മലപ്പുറം: കർണാടകയിലെ മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ വയനാട് സ്വദേശി കൊല്ലപ്പെട്ടു. വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് (45) ആണ് കുഡുപ്പിൽ ദാരുണമായി മർദനമേറ്റ് മരിച്ചത്. അഷ്റഫിൻ്റെ സഹോദരൻ ജബ്ബാർ മംഗളൂരുവിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മരിച്ച അഷ്റഫിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയിരുന്നതായും സഹോദരൻ ജബ്ബാർ സ്ഥിരീകരിച്ചു. സംഭവത്തിലെ മുഴുവൻ പ്രതികൾക്കും അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും ജബ്ബാർ ആവശ്യപ്പെട്ടു. അഷ്റഫിൻ്റെ ഖബറടക്കം ഇന്ന് മലപ്പുറം വേങ്ങര പറപ്പൂർ പള്ളി ഖബർസ്ഥാനിൽ നടക്കും.
മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ (27.04.2025) പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്തുവെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ക്രിക്കറ്റ് മത്സരത്തിനിടെ അഷ്റഫ് 'പാകിസ്താൻ സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കർണാടക ആഭ്യന്തര മന്ത്രിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആക്രമണത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ഇയാളും അഷ്റഫും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്ത അക്രമികൾ മർദിക്കാൻ വടിയും ഉപയോഗിച്ചു. നാട്ടുകാരിൽ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടർന്നു. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആദ്യഘട്ടത്തിൽ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
സംഭവത്തിൽ ഇതുവരെ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആൾക്കൂട്ട ആക്രമണത്തിലാണ് കൊലപാതകം നടന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു. അതേസമയം, സംഭവത്തിന് പിന്നിൽ സംഘപരിവാറാണെന്ന് സിപിഎം ആരോപിച്ചു. നാടിനെ നടുക്കിയ ഈ ആൾക്കൂട്ട ആക്രമണത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
മംഗളുരുവിലെ ആൾകൂട്ട കൊലപാതകത്തിൽ പ്രതികരിച്ച് അഷ്‌റഫിന്‍റെ സഹോദരൻ അബ്‌ദുല്‍ ജബ്ബാർ.
സഹോദരന് വർഷങ്ങളായി മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും പൊലീസ് അന്വേഷണവുമായി കുടുംബം സഹകരിക്കുമെന്നും ജബ്ബാർ പ്രതികരിച്ചു. സംഭവത്തിൽ 20 ആളുകൾ അറസ്റ്റിലായിട്ടുണ്ട്. ആൾക്കൂട്ട മർദ്ദനമാണ് സംഭവിച്ചത്. രണ്ടു മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് കിടന്നു. ആളെ തിരിച്ചറിയുന്നതിന് മുൻപേ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തുവെന്നും ജബ്ബാർ പറഞ്ഞു. സംഭവത്തിലെ മുഴുവൻ പ്രതികൾക്കും അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജബ്ബാർ മംഗളൂരുവിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.
Also Read:- വെക്കേഷന്‍ അവസാനിക്കാറായി; കെടിഡിസിയുടെ അടിപൊളി സമ്മര്‍-മണ്‍സൂണ്‍ ടൂര്‍ പാക്കേജ് തെരഞ്ഞെടുക്കാം