രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് ആരോപണം: പ്രിയങ്ക ഗാന്ധിയെയും കെജ്‌രിവാളിനെയും വിളിപ്പിച്ചു ചോദ്യം ചെയ്യണമെന്ന് വിഎച്ച്പി
വെറുപ്പ്, ശത്രുത എന്നിവയുടെ വികാരങ്ങൾ സൃഷ്‌ടിക്കാനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് വിഎച്ച്പി

By PTI
Published : July 5, 2026 at 3:14 PM IST
ന്യൂഡൽഹി: രാമക്ഷേത്രത്തിൽ നടന്ന സംഭാവന മോഷണം സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങളിൽ വസ്തുതാപരമായ അന്വേഷണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര പ്രസിഡൻ്റ് അലോക് കുമാർ. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെയുള്ള നേതാക്കളെ വിളിപ്പിച്ചു ചോദ്യം ചെയ്യണമെന്നും ആരോപണങ്ങൾ തെളിയിക്കാൻ അവർക്ക് നോട്ടീസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹത്തിൽ വെറുപ്പും ശത്രുതയും വളർത്താൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നേതാക്കൾ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആർഎസ്എസ് അനുബന്ധ സംഘടനയായ വിഎച്ച്പി ആവശ്യപ്പെട്ടു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അയോധ്യ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) അശുതോഷ് തിവാരിക്ക് അയച്ച കത്തിലാണ് അലോക് കുമാർ ഈ ആവശ്യങ്ങൾ ഉന്നയിച്ചത്. ടെലിവിഷൻ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസ്താവനകളുടെ ഉറവിടം, അതിനെ പിന്തുണയ്ക്കുന്ന രേഖകൾ അല്ലെങ്കിൽ വസ്തുക്കൾ എന്നിവ വെളിപ്പെടുത്താൻ അവരോട് ആവശ്യപ്പെടണമെന്ന് കത്തിൽ പറയുന്നു.
സിസിടിവി ക്യാമറകൾ ഓഫ് ചെയ്ത് ആയിരക്കണക്കിന് കോടി രൂപയുടെ വഴിപാടുകൾ കൈകാര്യം ചെയ്യാൻ ജൂനിയർ ജീവനക്കാർക്ക് മാത്രമായി സാധിക്കുമോ എന്നും, ഇതിന് പിന്നിൽ സ്വാധീനമുള്ള വൻതോക്കുകൾ ഉണ്ടോ എന്നും പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തതായി കത്തിൽ പരാമർശിക്കുന്നു.
ശ്രീരാമൻ്റെ മാല, ചരൺ പദുകങ്ങൾ, വജ്രങ്ങൾ, സ്വർണ-ആഭരണങ്ങൾ, വെള്ളി കട്ടകൾ, വിളക്കുകൾ എന്നിവയ്ക്ക് പുറമേ ഏകദേശം 200 കോടി രൂപ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ ഉത്തർപ്രദേശ് പൊലീസും ഇഡിയും സിബിഐയും പുലർത്തുന്ന നിശബ്ദതയെയും അദ്ദേഹം ചോദ്യം ചെയ്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്ഷേത്ര ട്രസ്റ്റിൽ 20,000 കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഭക്തർ നൽകിയ വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായിട്ടുണ്ടെന്നും സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് ആരോപിച്ചിരുന്നു. ഇതിൽ ജൂനിയർ ജീവനക്കാരും അടുത്തിടെ രാജിവെച്ച രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും മാത്രമല്ല, വലിയ സ്വാധീനമുള്ള മറ്റ് പലരും ഉൾപ്പെട്ടിട്ടുണ്ടെന്ന് യാദവ് ചൂണ്ടിക്കാട്ടിയിരുന്നു.
ക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളിൽ നിന്ന് 200 കോടിയിലധികം രൂപ മോഷ്ടിക്കപ്പെട്ടതായും അമ്പതിലധികം ജീവനക്കാർക്ക് ഇതിൽ പങ്കുണ്ടെന്നും എഎപി എംപി സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു.
നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാൻ ഈ നേതാക്കൾക്കെല്ലാം നോട്ടീസ് അയച്ച് മൊഴി രേഖപ്പെടുത്തണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.
"യാതൊരു തെളിവുകളുമില്ലാതെ, മനഃപൂർവമോ അശ്രദ്ധമായോ ഇത്തരം വന്യമായ ആരോപണങ്ങൾ ഉന്നയിക്കാൻ ആരെയും അനുവദിക്കരുത്. സമൂഹത്തിൽ ശത്രുത വളർത്തുന്ന പ്രസ്താവനകൾ നടത്തി അതിൽ നിന്ന് ആർക്കും രക്ഷപ്പെടാനാകില്ല. ആരോപണങ്ങളിൽ സത്യമില്ലെന്ന് കണ്ടാൽ ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം"- അലോക് കുമാർ ആവശ്യപ്പെട്ടു.
Also Read:മണിപ്പൂരിൽ തീവ്രവാദികളുടെ ഗുണ്ടാപ്പിരിവ്; യുഎൻഎൽഎഫ് (പി) നേതാവ് ഉൾപ്പെടെ നാല് തീവ്രവാദികൾ പിടിയിൽ

