കാസർകോട് : ബേക്കലിൽ ട്രാക്കിൽ മരക്കഷണവും തീ കത്തിച്ച ചൂട്ടും കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം. വലിയ മരത്തടി ആണ് ട്രാക്കിലിട്ട നിലയിൽ കണ്ടെത്തിയത്.
സമീപമാണ് ചൂട്ട് കത്തിച്ച് ട്രാക്കിലിട്ട നിലയിലും കണ്ടെത്തിയത്. സംഭവത്തിൽ പത്തനംതിട്ട സ്വദേശിയായ ജോജോ ഫിലിപ്പിനെ ബേക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചിട്ടുണ്ട്.
ബുധനാഴ്‌ച രാത്രിയാണ് സംഭവം. പുലർച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ട്രാക്കിലൂടെ നടക്കാൻ ഉപയോഗിച്ചതാണ് ചൂട്ട് എന്നാണ് പൊലീസ് സംശയിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം തീവണ്ടിക്ക് നേരെ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു.
കണ്ണൂർ യെശ്വന്ത്പൂർ എക്സ്പ്രസിനു നേരെ ആണ് ഉപ്പളയിൽ കല്ലേറ് ഉണ്ടായത്. വടകര സ്വദേശനിക്ക് ആയിരുന്നു പരിക്കേറ്റത്. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുകയാണ്.
നേരത്തെ കാസർകോടിന്‍റെ വിവിധ ഭാഗങ്ങളിൽ ട്രെയിനിനു കല്ലേറും പാളത്തിൽ പല സാധങ്ങളും വച്ച് ഭീതിയും സൃഷ്ടിച്ചിരുന്നു. കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തിയിരുന്നു. കോയമ്പത്തൂർ മംഗളൂരു ഇന്‍റർസിറ്റി ട്രെയിനിന്‍റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവ കണ്ടത്.
റെയിൽവേ പാളത്തിൽ വിവിധ വസ്‌തുക്കൾ ഒട്ടിച്ചുവച്ച നിലയിൽ കണ്ടെത്തിയത് ഭീതി ഉണ്ടാക്കിയിരുന്നു. ഹെയര്‍ ഓയിലിന്‍റെ കുപ്പിയും ലോഹ കഷണങ്ങളും ഗ്ലാസ് ബോട്ടിലും നാണയങ്ങളുമാണ് അന്ന് റയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. പള്ളം അടിപ്പാതയ്ക്ക് സമീപത്തായിരുന്നു സംഭവം. ഇത്തരം സംഭവങ്ങൾ കൂടിയതോടെ പൊലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കിയിരുന്നു.