തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) സ്വീകരിക്കുന്നതിനുള്ള കരാര്‍ നാളെ (ഏപ്രില്‍ 9) ഒപ്പിടുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. രണ്ടു കരാറുകളാണ് ഒപ്പിടുക. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്.
തുറമുഖത്തു നിന്നുള്ള വരുമാനത്തിന്‍റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറില്‍ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഒപ്പിടും. മസ്‌കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തു നിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്‍റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ് നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം പോര്‍ട്ടിന്‍റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാവുകയാണ്.
ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നത്. മുന്‍പ് ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്‍റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്‍റെ വിഹിതം സര്‍ക്കാരിന് ലഭിക്കും.
കാരണം പഴയ കരാര്‍ പ്രകാരം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടത്തിന്‍റെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍ക്കാരിന് വിഹിതം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, തുറമുഖത്തിന്‍റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മാണം 2028-ല്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്‍റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോര്‍ട്ട് സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക. ഇക്കാര്യത്തിലും ധാരണയില്‍ എത്തിയിട്ടുണ്ട്.
ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം തുറമുഖത്തിന്‍റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028-ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിയുഇ (പഴയ കരാര്‍ അനുസരിച്ച് പ്രതിവര്‍ഷം 10 ലക്ഷം ടിയുഇ സ്ഥാപിത ശേഷി) ആയിരിക്കും.
തുറമുഖത്തിന്‍റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണമായും അദാനി പോര്‍ട്‌സ് ആയിരിക്കും വഹിക്കുക. അടുത്ത നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ നിക്ഷേപം നടത്തുമ്പോള്‍ നിര്‍മാണ സാമഗ്രികള്‍ക്കുമേല്‍ ലഭിക്കുന്ന ജിഎസ്‌ടി റോയല്‍റ്റി, മറ്റു നികുതികള്‍ എല്ലാം ചേര്‍ത്തു നികുതി ഇനത്തില്‍ തന്നെ സര്‍ക്കാരിന് ഒരു വലിയ തുക ലഭിക്കും.
Also Read:ഐഡിയ വനം വകുപ്പിൻ്റേതാണ്; പുലിയായാലും ആനയായാലും ഇനി 'വിവരം അറിയും', ഈ സെൻസർ വിജയിക്കും തീർച്ച!