'റാണപ്പ' സംരക്ഷിക്കണമെന്ന് ആവശ്യം; നൂറ്റാണ്ടുകൾ പഴക്കമുള്ള നാടോടി കലാരൂപം അനിശ്ചിതത്വത്തിൽ
മൂന്നൂറ് വർഷങ്ങൾ പഴക്കമുള്ള നാടോടി കലയാണ് റാണപ്പ. നിലവിൽ അന്യംനിന്ന് പൊയ്‌ക്കൊണ്ടിരിക്കുകയാണ് ഈ പുരാതന കലാരൂപം. ഈ സാഹചര്യത്തിൽ കലയുടെ പരിപോഷണത്തിനായി കാത്തിരിക്കുകയാണ് ഒരു ജനത.

Published : February 25, 2026 at 3:27 PM IST
ഭുബനേശ്വർ: നാടോടി പാരമ്പര്യത്തിൻ്റെ തനത് ആവിഷ്‌ക്കാരങ്ങൾ ഇന്ത്യൻ ചരിത്രത്തിൽ ഒട്ടേറെ പ്രാധാന്യമർഹിക്കുന്നുണ്ട്. സാമുദായിക സാംസ്‌കാരിക നാടോടി കലാരൂപങ്ങൾ ഏക്കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. അത്തരത്തിൽ ഒഡിഷയിലെ ചരിത്ര പ്രാധാന്യമുള്ള സമ്പന്ന നാടോടി പാരമ്പര്യത്തിൻ്റെ പ്രതീകമാണ് ഗഞ്ചം ജില്ലയിലെ 'റാണപ്പ' നൃത്തം. കല അന്യംനിന്ന് പൊയ്‌ക്കൊണ്ടിരിക്കുമ്പോഴും കലയുടെ അതിജീവനത്തിനായി കാത്തിരിക്കുകയാണ് ഒരു ഗ്രാമം മുഴുവൻ.
നിലവിൽ ചുരുക്കം ചില സംഘങ്ങൾ മാത്രമാണ് റാണപ്പ നൃത്തം പരിശീലിക്കുന്നത്. ഉടൻതന്നെ ഘടനാപരമായ പരിശീലന സൗകര്യങ്ങളും സർക്കാർ പിന്തുണയും നൽകിയില്ലെങ്കിൽ, ഈ സവിശേഷമായ നൃത്ത പാരമ്പര്യം കാലക്രമേണ വിസ്‌മൃതിയിലേയ്‌ക്ക് മങ്ങുമെന്ന് സാംസ്‌കാരിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

നാടോടി കലകളുടെ കളിത്തൊട്ടിലായിട്ടാണ് ഒഡിഷയിലെ ഗഞ്ചം ജില്ലയെ പണ്ടേ കണക്കാക്കുന്നത്. ഒരുകാലത്ത് ഇവിടെ അഭിവൃദ്ധി പ്രാപിച്ചിരുന്ന ഏകദേശം 62 മുതൽ 64 വരെ നാടോടി കലകളെയും നൃത്തങ്ങളെയും കുറിച്ച് ചരിത്രകാരന്മാർ പരാമർശിക്കുന്നു. എന്നാൽ ഇന്ന് പകുതിയോളം നാടോടി കലകൾക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. അവശേഷിക്കുന്നവ അതിജീവനത്തിനായി പോരാടുകയാണ്. വാസ്‌തവത്തിൽ കാലത്തിനെതിരെ പോരാടുന്ന നാടോടി നൃത്ത കലാ പാരമ്പര്യങ്ങളിൽ ഒന്നാണ് റാണപ്പ നൃത്തം.

ചരിത്ര പ്രാധാന്യമുള്ള റാണപ്പ നൃത്തത്തിൻ്റെ സവിശേഷതകൾ
ഉയരമുള്ള മുളങ്കമ്പുകളുടെ സഹായത്തോടെ നിന്നുകൊണ്ട് അവതരിപ്പിക്കുന്ന നാടോടി നൃത്ത വിസ്‌മയമാണ് റാണപ്പ. നൃത്തത്തിന് പിന്നിലെ ഐതിഹ്യം പ്രദേശത്തിൻ്റെ സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളിൽ വേരൂന്നിയതാണ്. റാണപ്പ നൃത്ത കലാകാരന്മാർ പ്രധാനമായും ഒരു പ്രത്യേക ദേവതയുടെ ജീവിതത്തിൽ നിന്ന് ഉരുത്തിരിഞ്ഞ കഥകൾ, സംഭവങ്ങൾ എന്നിവയെയാണ് അവതരിപ്പിക്കുന്നത്.
നൃത്തം അവതരിപ്പിക്കുമ്പോൾ പശ്ചാത്തലത്തിൽ ധോൾ, മഹുരി, ഝഞ്ച തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങളുടെ മേളക്കൊഴുപ്പുമുണ്ടാകും. ഈ താളത്തിനൊത്താണ് ചുവടുകൾ വയ്‌ക്കുന്നത്. ശ്രദ്ധയും, ശാരീരിക സന്തുലിതാവസ്ഥയും, ദീർഘകാല പരിശീലനവും കലാകാരന്മാർക്കുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഉത്സവങ്ങളിലും, ഘോഷയാത്രകളിലും, സാംസ്‌കാരിക പരിപാടികളിലും നൃത്തത്തിന് പ്രാധാന്യമേറെയാണ്. ഇത് പ്രേക്ഷകരെ ഇന്ത്യൻ സംസ്‌കാരവുമായി ബന്ധിപ്പിക്കുന്നു.

നൃത്തത്തിന് പിന്നിലെ ഐതിഹ്യം
ശ്രീകൃഷ്‌ണനുമായി ബന്ധപ്പെട്ട കഥകളാണ് നൃത്താവിഷ്‌ക്കാരത്തിനാധാരം. നാടോടിക്കഥകൾ പറയുന്നതനുസരിച്ച്, കാട്ടിലെ മുള്ളുകളിൽ നിന്ന് കൃഷ്‌ണന് കാലുകൾ സംരക്ഷിക്കാൻ യശോദ മുളങ്കമ്പുകൾ നൽകിയപ്പോൾ കൃഷ്‌ണൻ കമ്പുകൾ തൂണാക്കി അതിജീവിച്ചു എന്നാണ് ഐതീഹ്യം. ഇതാണ് പിന്നീട് കലയായി ഉരിത്തിരിഞ്ഞത്.

റാണപ്പയുടെ പ്രമുഖ ഗുരുവായി കണക്കാക്കപ്പെടുന്ന പരേതനായ പത്മശ്രീ ഭഗബൻ സാഹുവാണ് ഈ കലാരൂപത്തെ പിൽക്കാലത്ത് പരിവർത്തനം ചെയ്‌തത്. കലയെ സ്ഥാപനവത്‌ക്കരിക്കുന്നതിലും ജനപ്രിയമാക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഗഞ്ചമിലെ ബഡകുശാസ്ഥി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1954 ൽ ഒരു പരിശീലന സ്ഥാപനം തുടങ്ങി. അത് ജോഡി റാണപ്പ, എക്ക റാണപ്പ, ദാൽ ഗത റാണപ്പ തുടങ്ങിയ ഒന്നിലധികം റാണപ്പ വകഭേദങ്ങൾ സംഘടിപ്പിക്കാൻ സഹായിച്ചു.

എന്നാൽ 1950 കളുടെ അവസാനത്തിൽ ജൻപഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കപ്പെട്ടതോടെ റാണപ്പ വളരെയധികം ശ്രദ്ധ നേടി. അന്നുമുതൽ, ദേശീയ വേദികളിലെ പരിപാടികളിൽ റാണപ്പ പതിവായി പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കലയ്‌ക്ക് സംരക്ഷണം വേണമെന്നാവശ്യം
റാണപ്പയിൽ പ്രാവീണ്യം നേടുന്നതിന് കുറഞ്ഞത് ഒരു വർഷത്തെ കഠിന പരിശീലനം ആവശ്യമാണെന്നാണ് നൃത്തം പരിശീലിപ്പിക്കുന്നവരുടെ അഭിപ്രായം. കൃത്യമായ പരിശീലനം ലഭിച്ചാൽ മാത്രമേ സന്തുലിതാവസ്ഥയും ഏകോപനവും കൈവരിക്കാൻ കഴിയൂ എന്നും വ്യക്തമാക്കുന്നു. നിലവിൽ ഗഞ്ചം ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്നത് മൂന്ന് റാണപ്പ ട്രൂപ്പുകൾ മാത്രമാണ്. നരേന്ദ്രപൂർ, ബഡകുശസ്ഥലി തുടങ്ങിയ ഗ്രാമങ്ങൾ കലയെ പിന്തുണയ്‌ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

"തൻ്റെ ഗുരു മൂലമാണ് നൃത്തം അതിൻ്റെ പാരമ്യത്തിൽ എത്തിയത്. പതിറ്റാണ്ടുകളായി വിവിധ ഗുരുക്കന്മാരുടെ കീഴിൽ ഏകദേശം 100 കലാകാരന്മാർ പരിശീലനം നേടിയിട്ടുണ്ട്", എന്ന് ഗുരുവായ ഭഗവൻ സാഹുവിൻ്റെ ശിഷ്യനും, നരേന്ദ്രപൂർ ആസ്ഥാനമായുള്ള ഒരു ഗുരുവുമായ രാജേന്ദ്ര കുമാർ പത്ര പറയുന്നു.
ഒരുകാലത്ത് ആഗോളതലത്തിൽ പോലും സമാനതകളില്ലാത്ത അസാധാരണമായ നാടോടി രൂപങ്ങളുടെ ശേഖരം ഗഞ്ചമിൽ ഉണ്ടായിരുന്നുവെന്ന് നാടോടി കലാ ഗവേഷകനും കോളമിസ്‌റ്റുമായ ബിഗ്നേശ്വർ സാഹു ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത കലാരൂപങ്ങളിൽ ഏകദേശം 30 നൃത്ത രൂപങ്ങൾ ഇപ്പോൾ വംശനാശ ഭീഷണിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കലയുടെ സംരക്ഷണത്തിനും പരിപോഷണത്തിനും വേണ്ടി സംസ്ഥാനത്തെ കലാകാരന്മാരും പണ്ഡിതന്മാരും സംസ്ഥാന സർക്കാരിനോട് ഒരു സമർപ്പിത റാണപ്പ പരിശീലന സ്ഥാപനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത കലാകാരന്മാർക്ക് ചില പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും, വ്യവസ്ഥാപിത പരിശീലനം, ദീർഘകാല സംരക്ഷണം എന്നിവയ്‌ക്കായി ഒരു ചട്ടക്കൂട് നിലവിലില്ല എന്നതും ഒരു പോരായ്‌മയായിട്ടാണ് കലാകാരന്മാർ കാണുന്നത്.
തന്നെയുമല്ല ഒഡിഷയിലെ പല നാടോടി കലാരൂപങ്ങൾക്കും പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്‌തമായ ഗ്രാമീണ പശ്ചാത്തലമുള്ള റാണപ്പയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ല. തന്മൂലം യുവതലമുറ പോലും ഈ പാരമ്പര്യം പിന്തുടരാനോ പരിശീലിക്കനോ തയാറുകുന്നില്ല എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഗഞ്ചമിൽ സമഗ്രമായ ഒരു നാടോടി കലാകേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ഇരുന്നൂറ് മുതൽ മുന്നൂറ് വർഷം വരെ പഴക്കമുള്ള ഈ പാരമ്പര്യത്തിൻ്റെ നിലനിൽപ്പ് ഭാവി തലമുറകൾക്കായി ഉറപ്പാക്കാൻ കഴിയുമെന്നാണ് സാമൂഹിക പ്രവർത്തകരുടെ വാദം. ഇനിയും കലയെ പരിഗണിച്ചില്ലെങ്കിൽ എന്നന്നേക്കുമായി ഒരു സംസ്‌കാരം തന്നെ നിശ്ചലമാകുമെന്ന ആശങ്കയും അവർ മുന്നോട്ട് വയ്‌ക്കുന്നു.
നിലവിൽ റാണപ്പ നിലനിൽക്കുന്നത്, ചില അർപ്പണബോധമുള്ള സംഘങ്ങൾ പരിശീലിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. അത് ഒരു സജീവ പാരമ്പര്യമായി തുടരുമോ അതോ സാംസ്‌കാരിക ചരിത്രത്തിൽ ഒരു അധ്യായമായി മാറുമോ എന്നത്, നാടോടി രൂപം സംരക്ഷിക്കാൻ സർക്കാർ എത്ര വേഗത്തിൽ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നും അവർ വ്യക്തമാക്കുന്നു.

