപ്പം കലക്‌ടറേറ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പുനരധിവാസം, മതിയായ നഷ്‌ടപരിഹാരം, വീട് പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങൾ.
സർക്കാർ അംഗീകരിച്ച വീടുകൾ എങ്ങനെ അനധികൃതമായി? അവർ ചോദിക്കുന്നു
നക്തി ഗ്രാമത്തിലെ നിരവധി കുടുംബങ്ങൾ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കളായിരുന്നു. ഭൂമിയുടെ രേഖകൾ, റേഷൻ കാർഡ്, വോട്ടർ ഐഡി ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് സർക്കാർ വീടുകൾ അനുവദിച്ചതെന്ന് ഇവർ പറയുന്നു. എന്നാൽ പിന്നീട് അതേ വീടുകൾ അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"സർക്കാർ തന്നെയാണ് ഞങ്ങളുടെ രേഖകൾ പരിശോധിച്ച് വീട് അനുവദിച്ചത്. ഭൂമി അനധികൃതമായിരുന്നെങ്കിൽ അന്ന് പദ്ധതി അനുവദിച്ചത് എന്തുകൊണ്ട്? എല്ലാം നിയമപ്രകാരമായിരുന്നെങ്കിൽ ഇന്ന് വീടുകൾ തകർത്തത് എന്തിനാണ്?" എന്ന് പ്രതിഷേധക്കാർ ചോദിച്ചു.
വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ പലരും മൂന്ന് ലക്ഷം രൂപ വരെ വായ്‌പ എടുത്തിരുന്നു. സർക്കാർ സഹായം ലഭിക്കുമെന്ന വിശ്വാസത്തിലാണ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ വീട് നഷ്‌ടമായി, വായ്‌പയും തിരിച്ചടക്കേണ്ട അവസ്ഥയാണെന്ന് കുടുംബങ്ങൾ കണ്ണീരോടെ പറയുന്നു.
പുനരധിവാസത്തിലും പ്രതിഷേധം; കുട്ടികളുടെ പഠനവും ജീവിതോപാധിയും ആശങ്കയിൽ
സെക്‌ടർ-30ൽ ഫ്ലാറ്റുകൾ പകരമായി നൽകാമെന്ന സർക്കാർ നിർദേശം കുടുംബങ്ങൾ തള്ളിക്കളഞ്ഞു. അവിടെ സമീപത്ത് സ്‌കൂളുകളെന്നും ഇല്ലെന്നും ജോലി സ്ഥലങ്ങളിൽ എത്താൻ പ്രയാസമുണ്ടാകുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. 10 മുതൽ 15 പേർ വരെ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് ചെറിയ ഫ്ലാറ്റുകൾ മതിയാകില്ലെന്നും വയോധികരെ നാലാം നിലയിലെ ഫ്ലാറ്റുകളിലേക്ക് മാറ്റുന്നത് മനുഷ്യത്വരഹിതമാണെന്നും അവർ ആരോപിച്ചു.
പ്രതിഷേധക്കാർ ബിജെപി എംപി ബ്രിജ്മോഹൻ അഗർവാളിൻ്റെ രാജിയും ആവശ്യപ്പെട്ടു. വീടുകൾ പൊളിക്കുന്നത് തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്നാണ് ആരോപണം. റായ്‌പൂരിന് പുറമെ ബസ്‌തറിലും കാങ്കേറിലും പ്രതിഷേധം അരങ്ങേറി. മന്ത്രി ഒ.പി. ചൗധരിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലും ജനങ്ങൾ പ്രതിഷേധം അഴിച്ചുവിട്ടു.

