സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ചോര ചിന്തിയ ഒട്ടേറെ ഏടുകൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് മലബാർ. മാപ്പിള ലഹള പോലത്തെ ഐതിഹാസിക സമരങ്ങൾ അരങ്ങേറിയ മണ്ണ്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ ചരിത്ര ശേഷിപ്പുകള്‍ ഇന്നും ഈ മണ്ണിൽ അവശേഷിക്കുന്നുണ്ട്. എണ്ണിതിട്ടപ്പെടുത്താനാവാത്ത ചരിത്രത്താല്‍ പടുത്തുയര്‍ത്തിയ നിരവധി അവശേഷിപ്പുകള്‍ മലപ്പുറത്തിന്‍റെ മണ്ണില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.
ബ്രിട്ടീഷുകാരുടെ അധികാരവാഴ്‌ചയുടെ സിരാകേന്ദ്രങ്ങളിലൊന്നായിരുന്ന ഹജൂര്‍ കച്ചേരി അത്തരത്തിലൊരു ചരിത്രാവശേഷിപ്പാണ്. ബ്രിട്ടീഷുകാരുടെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് തിരൂരങ്ങാടി ചെമ്മാടുള്ള ഹജൂര്‍ കച്ചേരി.
ടിപ്പുവിന്‍റെ കോട്ട പിടിച്ചടക്കിയ ശേഷം അവിടെ നിന്നുള്ള കല്ലുപയോഗിച്ച് നിര്‍മിച്ച മന്ദിരമാണിതെന്നാണ് ചരിത്രം. ഇന്തോ-യൂറോപ്യന്‍ മാതൃകയിലാണ് കെട്ടിടം. ബ്രിട്ടീഷുകാരുടെ ഭരണ സമ്പ്രദായങ്ങളെ എതിര്‍ക്കുന്നവരെ വിചാരണ കൂടാതെ തടങ്കലിൽ വെയ്ക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്‌തിരുന്ന കേന്ദ്രമാണ് ഇത്.
ഇന്നത്തെ കോടതിയെ സൂചിപ്പിക്കുന്ന പദമാണ് അന്ന് ബ്രിട്ടീഷ്‌കാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന കച്ചേരി എന്ന പദം. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ അസാമാന്യ വീര്യം പകർന്ന മണ്ണാണ് മലപ്പുറം. പൂക്കോട്ടൂരും നിലമ്പൂരും പൊന്നാനിയിലും തിരൂരങ്ങാടിയിലും താനൂരുമെല്ലാം സമരം കൊടുമ്പിരികൊണ്ട ദിനങ്ങള്‍ ഇന്നും ഇന്നാട്ടുകാര്‍ക്ക് ആവേശമാണ്.
മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍. ഭരണ സൗകര്യത്തിന് വേണ്ടി മലബാറില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പ്രധാന കെട്ടിടമായിരുന്നു ഹജൂര്‍ കച്ചേരി. ബ്രിട്ടീഷുകാരുടെ റവന്യൂ ഓഫിസും കോടതിയും ജയിലുമെല്ലാം ഇവിടെയായിരുന്നു. മലബാര്‍ സമരം തുടങ്ങുന്നതിന് കാരണമായ പല സംഭവങ്ങളിലൊന്ന് നടന്നത് ഈ മന്ദിരത്തിന് മുന്നിലാണ്.
ഖിലാഫത്ത് നേതാക്കളെ ശിക്ഷക്ക് വിധേയമാക്കിയത് ഇവിടെ വച്ചായിരുന്നു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ആലി മുസ്ല്യാരും ഖിലാഫത്ത് പ്രവര്‍ത്തകരും ഹജൂര്‍ കച്ചേരിയിലേക്ക് വന്നു. എന്നാല്‍ ഇവർക്ക് നേരെ പൊലീസ് വെടിവച്ചു. ഉന്നത ബ്രിട്ടീഷ് ഓഫിസര്‍മാര്‍ ഈ വേളയില്‍ ഹജൂര്‍ കച്ചേരിയിലുണ്ടായിരുന്നു.
വെടിവയ്ക്കുന്ന പൊലീസുകാര്‍ക്ക് നേരെ സമരക്കാര്‍ ഓടിയടുത്തതോടെ ബ്രിട്ടീഷുകാര്‍ തോക്ക് ഉപേക്ഷിച്ച് പിന്തിരിഞ്ഞ് ഓടിയെന്നാണ് ചരിത്രം. ചരിത്രാന്വേഷകർക്ക് സന്ദർശിക്കാൻ മികച്ചയിടമാണ് ഹജൂർ കച്ചേരി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അന്നത്തെ ബ്രിട്ടീഷ് പൊലീസിലെ പ്രമുഖരുടെ ശവകുടീരങ്ങള്‍ ഇന്നും ഇവിടെ സംരക്ഷിച്ചുപോരുന്നു . ലഫ്. വില്യം റൂഥര്‍ഫൂഡ് ജോണ്‍സ്റ്റണ്‍, പ്രൈവറ്റ് എഫ്എം എലി, പ്രൈവറ്റ് എച്ച്‌സി ഹച്ചിങ്‌സ്, എസിപി വില്യം ജോണ്‍ ഡങ്കണ്‍ റൗളി, ഇന്‍സ്‌പെക്‌ടര്‍ മൊയ്‌തീന്‍ എന്നിവരുള്‍പ്പെടെയുള്ള ബ്രിട്ടീഷ് പട്ടാളത്തിലെയും പൊലീസിലെയും പ്രമുഖരുടെ കല്ലറകൾ ഇവിടെയുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം ഹജൂര്‍ കച്ചേരിയിലാണ് തിരൂരങ്ങാടി താലൂക്ക് ഓഫിസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകൾ പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയില്‍ പൈതൃക കേന്ദ്ര സംരക്ഷണത്തിന്‍റെ ചര്‍ച്ച വന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ തെരഞ്ഞെടുത്തതും 75 സെന്‍റില്‍ സ്ഥിതി ചെയ്യുന്ന ഈ മന്ദിരമാണ്. മലബാര്‍ സമരത്തെ പറ്റിയുളള എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന മ്യൂസിയമാണ് ഇത്.
ബ്രിട്ടീഷുകാരുടെ കോടതി പ്രവര്‍ത്തിച്ച മുറിയും ജയിലുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. പല ജില്ലകളില്‍ നിന്നായി നിരവധി പേരാണ് ഇവിടെ സന്ദര്‍ശനത്തിനായി എത്തുന്നത്. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 5 വരെയാണ് സന്ദര്‍ശന സമയം. കരിപ്പൂര്‍ വിമാനത്താവളം, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍, തിരൂര്‍ ബസ് സ്‌റ്റാന്‍റ് എന്നീ യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സന്ദര്‍ശനത്തിനായി ആളുകള്‍ക്ക് എത്താവുന്നതാണ്.