കണ്ണൂര്‍: എലിഫന്‍റ് ഓപ്പറേഷന്‍ നടപടി സജീവമാവുമ്പോഴും ആറളം ഫാമില്‍ കാട്ടാന ശല്യം തുടര്‍ക്കഥയാവുകയാണ്. ഫാമിന്‍റെ ആറാം ബ്ലോക്കിലെ കഞ്ഞിപ്പുരക്ക് നേരെ കഴിഞ്ഞ ദിവസം രാത്രി കാട്ടാനയുടെ അക്രമം ഉണ്ടായതോടെ തൊഴിലാളികളും ജീവനക്കാരും ഭീതിയിലാണ്. ഭക്ഷണം പാചകം ചെയ്‌ത് കഴിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടത്തിന്‍റെ പിറകുവശത്തെ ഷെഡാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
കഞ്ഞിപ്പുരയുടെ ഭിത്തി കൊമ്പ് കൊണ്ട് കുത്തി തകര്‍ത്ത നിലയിലാണ്. ആറളം കാർഷിക ഫാമിൽ ഉൾപ്പെടെ തമ്പടിക്കുന്ന കാട്ടാനകളിൽ അഞ്ചെണ്ണം അപകടകാരികൾ ആണെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് കൊമ്പനാനകളും രണ്ട് മോഴയാനകളുമാണ് അപകടകാരികള്‍. അക്രമകാരികളായ കാട്ടാനകളാണ് ഫാമിൽ ആളുകൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതും കൊല്ലുന്നതും എന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആറാം ബ്ലോക്കിൽ ഒരു മോഴയാന ഉൾപ്പെടെ ആറ് ആനകൾ ഉണ്ടെന്നാണ്‌ഫാമിലെ സുരക്ഷാ ജീവനക്കാർ പറയുന്നത്. കാട്ടാനകൾ കഞ്ഞിപ്പുര പൊളിക്കുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാർ ശബ്‌ദമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യതപ്പോഴാണ് കാട്ടാനകൾ പിന്മാറിയതെന്നും ഇവർ പറഞ്ഞു. ഇവയെ കാട്ടില്‍ കയറ്റി വിട്ടില്ലെങ്കില്‍ അപകടം ക്ഷണിച്ചു വരുത്തുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
നേരത്തെ തെങ്ങും കശുമാവും നശിപ്പിച്ചിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ റബ്ബര്‍ മരങ്ങള്‍ക്ക് നേരേയും തിരിഞ്ഞിരിക്കുകയാണ്. ജനവാസ മേഖലയിലും കാര്‍ഷിക ഫാമിലും നാശം വിതയ്ക്കുന്ന കാട്ടാനകളെ മയക്കു വെടിവച്ച് പിടിച്ച് ഉള്‍ വനത്തിലോ ആന സങ്കേതങ്ങളിലോ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.