കോഴിക്കോട്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീരിലേക്കുള്ള വിനോദയാത്ര പാക്കേജുകൾ റദ്ദാക്കി ട്രാവൽ ഏജൻസികൾ. ഭീകരാക്രമണം സൃഷ്‌ടിച്ച നടുക്കം കേരളത്തിലെ ടൂറിസം മേഖലയേയും ബാധിച്ചിരിക്കുകയാണ്. ഈ മാസം 30 വരെയും ചില ജില്ലകളിൽ മെയ് പകുതി വരെയുള്ള പാക്കേജുകളും റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഭാവി ട്രിപ്പുകൾ തീരുമാനിക്കുകയെന്ന് വിവിധ ട്രാവൽ ഏജൻസി പ്രതിനിധികൾ പറഞ്ഞു.
ഇത് വലിയ നഷ്ടമുണ്ടാക്കുമെന്ന് കഴിഞ്ഞ പത്ത് വർഷമായി കശ്‌മീർ ടൂർ പാക്കേജ് നടത്തുന്ന സൗത്ത് ഇന്ത്യ ഹോളിഡേ മേക്കേഴ്‌സ് എം ഡി വിനോദ് പറഞ്ഞു. ''ഹോട്ടൽ മുറികൾ ബുക്ക് ചെയ്‌തത് റദ്ദാക്കേണ്ടി വന്നാൽ തുക തിരിച്ചു കിട്ടില്ല. വിമാന ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് സൗകര്യമുണ്ടെങ്കിലും എല്ലാ കമ്പനിയിൽ നിന്നും ഇത് ലഭിക്കില്ല. അതിലും നഷ്‌ടം സംഭവിക്കും. അഡ്വാൻസ് വാങ്ങുന്ന തുക വിനോദ സഞ്ചാരികൾക്ക് തിരിച്ച് കൊടുക്കുകയും വേണം.''

കശ്മീരിൽ സമാധാനമുണ്ടെന്ന് മനസിലാക്കിയതു കൊണ്ടാവാം റെക്കോഡ് ജനമാണ് കേരളത്തിൽ നിന്ന് ടൂർ പോയത്. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കുന്നതിന് മുമ്പും യാത്ര പോയിട്ടുണ്ട്. അന്ന് സൈന്യത്തിൻ്റെ പഴുതടച്ച സുരക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ മാറി. മൊത്തം സ്വതന്ത്രമായ ഒരവസ്ഥയാണ്. ജമ്മു-കശ്മീർ പൊലീസാണ് സുരക്ഷ ഉദ്യോഗസ്ഥർ. ഏപ്രിൽ 16 ന് ഭീകരാക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്നു. ടുലീപ് പൂക്കൾ വിരിയുന്ന കാലമായതിനാൽ ഈ സീസണിൽ കശ്‌മീരിലേക്ക് കേരളത്തിൽ നിന്നുൾപ്പെടെ സഞ്ചാരികളുടെ പ്രവാഹമാണ്. ഏപ്രിൽ ഒന്നു മുതൽ 20 വരെയാണ് ടുലീപ് ഗാർഡൻ തുറക്കുക. ഈ സമയം ജനനിബിഡമാകുമെന്നും വിനോദ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫെബ്രുവരി മുതൽ നവംബർ വരെ കശ്‌മീരിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഫെബ്രുവരി മുതൽ കേരളത്തിൽനിന്ന് കശ്‌മീരിലേക്കു പ്രതിദിനം ശരാശരി 350 പേർ യാത്ര പോയതായാണ് കണക്ക്. സംസ്ഥാനത്തുനിന്ന് കഴിഞ്ഞ നാല് വർഷമായി ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നും കശ്‌മീരാണ്. പഹൽഗാമിന് പുറമേ സോനാ മാർഗ്, ഗുൽമാർഗ് എന്നീ പ്രദേശങ്ങളും നഗര കാഴ്‌ചകളുമാണ് കശ്‌മീരിൻ്റെ ഭംഗി. ഫെബ്രുവരിയിൽ മഞ്ഞിൻ്റെ സൗന്ദര്യമാണെങ്കിൽ ഏപ്രിലിൽ പൂക്കളുടെ കാഴ്‌ചയാണ്. സെപ്‌തംബർ കഴിയുമ്പോൾ കശ്‌മീരിൽ ആപ്പിൾ കാലമായി. നിത്യ സുന്ദരിയായ കശ്‌മീർ പക്ഷേ ഇന്ന് ഭീതിയിലാണ്. എല്ലാ മാറി തെളിഞ്ഞൊരാകാശം വിരിയുമെന്ന പ്രീതീക്ഷയിലാണ് വിനോദ സഞ്ചാരികൾ.
