ഇൻഡിഗോ "ചെറിയ മീനല്ല"...!! കുത്തക ഭരണത്തിൻ്റെ അപകടം വലുത്, വിദഗ്‌ധര്‍ പറയുന്നു...
ഇൻഡിഗോയ്‌ക്കുണ്ടായ തിരിച്ചടികൾ മുഴുവൻ വ്യോമയാന മേഖലകളില്‍ ഉണ്ടാകുന്ന അപകടത്തെ ഉയര്‍ത്തിക്കാട്ടുകയാണെന്ന് സ്‌റ്റാർഎയർ കൺസൾട്ടിങ്ങിൻ്റെ ചെയർമാൻ ഹർഷ് വർധൻ..

Published : December 8, 2025 at 4:15 PM IST
ന്യൂഡൽഹി: കുറച്ച് ദിവസങ്ങളായി രാജ്യത്തെ വ്യോമയാന മേഖലയെ പിടിച്ചുലച്ച ഇൻഡിഗോയുടെ പ്രവർത്തന പ്രതിസന്ധിക്ക് പരിഹാരമാകുന്നുവെന്ന വാര്‍ത്തകളാണ് ഒടുവില്‍ പുറത്തുവനരുന്നത്. വിമാനങ്ങൾ റദ്ദാക്കിയതും മറ്റും യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയ്‌ക്ക് ഉണ്ടായത് തീരാനഷ്‌ടമാണെന്നും പറയുന്നതിൽ തെറ്റില്ല.
എന്നാൽ മറുവശത്ത്, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം മാറ്റങ്ങൾ ഇന്ത്യൻ വ്യോമയാന മേഖലയിലെ ആവശ്യമാണെന്നാണ് പലരുടെയും അഭിപ്രായം. ഇതുവരെ 610 കോടി രൂപയാണ് യാത്രക്കാർക്ക് റീഫണ്ട് നൽകിയത്. അതേസമയം ഒരാഴ്‌ച നീണ്ട പ്രതിസന്ധികള്‍ക്ക് ശേഷം തങ്ങളുടെ വിമാനസര്‍വീസുകള്‍ ഭൂരിഭാഗവും പൂര്‍വസ്ഥിതിയിലായതായും ഞായറാഴ്‌ച 1650 ലേറെ സര്‍വീസുകള്‍ നടത്തുന്നതായും ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾക്ക് കാരണം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇൻഡിഗോയ്‌ക്ക് ഇത് എന്തു പറ്റി
വർഷങ്ങളായി ഇന്ത്യക്കാരുടെ പറക്കൽ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കാൻ ഇൻഡിഗോയ്‌ക്ക് സാധിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കുകൾ, കൃത്യസമയത്ത് പ്രവർത്തിക്കുന്ന എയർലൈൻ തുടങ്ങിയ ക്രെഡിറ്റ് എല്ലാം ഇൻഡിഗോ നേടിയിരുന്നു. എന്നാൽ കഴിഞ്ഞയാഴ്‌ച കൊണ്ട് എല്ലാം മാറിമറഞ്ഞു. അത്രയും നാളുണ്ടായ വിശ്വാസത്തിന് പൊടുന്നനെ കോട്ടം സംഭവിച്ചുവെന്ന് തന്നെ പറയാം.
കുറഞ്ഞത് 2,000 വിമാനങ്ങളണ് റദ്ദാക്കിയത്. വിവാഹം, ജോലി, മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് പോകാനിരുന്ന യാത്രക്കാരെയും ഇത് വളരെയധികം ബാധിച്ചു. ടെർമിനലുകളിൽ ലഗേജുകൾ കുന്നുകൂടുന്നതിൻ്റെയും പൊറുതിമുട്ടിയ യാത്രക്കാര്‍ ബഹളം വയ്‌ക്കുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് നിറഞ്ഞു. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്‌ചകളായിരുന്നു ഇതെല്ലാം.

എന്താണ് പ്രതിസന്ധിക്ക് കാരണം?
പൈലറ്റുമാരുടെയും മറ്റ് ജീവനക്കാരുടെയും ജോലി സമയം പരിമിതപ്പെടുത്തുന്ന പുതിയ നിയമം ആസൂത്രണം ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടതാണ് ഇത്തരം സംഭവങ്ങൾക്ക് വഴിയൊരുക്കിയത്. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ചവരുത്തിയതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതും ഇന്‍ഡിഗോ സി ഇ ഒ പീറ്റര്‍ എല്‍ബേഴ്‌സിന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. 250ല്‍ അധികം പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദിലെ എയര്‍ ഇന്ത്യാ വിമാനപകട ദുരന്തത്തിന് പിന്നാലെയാണ് നിയമങ്ങള്‍ കര്‍ശനമാക്കിയിരുന്നത്.
ഇതിനുപിന്നാലെ നടപ്പിലാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നതിലാണ് ഇൻഡിഗോയ്‌ക്ക് വീഴ്‌ച സംഭവിച്ചത്. ഇൻഡിഗോയ്‌ക്കുണ്ടായ തിരിച്ചടികൾ മുഴുവൻ വ്യോമയാന മേഖലകളില്‍ ഉണ്ടാകുന്ന അപകടത്തെ ഉയര്‍ത്തിക്കാട്ടുകയാണെന്ന് സ്‌റ്റാർഎയർ കൺസൾട്ടിങ്ങിൻ്റെ ചെയർമാൻ ഹർഷ് വർധൻ പറഞ്ഞു. ഇൻഡിഗോയോ എയർ ഇന്ത്യയോ പ്രശ്‌നത്തിൽ അകപ്പെട്ടാൽ, ഇന്ത്യൻ വ്യോമയാനത്തിൽ കുഴപ്പങ്ങൾ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇത് സാരമായി ബാധിക്കും. ജെറ്റ് ഇന്ധന നികുതി സർക്കാർ കുറയ്ക്കുകയും കൂടുതൽ വിമാനക്കമ്പനികളുടെ സർവീസുകൾ ഉപ്പെടുത്തണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം മേഖലകളിലെ കുത്തക ഭരണമാണ് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Message from Pieter Elbers, CEO, IndiGo. pic.twitter.com/bXFdqoB0Q2
— IndiGo (@IndiGo6E) December 5, 2025
ഇന്ത്യയിൽ ഇൻഡിഗോയുടെ ആധിപത്യം
ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലൊക്ക് നിരവധി വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്തിനു പറയണം, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ചൈനയിൽ പോലും, മൂന്ന് സർക്കാർ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികളും നിരവധി സ്വകാര്യ വിമാനക്കമ്പനികളുമുണ്ട്.
എന്നാൽ ഇന്ത്യയില്‍ വിമാനക്കമ്പനികള്‍ വളരെ കുറവാണ്. ഇൻഡിഗോയും എയർ ഇന്ത്യയും വിപണിയുടെ 92% ആധിപത്യം പുലർത്തുന്നുവെന്നും വിദഗ്‌ധര്‍ പറയുന്നു. പല റൂട്ടുകളിലും ഇൻഡിഗോ കുത്തകകൾ കൈവശം വച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2006 ലാണ് ഇൻഡിഗോ സ്ഥാപിതമാകുന്നത്. ഇൻഡിഗോയുടെ ദ്രുതഗതിയിലുള്ള ഉയർച്ചയാണ് പിന്നീട് കണ്ടത്. ഇപ്പോൾ 400-ലധികം വിമാനങ്ങളുണ്ട്. അവയിൽ ഭൂരിഭാഗവും എയർബസ് A320. PA A320-കളാണ്. കൂടാതെ 2,000-ത്തിലധികം ദൈനംദിന വിമാനങ്ങളുണ്ട്. പ്രതിദിനം 380,000-ത്തോളം ഉപഭോക്താക്കൾക്കാണ് സേവനം നൽകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒമ്പത് ബില്യൺ ഡോളർ വരുമാനവും 807 മില്യൺ ഡോളർ ലാഭവുമായി ഇൻഡിഗോ ഇന്ത്യയുടെ വ്യോമയാന മേഖലയിൽ ആധിപത്യം സ്ഥാപിച്ചു. ജൂലൈയിൽ കമ്പനിയുടെ ശരാശരി ഓൺ-ടൈം പ്രകടനം 91.4% ആയിരുന്നു.

വിമാനത്താവളങ്ങൾ വികസിപ്പിക്കാനും നിയമങ്ങൾ ലളിതമാക്കാനുമുള്ള സർക്കാർ ശ്രമങ്ങൾക്കിടയിലും വളരെ കുറച്ച് വിമാനക്കമ്പനികൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഉയർന്ന നികുതി, വ്യോമയാന മേഖലയിലെ കടുത്ത മത്സരം, വിതരണ ശൃംഖലയിലെ തടസങ്ങൾ എന്നിവ കിംഗ്‌ഫിഷർ, ജെറ്റ് എയർവേസ്, ഗോ ഫസ്‌റ്റ് തുടങ്ങിയ വിമാനക്കമ്പനികളെ സമീപ വർഷങ്ങളിൽ വലിയ കടത്തിലേയ്‌ക്ക് നയിച്ചു. ഇതുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ മുന്നോട്ട് വരാത്തത്. ഇത് മാറണമെന്നും കൂടുതല്‍ വിമാനക്കമ്പനികള്‍ മുന്നോട്ട് വരാനുള്ള സാഹചര്യം കേന്ദ്രം ഒരുക്കണമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി. ഇല്ലെങ്കില്‍ ഭാവിയില്‍ ഇതിലും വലിയ പ്രതിസന്ധി നേരിടുമെന്നും മുന്നറിയിപ്പ് നല്‍കി.
2024ൽ ഏകദേശം 174 ദശലക്ഷം യാത്രക്കാരാണ് ഇന്ത്യയിലേക്കും ആഭ്യന്തര സര്‍വീസ് വഴിയും യാത്ര ചെയ്‌തത്. കഴിഞ്ഞ വർഷത്തേക്കാൾ 10% കൂടുതലാണിതെന്ന് ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കൂടുതല്‍ വിമാനക്കമ്പനികള്‍ മുന്നോട്ട് വരേണ്ടതെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി.
Also Read:ഇന്‍ഡിഗോ സാധാരണ നിലയിലേക്ക്; യാത്രക്കാര്‍ക്ക് റീഫണ്ടായി ഇതുവരെ നല്‍കിയത് 610 കോടി രൂപ

