തമിഴ്‌നാട്ടിൻ നിന്നും 50 ബംഗ്ലാദേശികളെ പശ്ചിമബംഗാളിലേക്ക് നാടുകടത്തി
44 പുരുഷൻമാരും ആറ് സ്‌ത്രീകളും അടങ്ങുന്ന 50 അംഗ സംഘത്തെയാണ് പശ്ചിമ ബംഗാളിലേക്ക് അയച്ചത്.

By PTI
Published : July 4, 2026 at 5:19 PM IST
ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നും ബംഗ്ലാദേശികളെ പശ്ചിമ ബംഗാളിലേക്ക് നാടുകടത്തി. 44 പുരുഷൻമാരും ആറ് സ്‌ത്രീകളും അടങ്ങുന്ന 50 അംഗ സംഘത്തെയാണ് പശ്ചിമ ബംഗാളിലേക്ക് അയച്ചത്. ട്രെയിൻ വഴിയാണ് ഇവരെ പശ്ചിമ ബംഗാളിലേക്ക് അയച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സേലം ജില്ലയിലെ ആറ്റൂർ താലൂക്ക് ഓഫീസ് സമുച്ചയത്തിനുള്ളിലെ പ്രത്യേക തടങ്കൽ ക്യാമ്പിലായിരുന്നു സംഘത്തെ നേരത്തെ പാർപ്പിച്ചിരുന്നത്. ഔദ്യോഗിക നാടുകടത്തൽ ഉത്തരവുകളെ തുടർന്ന് ഇന്നലെ (ജൂലൈ 3) 50 പേരെയും നാട് കടത്താൻ തീരുമാനിക്കുകയായിരുന്നു.
കർശന സുരക്ഷയോടെ മൂന്ന് വാനുകളിലായി റോഡ് മാർഗം തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഹൗറ എക്‌സ്‌പ്രസിലെ പ്രത്യേക കോച്ചിലാണ് 50 പേരെയും പശ്ചിമബംഗാളിലേക്ക് കൊണ്ടുപോയത്. സേലം ആംഡ് റിസർവ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ശക്തിവേലിൻ്റെ നേതൃത്വത്തിലുള്ള 40 അംഗ പൊലീസ് സംഘമാണ് ഇവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തമിഴ്‌നാട് പൊലീസ് ഇവരെ പശ്ചിമബംഗാളിലെ ഹരിദാസ്‌പൂർ അതിർത്തിയിലെ സുരക്ഷാ സേനക്ക് ഔദ്യോഗികമായി കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് ബിഎസ്‌എഫ് ഇവരെ ബംഗ്ലാദേശ് അധികാരികൾക്ക് കൈമാറും.
രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ നീക്കം താത്‌ക്കാലികമായി നിയന്ത്രിക്കുന്നതിനായി ആറ്റൂരിൽ പ്രത്യേക ക്യാമ്പ് സ്ഥാപിച്ചിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയതും നിലനിൽക്കുന്ന കേസുമായി 130ലധികം വിദേശ പൗരന്മാർ ഇവിടെയുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിൻ്റെ (സിഎഎ) പരിധിയിൽ വരാത്ത അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ കേന്ദ്ര സർക്കാരിൻ്റെ ഉത്തരവുണ്ട്. ഇന്ത്യയിൽ 1946 ലെ വിദേശികളുടെ നിയമം അനുസരിച്ച് സാധുവായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിക്കുന്നതോ താമസിക്കുന്നതോ ആയ വ്യക്തികളെ കണ്ടെത്തുകയും അവരെ നാട് കടത്തുകയും ചെയ്യുന്നതുമാണ് സർക്കാരുകളുടെ പതിവ്.

