ETV Bharat / bharat

കൽക്കരി കുംഭകോണ ആരോപണങ്ങള്‍; മമത ബാനർജിക്ക് വക്കീല്‍ നോട്ടീസ് അയച്ച് സുവേന്ദു അധികാരി

എൻ്റെ പേരിന് കളങ്കം സംഭവിച്ചു, ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥന രഹിതം, നിയനടപടികള്‍ താന്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ്.

IPAC ROW  SUVENDU ADHIKARI  MAMATA BANERJEE  AMIT SHAH COAL SCAM
West Bengal LOP Suvendu Adhikari addresses the media in front of Bidhan sabha over ED raids at I-PAC office, in Kolkata on Jan 09, 2025. ( (ANI)
author img

By ETV Bharat Kerala Team

Published : January 10, 2026 at 12:56 PM IST

3 Min Read
Choose ETV Bharat

കൊൽക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. കൽക്കരി അഴിമതി ആരോപണത്തിൽ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ തെളിവ് ആവശ്യപ്പെട്ട് സുവേന്ദു അധികാരി വക്കീൽ നോട്ടീസ് അയച്ചു. തനിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ തെളിവ് നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഐ-പാക്കില്‍ ഇഡി നടത്തിയ റെയ്‌ഡുകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് പ്രതിപക്ഷ നേതാവിൻ്റെ നീക്കം. കൽക്കരി കള്ളക്കടത്ത് കേസിൽ ഇരുവർക്കും പങ്കുണ്ടെന്നും പണം അധികാരി വഴി ഷായിലേക്ക് എത്തിച്ചുവെന്നും ബാനർജി വെള്ളിയാഴ്‌ച ആരോപിച്ചിരുന്നു. ഐ പാക്ക് ഓഫിസിൽ ഇഡി നടത്തിയ റെയ്‌ഡിനെതിരെ അരങ്ങേറിയ പ്രതിഷേധത്തിനിടയിലാണ് മമത ബാനര്‍ജി ആരോപണം ഉയര്‍ത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്

എനിക്കെതിരെ തികച്ചും അടിസ്ഥാനരഹിതമായ അപകീർത്തികരമായ ആരോപണങ്ങളാണ് മമത ബാനര്‍ജി ഉന്നയിച്ചതെന്ന് സുവേന്ദു പറഞ്ഞു. യാതൊരു തെളിവുമില്ലാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. അത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ എൻ്റെ പ്രശസ്‌തിക്ക് കളങ്കം വരുത്തുക മാത്രമല്ല, പൊതു ചർച്ചയുടെ അന്തസിനെ തകർക്കുകയും ചെയ്‌തു.

ഇന്ന് എൻ്റെ അഭിഭാഷകൻ മുഖേന 72 മണിക്കൂറിനുള്ളിൽ എല്ലാ തെളിവുകളും നൽകണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഒരു വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. അവർ അങ്ങനെ ചെയ്‌തില്ലെങ്കിൽ മാന നഷ്‌ടത്തിന് ഉചിതമായ സിവിൽ, ക്രിമിനൽ നടപടികൾ ഞാൻ സ്വീകരിക്കും. ഈ അവകാശവാദങ്ങൾ അപകീർത്തികരവും, രാഷ്ട്രീയ പ്രേരിതവും, പൊതുജന സംവാദത്തിന് ഹാനികരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമയപരിധിക്കുള്ളിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നിയമപരമായ പരിഹാരങ്ങൾ തേടുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോപണങ്ങളുയര്‍ത്തി മമത ബാനർജി

കൽക്കരി കുംഭകോണത്തിൻ്റെ പണം സുവേന്ദു അധികാരി വഴി അമിത് ഷായുടെ കൈകളിലെത്തുന്നുവെന്ന് വെള്ളിയാഴ്‌ച നടന്ന റാലിയെ അഭിസംബോധന ചെയ്‌തു കൊണ്ട് ബാനർജി പറഞ്ഞു.

"തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആരാണെന്ന് നിങ്ങൾക്കറിയാം. അദ്ദേഹം അമിത് ഷായുടെ സഹകരണ വകുപ്പ് സെക്രട്ടറിയായിരുന്നു. എനിക്ക് അതിൽ ഒരു പ്രശ്‌നവുമില്ല. ഗ്യാനേഷ് കുമാർ വോട്ടുകൾ ഇല്ലാതാക്കുകയാണെങ്കിൽ, ഞാൻ എന്തിന് മിണ്ടാതിരിക്കും? വോട്ടർമാരുടെ അവകാശങ്ങൾ തട്ടിയെടുക്കുകയാണെങ്കിൽ, ഞാൻ നിങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കും. ഡൽഹിയിൽ പ്രതിഷേധിക്കുന്നതിനിടെ ടിഎംസി എംപിമാരെ നിഷ്‌കരുണം വലിച്ചിഴച്ചു. എല്ലാ ഏജൻസികളും പിടിച്ചെടുത്തു. കൽക്കരി കുംഭകോണത്തിൻ്റെ പണം ആർക്കാണ് ലഭിക്കുന്നത്? അമിത് ഷായ്ക്ക് അത് ലഭിക്കുന്നു. പണം സുവേന്ദു അധികാരി വഴി പോകുന്നു. ബിജെപി നേതാവ് ജഗന്നാഥ് ചതോപാധ്യായ വഴി സുവേന്ദു അധികാരിയിലേക്ക് പോകുന്നു. സുവേന്ദു അധികാരി അത് അമിത് ഷായ്ക്ക് അയയ്ക്കുന്നു" മമത ബനര്‍ജി കൂട്ടിച്ചേര്‍ത്തു.

ഇഡി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡാറ്റ മോഷ്‌ടിക്കുകയാണെന്നും മമത ആരോപണം ഉയര്‍ത്തി. രാവിലെ 6 മണിക്ക് ഇ.ഡി ഓഫിസിൽ പ്രവേശിച്ചുവെന്നും അതേസമയം രാവിലെ 11.45 ന് താൻ എത്തിയെന്നും അവർ അവകാശപ്പെട്ടു. "5.5 മണിക്കൂറിനുള്ളിൽ നിങ്ങൾ എല്ലാം മോഷ്‌ടിച്ചു. ഞാൻ ഐ-പി.എ.സി. ഡയറക്‌ടർ പ്രതീക് ജെയിനിനെ വിളിച്ചു. പക്ഷേ അദ്ദേഹം കോൾ എടുത്തില്ല. അപ്പോൾ എനിക്ക് എന്തോ സംശയം തോന്നി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയോടൊപ്പം ഇതേ ഐ-പാക്ക് പ്രവർത്തിച്ചു " അവർ പറഞ്ഞു.

ഇഡി റെയ്‌ഡ്

പശ്ചിമ ബർദ്ധമാൻ ജില്ലയിലെ അസൻസോളിലും പരിസര പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി കൽക്കരി ഖനനം സംഘത്തിനെതിരെ സിബിഐ 2020-ൽ രജിസ്റ്റർ ചെയ്‌തിരുന്നു. ഈ കേസ് അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു റെയ്‌ഡുകളെന്ന് ഇഡി പ്രസ്‌താവനയിൽ പറയുന്നു. ഹവാല പണവുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് ഐപാക്ക്. മുഖ്യമന്ത്രി എത്തുന്നതുവരെ നടപടികൾ സമാധാനപരമായും പ്രൊഫഷണലായും നടന്നിരുന്നുവെന്ന് ഏജൻസി അവകാശപ്പെട്ടു.

ഐ പാക്ക് പുറത്തിറക്കിയ പ്രസ്‌താവന

ഐ-പാക്ക് സ്ഥാപനങ്ങളിൽ ഇഡി റയ്‌ഡ് നടത്തിയിന് പിന്നാലെ കമ്പനി ഇതിനോട് പ്രതികരിച്ചിരുന്നു. ഇഡി റെയ്‌ഡ് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഐ പാക്ക് പറയുന്നു.

"ഇന്നലെ ഇഡി ഡയറക്‌ടറേറ്റിലെ ഉദ്യോഗസ്ഥർ കൊൽക്കത്തയിലെ ഐ-പാക്ക് ഓഫിസിലും ഞങ്ങളുടെ ഡയറക്‌ടർ പ്രതീക് ജെയിനിൻ്റെ വസതിയിലും റെയ്‌ഡ് നടത്തി. എന്തായാലും ഞങ്ങൾ പൂർണ സഹകരണം നൽകിയിട്ടുണ്ട്. നിയമത്തോടുള്ള പൂർണമായ ആദരവോടെ പ്രക്രിയയോട് സഹകരിച്ചു" പ്രസ്‌താവനയിൽ പറഞ്ഞു.

ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പ്രൊഫഷണൽ സത്യസന്ധതയുടെ ഉയർന്ന നിലവാരം ഞങ്ങൾ എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഞങ്ങളുടെ ജോലി തളരാതെയും അസ്വസ്ഥതകളില്ലാതെയും തുടരാൻ ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഐ-പാക്ക് പറഞ്ഞു.

Also Read:കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്; ഇത്തവണ പ്രത്യേകതകൾ ഏറെ, ചരിത്രമാകാന്‍ നിര്‍മല