തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ശബ്ദമലിനീകരണ നിയന്ത്രണ ചട്ടമനുസരിച്ച് നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും പരിസ്ഥിതി സംരക്ഷണ നിയമം പാലിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പൂരം വെടിക്കെട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പാലിക്കുമെന്ന കാര്യം സർക്കാർ അറിയിച്ചത്. പ്രദേശത്തെ അന്തരീക്ഷ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കു വേണ്ടി സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റിസ് ടിആർ രവിയുടെ ബഞ്ച് തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജി തീർപ്പാക്കി ഉത്തരവിറക്കി. എന്തെങ്കിലും സാഹചര്യം ഉയർന്നുവന്നാൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തവിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ പുലർച്ചെയുള്ള വെടിക്കെട്ടിന് സർക്കാരിന്റെ ഉറപ്പ് തടസ്സമുണ്ടാക്കുമെന്ന ആക്ഷേപം പൂര പ്രേമികൾ ഉന്നയിക്കുന്നുണ്ട്.
പൂരം വെടിക്കെട്ട് ശബ്ദ - പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവമ്പാടി സ്വദേശി വെങ്കിടാചലം ഹൈക്കോടതിയെ സമീപിച്ചത്. രാത്രികാല വെടിക്കെട്ടടക്കം പരിസരവാസികളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നതാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.
അതേസമയം പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്‌ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്ന് പൂരത്തിന് മുന്നോടിയായി ചേർന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ നിർദേശങ്ങളും എക്സ്പ്ലോസിവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പൊലീസുമായി ചേർന്ന് ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിന്‍റെ സംഘാടനത്തിൽ പാളിച്ചകൾ ഉണ്ടായതായി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
മെയ് ആറിനാണ് തൃശൂര്‍ പൂരം. നാലിനാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച ഈ പൂരത്തിന് 200 വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. വടക്കുംനാഥനെ സാക്ഷിനിര്‍ത്തി പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്‌ണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്.
പ്രശസ്‌ത തൃശൂര്‍ പൂരം: മേടമാസത്തിലെ പൂരം നാളിലാണ് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുക. തിരുവമ്പാടി, പാറമേക്കാവ് ദേവിമാര്‍ സഹോദരിമാരാണെന്നാണ് വിശ്വാസം. മേടമാസത്തിലെ പൂരം നാളില്‍ സഹോദരിമാര്‍ തങ്ങളുടെ തട്ടകത്തില്‍ നിന്നുമിറങ്ങി വടക്കുന്നാഥന്‍റെ സന്നിധിയില്‍ കണ്ടുമുട്ടും.
ഇരുവരുടെയും കൂടിക്കാഴ്‌ചയ്‌ക്ക് വടക്കുന്നാഥന്‍ നിശബ്‌ദനായി സാക്ഷിയാകും. തൊട്ടടുത്ത ദിവസം പകല്‍പൂരത്തിന് പിന്നാലെ അടുത്ത വര്‍ഷം കാണാമെന്ന ധാരണയില്‍ ഇരുവരും ഉപചാരം ചൊല്ലി പിരിയും. ഈ വിശ്വാസത്തിലാണ് വര്‍ഷം തോറും തൃശൂര്‍ പൂരം കൊങ്കാടുന്നത്.