ഓരോ കുടുംബത്തിനും 10,000 രൂപ, ബിരുദധാരികൾക്ക് പ്രതിമാസം 2,000; വമ്പൻ പ്രഖ്യാപനവുമായി എഐഎഡിഎംകെ
മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചു.

Published : February 24, 2026 at 8:27 PM IST
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ ഡിഎംകെയുടെ ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഡിഎംകെ ഭരണം കാരണം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
തുടർന്ന് ചെന്നൈയിലെ റോയപ്പേട്ടയിലുള്ള എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എംജിആറിൻ്റെയും ജയലളിതയുടെയും പ്രതിമകളിൽ എടപ്പാടി പളനിസ്വാമി മാല ചാർത്തി അനുസ്‌മരിച്ചു.ചടങ്ങുകൾക്ക് ശേഷം എഐഎഡിഎംകെയുടെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രകടന പത്രിക മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചു.
"സ്‌റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ ഭരണത്തിന് കീഴിൽ കഴിഞ്ഞ 5 വർഷത്തിനിടെ അവശ്യവസ്‌തുക്കളുടെ വില ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്നു. സ്വത്ത് നികുതി, വീട്ടുനികുതി, വൈദ്യുതി ബിൽ, കുടിവെള്ള നികുതി തുടങ്ങി നിരവധി നികുതികളും വർധിപ്പിച്ചു. ഇതുമൂലം ജനങ്ങളുടെ ദൈനംദിന ചെലവ് പതിന്മടങ്ങ് വർധിച്ചു. ആയതിനാൽ എഐഎഡിഎംകെ അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിനും 10,000 രൂപ ഒറ്റത്തവണ ധനസഹായമായി നൽകും", എന്ന് പളനിസ്വാമി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടാതെ എംപ്ലോയ്‌മെൻ്റ് ഓഫിസുകളിൽ രജിസ്‌റ്റർ ചെയ്‌ത് ജോലിക്ക് കാത്തിരിക്കുന്ന ബിരുദധാരികൾക്ക് പ്രതിമാസം 2,000 രൂപയും പ്ലസ്‌ടു വരെ പഠിച്ച് എംപ്ലോയ്‌മെൻ്റ് ഓഫിസുകളിൽ രജിസ്‌റ്റർ ചെയ്‌തവർക്ക് പ്രതിമാസം 1,000 രൂപയും സഹായമായി നൽകും. മത്സ്യബന്ധന നിരോധന സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകുന്ന ദുരിതാശ്വാസ തുകയായ 8,000 രൂപയിൽ നിന്ന് 12,000 രൂപയായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തായ് പൊങ്കലിന് എല്ലാ വർഷവും നൽകുന്ന പൊങ്കൽ പാക്കേജിനൊപ്പം 1,000 രൂപ കൂടുതൽ നൽകും. കൈത്തറി നെയ്ത്തുകാർക്ക് നിലവിൽ നൽകുന്ന സൗജന്യ വൈദ്യുതി 300 യൂണിറ്റിൽ നിന്ന് 450 യൂണിറ്റായും പവർലൂം നെയ്ത്തുകാർക്ക് 1,000 യൂണിറ്റിൽ നിന്ന് 1,400 യൂണിറ്റായും വർധിപ്പിക്കും. നഗരപ്രദേശങ്ങളിൽ നടപ്പാതകളിൽ കടകൾ ഉള്ള ചെറുകിട വ്യാപാരികൾക്ക് സഹകരണ ബാങ്കുകളിൽ നിന്ന് എടുത്ത വായ്‌പകൾ എഴുതിത്തള്ളുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
കൂടാതെ കൊറോണ കാലത്ത് എഐഎഡിഎംകെ റവന്യൂ കമ്മിയില്ലാത്ത ഒരു മികച്ച സർക്കാരിനെ നൽകി. ഞങ്ങൾ വീണ്ടും അധികാരത്തിൽ വന്നാൽ, വരുമാനം വർധിപ്പിക്കുകയും പ്രഖ്യാപിച്ച പദ്ധതികൾ പ്രാവർത്തികമാക്കുകയും ചെയ്യും. നികുതി വർധിപ്പിക്കുന്നതിന് വിവിധ മാർഗങ്ങളുണ്ട്. പുതിയ ഫാക്‌ടറികൾ നിർമ്മിക്കുകയും വ്യവസായങ്ങൾ വർധിപ്പിക്കുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
"ഡിഎംകെയുടെ ഭരണത്തിന് കീഴിൽ ആളുകൾ അസ്വസ്ഥരാണ്. ഇതിനോടകം അതിജീവിക്കാൻ പാടുപെടുന്നവർക്കായി ഞങ്ങൾ ദുരിതാശ്വാസ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പല പാർട്ടികളെയും ആശ്രയിച്ചാണ് ഡിഎംകെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് സഖ്യവും സീറ്റ് വിഭജനവും സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കും", എന്നും പളനിസ്വാമി വ്യക്തമാക്കി.
Also Read: വിവരാവകാശത്തില്‍ നിന്ന് വിവര നിഷേധാവകാശത്തിലേക്ക്

