കഴുത്തിനും തോളിനും ഇടയിൽ ബാറ്റ് പിടിച്ച് ഫോറും സിക്‌സറുകളും; വെല്ലുവിളികളിൽ പതറാതെ ഛോട്ടു
നിലവിൽ ഇന്ത്യയ്‌ക്ക് വേണ്ടി ക്രിക്കറ്റ് കളിച്ച് ചരിത്രം കുറിക്കണമെന്നാണ് ഛോട്ടുവിൻ്റെ ആഗ്രഹം. ശാരീരിക വെല്ലുവിളികളിൽ പതറാതെ കഴിവുകൾ കൊണ്ട് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനുള്ള തയാറെടുപ്പിലാണ് ഛോട്ടു.

Published : January 11, 2026 at 8:19 PM IST
പട്‌ന: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാൻ സ്വപ്‌നം കാണുന്ന ഇഖ്ബാൽ എന്ന ആൺകുട്ടിയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'ഇക്‌ബാലി'നെ അനുസ്‌മരിപ്പിക്കുന്ന ജീവിതകഥയ്‌ക്ക് സാദൃശ്യം പുലർത്തുകയാണ് ഛോട്ടു കുമാർ. ബിഹാറിലെ നളന്ദ ജില്ലയിൽ നിന്നുള്ള ഛോട്ടു കുമാർ എന്ന പതിനെട്ടുകാരന് ഇന്ന് വിജയിക്കാൻ തടസങ്ങളൊന്നും തന്നെയില്ല. വളരെ വ്യത്യസ്‌തമാണ് ഛോട്ടു കുമാറിൻ്റെ കഥ. ഇപ്പോൾ തൻ്റെ സ്വപ്‌നങ്ങളുടെ ചിറകിലേറി പറക്കുകയാണ് ഛോട്ടു.
തനിക്കുള്ള ശാരീരിക വെല്ലുവിളികളിൽ പതറാതെ ഉള്ള കഴിവുകൾ കൊണ്ട് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാനുള്ള തയാറെടുപ്പിലാണ് ഛോട്ടു. ഇരു കൈകളും ഇല്ലാതെയാണ് ഛോട്ടു പിറന്നത്. എന്നാൽ ഛോട്ടുവിന് അതൊരു കുറവല്ല. പകരം കാലുകൾക്കൊണ്ട് ഛോട്ടു തൻ്റെ കഴിവുകൾ തെളിയിക്കുന്നു. നിലവിൽ കാലുകൊണ്ട് എഴുതി പഠനം നടത്തുന്നു എന്നത് മാത്രമല്ല, ക്രിക്കറ്റ് മൈതാനത്ത് കഴുത്തിനും തോളിനും ഇടയിൽ ബാറ്റ് പിടിച്ച് ഫോറുകളും സിക്‌സറുകള്‍ പറത്തുകയും ചെയ്യുന്നു. ഇന്ന് ജീവിതത്തോടുള്ള അദ്ദേഹത്തിൻ്റെ അഭിനിവേശം മറ്റുള്ളവർക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗിരിയക് ബ്ലോക്കിലെ മർക്കട്ട ഗ്രാമനിവാസിയായ പുഡിൻ മാഞ്ചിയുടെ മകനാണ് ഛോട്ടു. കുട്ടിക്കാലം മുതൽ തന്നെ ക്രിക്കറ്റ് പ്രേമിയാണ് ഇദ്ദേഹം. തൻ്റെ ശാരീരിക അവശതകൾക്കൊണ്ട് ക്രിക്കറ്റ് ടീമുകളിൽ ഇടം ലഭിച്ചില്ലെങ്കിലും അവിടെയൊന്നും ഛോട്ടു തളർന്നില്ല. പിന്നീട് ആ വാശിക്ക് ഒരു മര ബാറ്റുമായി വീടിന് അടുത്തുള്ള സ്ഥലത്ത് ഒറ്റയ്ക്ക് പരിശീലനം ആരംഭിച്ചു. ഇന്ന് കഴുത്തിനും തോളിനും ഇടയിൽ ബാറ്റ് ഉപയോഗിച്ച് അദ്ദേഹം ഷോട്ടുകൾ അടിക്കുന്നത് പരിചയസമ്പന്നരായ ബൗളർമാരെ പോലും അത്ഭുതപ്പെടുത്തുന്നു.
ക്രിക്കറ്റ് മാത്രമല്ല ടെന്നീസിലും ലെതർ ബോളുകളിലും ഛോട്ടു മികവ് തെളിയിച്ചിരിക്കുന്നു. ശാരീരികക്ഷമതയുള്ള കളിക്കാരുമായി മത്സരിക്കുമ്പോൾ ഒരു മത്സരത്തിന് 200 മുതൽ 3,000 രൂപ വരെ സമ്പാദിക്കുകയും ചെയ്യുന്നു. പ്രാദേശിക മത്സര പ്രേമികൾക്കിടയിൽ ബാറ്റിംഗ് കഴിവുകൾ കൊണ്ട് മാത്രം പ്രത്യേക പ്രശംസ നേടിയെടുത്തിരിക്കുകയാണ് ഛോട്ടു. ജന്മസ്ഥലമായ നളന്ദയിൽ മാത്രമല്ല ലഖിസാരായിയിലും ജാർഖണ്ഡിലും മത്സരങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്.
പ്രചോദനമായി സച്ചിനും ജമ്മുകശ്‌മീറിലെ ആമിറും
ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമ്മയുടെയും വെസ്‌റ്റ് ഇൻഡീസിൻ്റെ നിക്കോളാസ് പൂരൻ്റെയും കടുത്ത ആരാധകനാണ് ഛോട്ടു. എന്നാൽ അതിലുപരി അദ്ദേഹത്തെ ചെറുപ്പം തൊട്ട് പ്രചോദിപ്പിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറും, ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൻ്റെ (ഐഎസ്‌പിഎൽ) ഉദ്ഘാടന മത്സരത്തിൽ സച്ചിൻ ടീമിൻ്റെ ഭാഗമായി ചരിത്രം സൃഷ്‌ടിച്ച ജമ്മുകശ്‌മീറിലെ ക്രിക്കറ്റ് താരം ആമിർ ഹുസൈൻ ലോണുമാണ്.
ഛോട്ടു തൻ്റെ എല്ലാ ജോലികളും ആരുടെയും സഹായമില്ലാതെ തനിയെ ചെയ്യുന്നു എന്നത് അതിശയപ്പെടുത്തുന്ന കാര്യമാണ്. പഠിക്കുമ്പോൾ കാൽവിരലുകൾക്കിടയിൽ പേന പിടിച്ചാണ് അവൻ എഴുതുന്നത്. ആ വൈദഗ്‌ധ്യം കൊണ്ട് 2023 ൽ 58 ശതമാനം മാർക്കോടെ മെട്രിക്കുലേഷനും, 2025 ൽ അതിലും മികച്ച 68 ശതമാനം മാർക്കോടെ ഇൻ്റർമീഡിയറ്റും പാസായി. ഇപ്പോൾ ഗിരിയാക്കിലെ മാ ആശാപുരി കോളജിൽ ബിരുധ വിദ്യാർഥിയാണ്.
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകൻ
ആർക്കും ഒരു ഭാരമാകാൻ ഛോട്ടു ആഗ്രഹിക്കുന്നില്ല. തൻ്റെ കരുത്തുറ്റ തോളുകൾ ക്കൊണ്ട് അവൻ സൈക്കിളും മോട്ടോർ സൈക്കിളും ട്രാക്‌ടറും ഓടിക്കുന്നു. ട്രാക്‌ടർ ഉപയോഗിച്ച് മണ്ണിൽ പണിയെടുത്താണ് അവൻ പഠനത്തിന് ആവശ്യമാണം പണം സമ്പാദിക്കുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ നാലാമത്തെ മകനാണ് ഛോട്ടു. മാതാപിതാക്കൾക്ക് അഭിമാനമാണ് ഛോട്ടുവിൻ്റെ പ്രവർത്തനവും ജീവിതവും.
"ഛോട്ടു കൈകൾ ഇല്ലാതെയാണ് ജനിച്ചത്. എന്നാൽ ഞങ്ങൾക്ക് അവൻ ഒരിക്കലും ഒരു ഭാരമായി തോന്നിയിട്ടില്ല. ഇന്ന് അവൻ എല്ലാം സ്വയം ചെയ്യുന്നു. ബിഹാർ സർക്കാരിൻ്റെ വൈകല്യ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രതിമാസം 1,100 രൂപ ലഭിക്കുന്നുണ്ട്. എന്നാൽ ഈ തുക അവൻ്റെ ആവശ്യങ്ങൾക്ക് തികയുന്നില്ല. അതിനാൽ അവൻ തനിക്ക് കഴിയുന്നത് പോലെ അധ്വാനിക്കുന്നു. തന്നെയുമല്ല അവൻ്റെ കായിക വിനോദ ആവശ്യങ്ങൾക്കായി സർക്കാർ അവന് കൂടുതൽ സഹായം നൽകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ", എന്ന് ഛോട്ടുവിൻ്റെ അമ്മ ലാലോ ദേവി പറയുന്നു.
ഉയരുന്ന അഭിലാഷങ്ങൾ
"സർക്കാർ കായിക വിഭവങ്ങളും സാമ്പത്തിക സഹായവും വർധിപ്പിച്ചാൽ അമീർ ഹുസൈൻ ലോണിനെപ്പോലെ പാരാ-ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി ചരിത്രം കുറിക്കാൻ എനിക്ക് കഴിയും. അതിനുള്ള എല്ലാ പ്രോത്സാഹനവും തൻ്റെ നാട്ടുകാർ തനിക്ക് നൽകുന്നുണ്ട്.
ഇന്ന് ഞാൻ നല്ല ആരോഗ്യമുള്ള ആൺകുട്ടികളോടൊപ്പമാണ് മത്സരിക്കുന്നത്. അപ്പോൾ കൈകൾ ഇല്ല എന്ന കാര്യം ഞാൻ മറക്കും. ആ സമയം എൻ്റെ ഉത്സാഹം ഇരട്ടി ആയിരിക്കും. ഇപ്പോൾ പഠനത്തോടൊപ്പം ക്രിക്കറ്റിലും എൻ്റെ കരിയർ വളർത്തണമെന്നാണ് ആഗ്രഹിക്കുന്നത്", എന്ന് ഛോട്ടു പറയുന്നു.
എന്താണ് ഡിഫറൻ്റിലി ഏബിൾഡ് ക്രിക്കറ്റ് ?
കാഴ്‌ച, കേൾവി തുടങ്ങിയ ശാരീരിക വെല്ലുവിളികൾ, വീൽചെയർ ഉപയോഗിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന ക്രിക്കറ്റാണിത്. പാരാ ക്രിക്കറ്റ് എന്നും പറയുന്നു. ഇന്ത്യയിൽ പാരാ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ബിസിസിഐയുടെ പിന്തുണയോടെ 2021-ൽ സ്ഥാപിതമായ ഒരു അംബ്രല്ല ഓർഗനൈസേഷനായ ഡിഫറൻ്റിലി ഏബിൾഡ് ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യ (ഡിസിസിഐ) ആണ്. 2025-ൽ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയിൽ (പിസിഐ) നിന്ന് അംഗീകാരം ലഭിച്ചു.
ഇതിലെ നിയമങ്ങൾ സാധാരണ ക്രിക്കറ്റിന് സമാനമാണ്. കാലുകളും തോളുകളും ഉപയോഗിച്ച് കളിക്കുന്ന അമീർ ഹുസൈൻ ലോൺ പോലുള്ള കളിക്കാർ പാരാ ക്രിക്കറ്റിൽ പേരെടുത്ത വ്യക്തികളാണ്. നിലവിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കായികതാരങ്ങൾക്ക് ഈ കായിക വിനോദം ദേശീയ, അന്തർദേശീയ തലത്തിൽ വേദിയൊരുക്കുകയാണ് ചെയ്യുന്നത്.
Also Read: ജെമീമയ്‌ക്ക് നല്‍കിയ വാഗ്‌ദാനം നിറവേറ്റി സുനിൽ ഗവാസ്‌കർ; ഒരുമിച്ച് പാടി, ഗിറ്റാര്‍ സമ്മാനമായി നല്‍കി

