എറണാകുളം: ആർക്കെങ്കിലും നൈസായിട്ട് പണി കൊടുക്കണമെന്നുണ്ടോ? അയാളുടെ അഡ്രസ് തപ്പിയെടുത്ത് ഒരു കവറിൽ എഴുതി കളമശ്ശേരി നഗരസഭ പരിസരത്ത് നിക്ഷേപിക്കുക!!! ബാക്കി പണി നഗരസഭ അധികൃതർ ഏറ്റെടുത്തുക്കൊള്ളും. നിങ്ങളുദ്ദേശിച്ച ആൾക്ക് നഗരസഭാധികൃതർ 5000 രൂപ മുതൽ 75000 രൂപ വരെ അപ്പോഴുള്ള മനോധർമമനുസരിച്ച് പിഴയടക്കാൻ നോട്ടിസ് അയക്കും.
മുൻകാലത്ത് ചീമുട്ടയിലോ കോഴിത്തലയിലോ കൊടുത്ത കൂടോത്രം ഇനി കത്തിൻ്റെ രൂപത്തിലോ പാഴ്സലിൻ്റെ രൂപത്തിലോ തയ്യാറാക്കി വഴിയരികിൽ നിക്ഷേപിച്ചാൽ മതിയാവും. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ഇതിനു സമാനമായൊരു എട്ടിൻ്റെ പണി കളമശ്ശേരി നഗരസഭാധികൃതർ കോഴിക്കോട് കോവൂർ സ്വദേശിനി വിനീതയ്ക്ക് കൊടുത്തു.
സംഭവമിങ്ങനെ: എറണാകുളം കാക്കനാടുള്ള നേഹ ചോപ്ര ജിം എന്ന വ്യക്തിക്ക് ചില വിലപിടിപ്പുള്ള രേഖകൾ വിനീത ഫെബ്രുവരി മൂന്നാം തിയതി അയക്കുന്നു. പ്ലാസ്റ്റിക് കവർ ഒഴിവാക്കി ബയോഡീഗ്രേഡബിൾ കവറിലാണ് രജിസ്ട്രേഡ് പോസ്റ്റായി കവർ അയക്കുന്നത്. രേഖകൾ സ്ഥാപനത്തിലെത്തിയതിൻ്റെ വിവരം വിനീതയ്ക്ക് ലഭിക്കുകയും ചെയ്തു. സംഭവം അതോടെ കഴിഞ്ഞുവെന്ന് കരുതിയിരിക്കവേ മാർച്ച് 24ന് ഒരു കത്ത് ലഭിക്കുന്നു. കളമശ്ശേരി നഗരസഭയിൽ നിന്നാണ് കത്ത്. ആകാംക്ഷയോടെ കത്തു പൊട്ടിച്ചപ്പോൾ അപ്രതീക്ഷിത വിവരമായിരുന്നു.
കളമശ്ശേരി നഗരസഭ പരിധിയിൽ 19.03.2025ന് താങ്കൾ മാലിന്യം നിക്ഷേപിച്ച് പരിസരവാസികൾ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതിനാൽ കേരള മുനിസിപ്പാലിറ്റി ആക്ട് 340 പ്രകാരം 5000 രൂപ പിഴയടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.
ദേവഗിരി സെൻ്റ് ജോസഫ്സ് കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായ ഭർത്താവ് അനീഷിനും കുടുംബത്തിനുമൊപ്പം താമസിക്കുന്ന താൻ എപ്പോഴാണ് മാലിന്യം നിക്ഷേപിക്കാൻ വണ്ടിയും പിടിച്ച് എറണാകുളത്തേക്ക് പോയത് എന്നാണെന്ന് എത്ര ആലോചിച്ചിട്ടും വിനീതയ്ക്ക് എത്തും പിടിയും കിട്ടിയില്ല. ഒടുവിൽ നഗരസഭാധികൃതരുമായി ബന്ധപ്പെട്ട് എന്ത് മാലിന്യമാണ് കിട്ടിയതെന്ന് വിനീതയും ഭർത്താവും അന്വേഷിച്ചു.
തർക്കങ്ങൾക്കൊടുവിൽ വിനീതയുടെ മേൽവിലാസം എഴുതിയ ഒരു കവറിൻ്റെ ഫോട്ടോ നഗരസഭാധികൃതർ വിനീതയ്ക്ക് വാട്സ്ആപ്പിൽ അയച്ചു കൊടുത്തു. ഫോട്ടോ കണ്ട വിനീത ഞെട്ടി, താൻ ഒരു മാസം മുമ്പ് കാക്കാനാട്ടെ നേഹ ചോപ്രയ്ക്ക് അയച്ച കവർ!!! മാലിന്യം താൻ നിക്ഷേപിച്ചതല്ലെന്നും എറണാകുളത്തെ ഒരു സുഹൃത്തിന് കത്തയച്ചിട്ടുണ്ടെന്നുമുള്ള വിവരം നഗരസഭാധികൃതരോട് വിനീതയും കുടുംബവും പറഞ്ഞു. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ അവർ തയ്യാറായില്ല.

ഒരു സിസിടിവിയോ ദൃക്സാക്ഷിയോ ഇല്ലാതെ തങ്ങളാണ് മാലിന്യം നിക്ഷേപിച്ചതെന്ന് നിങ്ങൾക്കങ്ങനെയാണ് മനസിലായതെന്ന് ചോദിച്ച വിനീതയോട് നഗരസഭ ജീവനക്കാർ നൽകിയ മറുപടി വിചിത്രമാണ്. അതൊന്നും ഞങ്ങൾക്കറിയില്ല. "വഴിയരികിൽ മാലിന്യത്തിനൊപ്പം ഞങ്ങൾക്ക് കിട്ടിയ കവറിൽ നിങ്ങളുടെ അഡ്രസുണ്ടായിരുന്നു. മറുവശത്തുണ്ടായിരുന്ന മേൽവിലാസക്കാരനും നോട്ടീസയിച്ചിട്ടുണ്ട്. അവരോട് 75000 രൂപ പിഴയയടക്കാൻ നിർദേശിച്ചപ്പോൾ അവർ അപേക്ഷിച്ചതനുസരിച്ച് പിഴ ആദ്യം 50000 രൂപയും പിന്നീട് 25000ഉം ഒടുവിൽ അവർ 15000 രൂപ പിഴയടച്ചാണ് പോയത്. അതിനാൽ നിങ്ങളും പിഴയടച്ചേ തീരൂ..." ഇതായിരുന്നു കളമശ്ശേരി നഗരസഭ അധികൃതരുടെ മറുപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നീട് നേഹ ചോപ്രയുമായി വിനീത ബന്ധപ്പെട്ടപ്പോൾ നഗരസഭ ജീവനക്കാർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെടുകയും നേഹ ചോപ്ര പിഴയടച്ച രസീത് വിനീതയക്ക് കൈമാറുകയും ചെയ്തു. താൻ അയച്ച കവർ എങ്ങനെയാണ് റോഡരകിലെത്തിയതെന്ന് നേഹ ചോപ്രയോട് അന്വേഷിച്ചപ്പോൾ അറിഞ്ഞത്, മാലിന്യം എടുക്കാൻ വരുന്ന കുടുംബശ്രീ പ്രവർത്തകർ ഇത്തരം മാലിന്യം സ്വീകരിക്കില്ലെന്നും വെറും പ്ലാസ്റ്റിക് മാത്രമേ എടുക്കുകയുള്ളൂവെന്നും പറഞ്ഞു. ബാക്കി വരുന്ന പേപ്പർ മാലിന്യങ്ങൾ നിങ്ങൾക്ക് തോന്നുന്നത് ചെയ്യൂ എന്ന് പറഞ്ഞാണ് കുടുംബ ശ്രീ പ്രവർത്തകർ കൈയൊഴിയുന്നതെന്ന് നേഹ ചോപ്ര അറിയിച്ചു. അതിനാൽ പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ എടുക്കാൻ സ്വകാര്യ ഏജൻസിയെയാണ് ഏൽപ്പിക്കുന്നത്. ഇത്തരത്തിൽ മാലിന്യം കൊണ്ടുപോയ സ്വകാര്യ ഏജൻസിയിൽ നിന്നും പറ്റിയ പിഴവാണ് ചെയ്യാത്ത കുറ്റത്തിന് നേഹ ചോപ്രയും വിനീതയും അനുഭവിക്കേണ്ടി വന്നത്.
ചെയ്യാത്ത കുറ്റത്തിന് വലിയ മാനസികാഘാതമേറ്റ വിനീത ഉപഭോക്തൃകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന് പരാതി നൽകാനും തയ്യാറെടുക്കുകയാണ്. അതിന് മുന്നോടിയായി കളമശ്ശേരി നഗരസഭാധികൃതരുമായി ഒന്നു കൂടി ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് പിഴവ് പറ്റിയെന്ന തുറന്നു പറച്ചിലാണ് കേൾക്കാനായത്.
ഒരേ കുറ്റത്തിന് രണ്ടുപേരുടെ പേരിലെങ്ങനെ ശിക്ഷ വിധിക്കുമെന്നും നഗരസഭ നേഹ ചോപ്രയോട് പിഴ ഒടുക്കിയിട്ടുണ്ടല്ലോ എന്നും ചോദിച്ചപ്പോൾ നിങ്ങളുടെ മേൽവിലാസം എഴുതിയ കവർ കീറിയ നിലയിലായിരുന്നുവെന്നും രണ്ട് മേൽവിലാസങ്ങളും രണ്ട് ചാക്കുകളിലായിരുന്നുവെന്നും അതുക്കൊണ്ടാണ് പിഴവ് പറ്റിയതെന്നും ഇനി നിങ്ങൾ പിഴയടക്കേണ്ടതില്ലെന്നും നഗരസഭ ഓഫിസിൽ ഫോൺ എടുത്ത വ്യക്തി അനീഷിനോട് പറഞ്ഞു.
എന്നാൽ ആദ്യം അധികൃതർ വിനീതയ്ക്ക് വാട്സ്ആപ്പിൽ അയച്ച കവർ കീറിയ നിലയിലായിരുന്നില്ല. മാത്രവുമല്ല, കവറിൻ്റെ മറുവശത്ത് ടു അഡ്രസിൽ ഉണ്ടായിരുന്ന വ്യക്തിയിൽ നിന്ന് 19.03.2025ന് തന്നെ പിഴ ഒടുക്കിയുണ്ടെന്നും നഗരസഭാധികൃതർ പറഞ്ഞാണ് വിനീത അറിയുന്നത്. ഇതേ തിയതി നേഹ ചോപ്രയുടെ രസീതിലും കാണാം. അതേ ദിവസമാണ് വിനീതയ്ക്ക് കളമശ്ശേരി നഗരസഭ കത്ത് അയച്ചിരിക്കുന്നത്. അതായത് നേഹ ചോപ്ര പിഴയടച്ചതിന് ശേഷമെന്ന് രേഖകൾ തെളിയിക്കുന്നു.
വിഷയം ഇതായിരിക്കെ കൈവിട്ടു പോകുമെന്നായപ്പോൾ കവർ കറീയ നിലയിലായിരുന്നുവെന്നും രണ്ടു ചാക്കിലാണ് മാലിന്യം കണ്ടെത്തിയെന്നും നഗരസഭ കളവ് പറയുകയാണെന്നാണ് വിനീതയുടെ നിലപാട്. ഏതായാലും പരാതിയുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് വിനീതയും അനീഷും.
Also Read:- തടവുകാരെ കൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ ജയിലുകൾ; ഭക്ഷണ ചെലവ് താങ്ങാനാവാതെ അധികൃതർ
അമ്മയും മകനും ചേർന്ന ലഹരിക്കടത്ത് സംഘം; മുഖ്യകണ്ണി അമ്മ അശ്വതിയെന്ന് പൊലീസ്
ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍; അറിയാം വിശദമായി