എറണാകുളം: ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ ഉപേക്ഷിച്ചു പോയ കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് രാജ്യത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കേരളം. ശിശു ക്ഷേമ സമിതിയാണ് കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്തത്. എറണാകുളം ജനറൽ ആശുപത്രിയിൽ കുഞ്ഞിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ശിശു ക്ഷേമ സമിതിയും ജനറൽ ആശുപത്രി സൂപ്രണ്ടും ഒപ്പുവച്ചു. ഒന്നര മാസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.
ആശുപത്രി സൂപ്രണ്ടിൻ്റെ അഭ്യർഥന മാനിച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിന് 'നിധി' എന്ന് പേരിട്ടിരുന്നു. ഓരോ കുഞ്ഞും അമൂല്യ സമ്പത്താണ് എന്ന സന്ദേശം നൽകുകയാണ് നിധി എന്ന പേര്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്‌തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്‌ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌തു.
ഒരു കിലോയില്‍ താഴെ മാത്രം ഭാരമുള്ളതിനാല്‍ വിദഗ്‌ധ ചികിത്സയ്‌ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്‌ക്ക് മാറ്റി. പിന്നീട് അച്ഛനും അമ്മയും കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് കുഞ്ഞിൻ്റെ സംരക്ഷണവും ചികിത്സയും ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വിദഗ്‌ധ പരിചരണം ഉറപ്പാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുഞ്ഞിൻ്റെ ചികിത്സയ്‌ക്ക് സ്വകാര്യ ആശുപത്രിയില്‍ ചെലവായ തുക ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത ശിശുവികസന വകുപ്പിൻ്റെ ബാലനിധിയിലൂടെ അനുവദിക്കാനും തീരുമാനിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ സ്‌പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റിലെ എല്ലാവരുടേയും പൊന്നോമനയാണ് 'നിധി' ആശുപത്രിയിൽ കഴിഞ്ഞത്.
ആശുപത്രിയിൽ എത്തിക്കുമ്പോള്‍ 950 ഗ്രാം മാത്രമായിരുന്നു കുഞ്ഞിൻ്റെ തൂക്കം. ഒരാഴ്‌ചയോളം കുഞ്ഞിന് ഓക്‌സിജന്‍ നല്‍കിയിരുന്നു. അനീമിയ ഉണ്ടായിരുന്നതിനാല്‍ രണ്ട് പ്രാവശ്യം രക്തം നല്‍കി. ആശുപത്രിയിലെ മില്‍ക്ക് ബാങ്കില്‍ നിന്നും കുഞ്ഞിനാവശ്യമായ മുലപ്പാല്‍ നല്‍കി. പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിന് ഇപ്പോള്‍ മള്‍ട്ടി വിറ്റാമിനും അയണ്‍കിലോ ഡ്രോപ്‌സും മാത്രമാണ് നല്‍കുന്നത്.
ഇപ്പോള്‍ കുഞ്ഞിന് 37 ആഴ്ച പ്രായവും രണ്ടരക്കിലോ തൂക്കവുമുണ്ട്. സാധാരണ കുട്ടികളെ പോലെ പാല്‍ കുടിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ ഷഹിര്‍ഷായുടെ ഏകോപനത്തില്‍ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വിനീത, സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. വിജിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ ഡോക്‌ടര്‍മാരടങ്ങിയ ടീം എന്നിവരാണ് കുഞ്ഞിനെ ചികിത്സിച്ചത്. ബന്ധുക്കളാരും ഇല്ലാത്തതിനാല്‍ കുഞ്ഞിൻ്റെ പ്രത്യേക പരിചരണം നടത്തിയത് ന്യൂബോണ്‍ കെയറിലെ നഴ്‌സുമാരാണ്. വനിതാ ശിശു വികസന വകുപ്പ് ജീവനക്കാരുടെ പിന്തുണയുമുണ്ടായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്.