തിരുവനന്തപുരം: കുട്ടിക്കാലത്തു അമ്മയോടൊപ്പം ശംഖുമുഖം തീരത്തു പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്ന ഒരു കൊച്ചുകുട്ടിയുടെ ഓര്‍മകളാണ് ഇന്ന് കോടികള്‍ വരുമാനമുള്ള ഒരു സ്‌റ്റാർട്ടപ്പിന്‍റെ തുടക്കത്തിന് വഴിതെളിച്ചത്. സിദ്ധാർഥ് എന്ന ആ കൊച്ചുകുട്ടി വലുതായപ്പോള്‍ പ്ലാസ്‌റ്റിക് എന്ന വില്ലനെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന ചിന്തയായി. സമാന ചിന്താഗതിക്കാരനായ ഒരു സുഹൃത്തുകൂടി വഴിയിൽ കൂടെക്കൂടിയപ്പോള്‍ വലിയ ലാഭം കൊയ്യുന്ന ഒരു ബിസിനസായി അതു മാറാന്‍ പിന്നെ കാലതാമസമെടുത്തില്ല.
പറഞ്ഞ് വരുന്നത് കാര്‍ബണ്‍ ആന്‍ഡ് വെയല്‍ എന്ന കമ്പനിയുടെ ഉയർച്ചയെയും വളർച്ചയെയും കുറിച്ചും അതിന്‍റെ പുറകിൽ പ്രവർത്തിച്ച യുവ സംരംഭകരെയും കുറിച്ചാണ്. കമ്പനിയുടെ ഡയറക്‌ടര്‍മാരില്‍ ഒരാളായ സിദ്ധാര്‍ഥ് ആണ് അമ്മയുമായുള്ള ഓർമകള്‍ പങ്കുവച്ചത്. അപ്രതീക്ഷിതമായാണ് സിദ്ധാര്‍ത്ഥ് ആല്‍വിനെ ഒരു പൊതുപരിപാടിയില്‍ വച്ച് കണ്ടുമുട്ടുന്നത്.
സൗഹൃദ സംഭാഷണം പ്ലാസ്റ്റിക് മാലിന്യമെന്ന വില്ലനിലേക്കെത്താന്‍ അധികം വൈകിയില്ല. 7 വര്‍ഷത്തോളം ബൈജൂസ് ആപ്പില്‍ ജോലി ചെയ്‌തിരുന്ന ആല്‍വിന്‍ സിദ്ധാര്‍ത്ഥിനെ കണ്ടുമുട്ടിയ ശേഷം ജോലിയുപേക്ഷിക്കാന്‍ തീരുമാനിച്ചു. എഞ്ചിനിയറായിരുന്ന സിദ്ധാര്‍ത്ഥിനോടൊപ്പം ഒരുമിച്ചു ചേര്‍ന്നു പ്ലാസ്റ്റിക് പ്രശ്‌നത്തിന് പരിഹാരം കാണാമെന്നുറപ്പിച്ചു തമ്മില്‍ കൈകൊടുത്തു.
എന്നാല്‍ എങ്ങനെ എന്ന ചോദ്യം ഇരുവരെയും ദീര്‍ഘനാള്‍ അലട്ടി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗിലെ ഗവേഷകനായ സൂരജ് വര്‍മയെ സമീപിക്കുന്നത് അങ്ങനെയാണ്. സൂരജിന്‍റെ ഉപദേശത്തിലും സാങ്കേതിക പിന്തുണയിലുമാണ് പ്ലാസ്റ്റിക്കില്‍ നിന്നും ഫര്‍ണിച്ചറെന്ന ആശയത്തിലേക്ക് ഇരുവരെയുമെത്തുന്നത്. കാര്‍ബണ്‍ ആന്‍ഡ് വെയ്‌ലിന്‍റെ ടെക്‌നിക്കല്‍ അഡ്വൈസറാണ് ഇന്നു സൂരജ് വര്‍മ.
'പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ' എന്ന ഒരൊറ്റ ആശയം മാത്രമായിരുന്നു സംരംഭം തുടങ്ങാനുള്ള ഏക ആശ്രയം. പണമില്ല, മറ്റു പിന്തുണകളൊന്നുമില്ല. മാലിന്യത്തില്‍ നിന്നും മൂല്യം കണ്ടെത്തുക അത്രയെളുപ്പമായിരുന്നില്ലെന്ന് ഇന്നു 5 കോടി രൂപ വാര്‍ഷിക വരുമാനമുള്ള കാര്‍ബണ്‍ ആന്‍ഡ് വെയ്‌ലിന്‍റെ ഡയറക്‌ടര്‍മാരില്‍ ഒരാളായ ആല്‍വിന്‍ പറയുന്നു. 2022ല്‍ സംരംഭം തുടങ്ങിയ കാലം മുതല്‍ തിരിച്ചടികളായിരുന്നു കൈമുതലായുണ്ടായിരുന്നത്. സംരംഭത്തിന്‍റെ തുടക്കകാലത്ത് ഞായറാഴ്‌ചകളില്‍ കൊച്ചിയിലെ ഫ്‌ളാറ്റുകളില്‍ പ്ലാസ്റ്റിക് മാലിന്യം തേടി പോകുന്ന ഓര്‍മകളും ആല്‍വിന്‍ പങ്കുവച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
15 മുതല്‍ 20 വര്‍ഷത്തോളം വരെ ഉപയോഗിക്കാവുന്ന ഫര്‍ണീച്ചറുകള്‍ ആദ്യമൊന്നും വിറ്റു പോയില്ല. ഫര്‍ണീച്ചര്‍ സെറ്റുകള്‍, ബെഞ്ചുകള്‍, സ്റ്റൂളുകള്‍ എന്നിങ്ങനെ വിവിധ മാതൃകകള്‍ അവതരിപ്പിച്ചെങ്കിലും മാര്‍ക്കറ്റിലെ പുതിയ മുഖങ്ങള്‍ക്ക് സ്വാഭാവികമായും വലിയ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. പരസ്യമെന്ന നിലയില്‍ കൊച്ചി മെട്രോയില്‍ സൗജന്യമായി ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചാണ് ഇതിന് പരിഹാരം കണ്ടത്. തൊട്ടുപിന്നാലെ കൊച്ചിന്‍ സ്‌മാര്‍ട്ട് സിറ്റി പ്രേൊജക്‌ടും സുസ്ഥിര വികസനത്തിന്‍റെ പുത്തന്‍ മാതൃകയുമായി കൈകോര്‍ത്തു.
കൊച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് ടെക്‌നോളജി ക്യാമ്പസില്‍ ഓഫിസ് തുടങ്ങുമ്പോള്‍ ആദ്യത്തെ തൊഴിലാളിയായി കാഞ്ഞിരപ്പള്ളി സ്വദേശിയായ ലിധിന്‍ മാത്രമായിരുന്നു ഒപ്പം കൂടിയത്. വൃത്തിയുടെ കാര്യത്തില്‍ കണിശക്കാരനായ ലിധിന്‍ കൂടി 2024ല്‍ ഇരുവര്‍ക്കൊപ്പം കൂടിയതോടെ പിന്നീടുണ്ടായത് ഞെട്ടിക്കുന്ന വളര്‍ച്ചയാണ്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 69000 കോടി രൂപയുടെ വരുമാനമുണ്ടായിരുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5 കോടി രൂപയായി വരുമാനം വര്‍ധിപ്പിച്ചു. നിപ്പോണ്‍ ടയോട്ട, ഡെക്കാത്തലോണ്‍, ജോക്കി, ഡിഡിആര്‍സി തുടങ്ങിയ നിരവധി കമ്പനികള്‍ ഇന്നു സംരംഭത്തിന്‍റെ ഉപഭോക്താക്കളാണ്. ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ പുത്തനാശയത്തിന്‍റെ സാധ്യതകള്‍ തേടാനൊരുങ്ങുകയാണ് ഇവരിന്ന്. ഇപ്പോള്‍ 10 ഓളം പേര്‍ കമ്പനിയില്‍ തൊഴിലെടുക്കുന്നുണ്ട്. 10000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഇതുവരെ ഫര്‍ണീച്ചറുകളാക്കി വിറ്റഴിച്ചുവെന്നും ആല്‍വിന്‍ പറയുന്നു.
Also Read:ഇവിടെ മുഖം നോക്കാതെ ആചാരപരമായി അശ്ലീലം പറയും; ആചാരപ്പൊറാട്ടും പൂരോത്സവ വൈവിധ്യവും