കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ഭൂമി സംബന്ധിച്ച വഖഫ് വിവാദം പുതിയ തലത്തിലേക്ക്. തണ്ടപ്പേരിനെ ചൊല്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ മാനേജ്മെന്‍റിന് വീഴ്ച പറ്റിയെന്ന് ജില്ലാ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ തന്നെ സമ്മതിക്കുമ്പോൾ ലീഗിനെതിരെ പോർമുഖം തുറക്കുകയാണ് സിപിഎമ്മും മുഖ്യമന്ത്രിയും. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് പാട്ടത്തിന് നല്‍കിയ വഖഫ് ഭൂമിയെ ചൊല്ലിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും മുസ്‌ലിം ലീഗും നേരിട്ട് ഏറ്റുമുട്ടുന്നത്. സര്‍ സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന 25 ഏക്കർ ഭൂമിയെ ചൊല്ലിയാണ് തർക്കം.
തളിപ്പറമ്പ് ജമാ അത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 25 ഏക്കർ ഭൂമിയിലാണ് സര്‍ സയ്യിദ് കോളജിന്റെ കെട്ടിടങ്ങൾ. 1966 ൽ ആരംഭിച്ച കോള ജിന് 1967 ലാണ് അന്നത്തെ മുത്തവല്ലിയായ കെ വി സൈനുദ്ധീൻ ഹാജി ഭൂമി അനുവദിച്ചത്. എന്നാല്‍, ഈ ഭൂമിക്ക് തങ്ങളാണ് നികുതി അടച്ചുവരുന്നത് എന്നാണ് കോളജ് മാനേജ്‌മെന്റ് വാദം. ഇതിനെതിരെ 2021ൽ രണ്ട് സ്വകാര്യ വ്യക്തികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തീ പടർന്നത്. പള്ളിയുടെ ഭൂമിക്ക് പള്ളി തന്നെ നികുതി അടക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. ആവശ്യം പരിഗണിച്ച തളിപ്പറമ്പ് തഹസീൽദാർ കോളേജിന്റെ പേരിലുള്ള തണ്ടപ്പേർ പള്ളിയുടെ പേരിലേക്ക് മാറ്റി നല്‍കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്കിടെയാണ് കോളേജ് മാനേജ്‌മെന്റ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. പള്ളി മുത്തവല്ലി പാട്ടത്തിന് നല്‍കിയ ഭൂമിയുടെ നികുതിയടക്കുന്നതിന് തണ്ടപ്പേര്‍ കോളജിന്‍റെ പേരിലേക്ക് മാറ്റിത്തരണമെന്ന ആര്‍ഡിഒ കോടതിയിലെ കേസില്‍ വിധി പറയുന്നത് തടയണമെന്ന ഹര്‍ജിയാണ് ഹൈക്കോടതിക്ക് മുമ്പിലുള്ളത്. ഈ സത്യവാങ്മൂലത്തിൽ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് അല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നതാണെന്നുമാണ് പറയുന്നത്. അതേസമയം, കോളജ് സ്ഥിതി ചെയ്യുന്ന ഭൂമി വഖഫ് ഭൂമിയല്ലെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്നും കോളേജിനെ തകർക്കാനുള്ള ശ്രമമാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നുമാണ് സര്‍ സയ്യിദ് കോളേജ് മാനേജ്മെന്റ് പറയുന്നത്. ഹര്‍ജിയിലെ പന്ത്രണ്ടാം ഖണ്ഡികയില്‍ ഇത് വഖഫ് ഭൂമിയല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്‍റേതായിരുന്നു എന്നുമുള്ള ഭാഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. സർ സയ്യിദ് കോളേജ് മാനേജ്മെൻറ് ഭരിക്കുന്നത് മുസ്ലിം ലീഗ് നേതൃത്വം ആണ്. ലീഗ് ഒത്താശയോടെ വഖഫ് ഭൂമി തട്ടിയെടുക്കാന്‍ കോളജ് മാനെജ്മെൻ്റ് ശ്രമിക്കുന്നുവെന്ന് ഇതോടെ ആരോപണം ഉയര്‍ന്നു. എന്നാല്‍ ഹര്‍ജിയിലെ ഈ ഭാഗം അഭിഭാഷകന് പറ്റിയ പിഴവാണെന്നും തിരുത്തുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ഇതിനിടെയാണ് ഭൂമി തർക്കം രാഷ്ട്രീയ പോരാട്ടമായും മാറിയത്. പാർലമെന്റിൽ വഖഫ് ബില്ലിനെതിരെ വോട്ട് ചെയ്ത ലീഗിന്റെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വഖഫ് ഭൂമി സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു. വിഷയത്തില്‍ ലീഗിനെ കടന്നാക്രമിച്ച് ഐഎന്‍എല്ലും രംഗത്തുവന്നു. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ലീഗ് നടത്തുന്ന ശ്രമമാണെന്ന് ആരോപിച്ച് സിപിഎം പ്രത്യക്ഷ സമരത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തിൽ പ്രകടനവും നടത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഷയത്തെപ്പറ്റി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്
കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന് വഖഫ് വിഷയത്തിൽ ഇരട്ടത്താപ്പാണ്. തളിപ്പറമ്പ് സർ സയ്യിദ് കോളജുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിൻറെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യ പൂർണമായാണ് അവർ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നുണ്ട്. സർ സയ്യിദ് കോളേജ് മാനേജ്മെൻറ് ഭരിക്കുന്നത് മുസ്ലിം ലീഗ് നേതൃത്വം ആണ്. തളിപ്പറമ്പ് നഗരസഭാ മുൻ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരിൽ ഒരാളുമായ മഹമൂദ് അള്ളാംകുളം അടക്കമുള്ള നേതാക്കൾ ആണ് മാനേജ്മെൻറിൽ ഉള്ളത്.
വടക്കൻ മലബാർ മേഖലയിലെ സാമൂഹികവും രാഷ്ട്രീയവുമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിന് വേണ്ടി 1967ൽ ആണ് ഈ കോളേജ് ആരംഭിക്കുന്നത്. കോളേജ് തുടങ്ങാൻ ഭൂമി ഇല്ലാതിരുന്ന പശ്ചാത്തലത്തിൽ പിൽകാലത്ത് സുപ്രീം കോടതി ജസ്റ്റിസ് ആയി മാറിയ ജസ്റ്റിസ് ഖാലിദ്, (അദ്ദേഹം അന്ന് സി.ഡി.എം.ഇ.എ സ്ഥാപക പ്രസിഡണ്ട് ആയിരുന്നു) തളിപ്പറമ്പ് ജുമാമസ്ജിദ് മുതവല്ലി കെ.വി.സൈനുദ്ധീൻ ഹാജിക്ക് ഒരു അപേക്ഷ നൽകി. തളിപ്പറമ്പ് ജുമാമസ്ജിദിൻറെ ഉടമസ്ഥതയിൽ ഉള്ള 25 ഏക്കർ ഭൂമി കോളേജ് തുടങ്ങാൻ വിട്ടു നൽകണം എന്നതായിരുന്നു ആവശ്യം.
ഈ ആവശ്യം അംഗീകരിച്ച് തളിപ്പറമ്പ ജുമാമസ്ജിദ് മുതവല്ലി കെ.വി.സൈനുദ്ധീൻ ഹാജി 23/7 /1966 ൽ പ്രസ്തുത ഭൂമി സി .ഡി.എം.ഇ.എ മാനേജ്മെൻറിന് പാട്ടത്തിന് നൽകണം എന്ന് വഖഫ് ബോർഡിന് അപേക്ഷ സമർപ്പിച്ചു. നിബന്ധനകൾ മുൻ നിർത്തി മാനേജ്മെൻറിന് ഭൂമി നൽകാൻ 17/9/1966ന് വഖഫ് ബോർഡ് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഉത്തരവ് അനുസരിച്ച് 204/1967 dt 22 /2/1967 പ്രകാരം ജില്ലാ രജിസ്ട്രാര്‍ പി.രാധാകൃഷ്ണൻ മേനോൻ മുമ്പാകെ 44.5 രൂപ ഫീസടച്ച് തളിപ്പറമ്പ് ജുമാമസ്ജിദ് മുതവല്ലി കെ.വി.സൈനുദ്ധീൻ ഹാജി, ഒന്നാം നമ്പർകാരനും സി.ഡി.എം.ഇ.എ സ്ഥാപക പ്രസിഡണ്ട് അഡ്വക്കറ്റ് വി.ഖാലിദ് രണ്ടാം നമ്പറുകാരനുമായി എഴുതിയ ലീസ് ആധാരപ്രകാരം സർസയ്യിദ് കോളജ് നിർമ്മിക്കുകയും 54 വർഷം വാടക നൽകുകയും ചെയ്തിരുന്നു. ഏക്കറിന് ഒരു വർഷം 5 രൂപ തോതിൽ 125 രൂപ വാടക നിശ്ചയിക്കുകയും മൂവായിരം രൂപ മാനുഷം കൈപ്പറ്റുകയും ചെയ്തു. പിന്നീട് 18/1/2007 മുതൽ 3000 രൂപയും 31/10/2016 മുതൽ 3 ലക്ഷം രൂപയും ആക്കി വർദ്ധിപ്പിക്കുകയും 2021 വരെ കൊടുക്കുകയും ചെയ്തിട്ടുണ്ട്. 1967 കാലത്ത് മലബാറിൽ ജീവിച്ച പ്രഗത്ഭനായ നിയമവിദഗ്ദൻ പിന്നീട് ഹൈക്കോടതിയിൽ ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ച വി ഖാലിദ്നെ പോലുള്ള നിയമ വിദഗ്ദരും സി.കെ.പി. ചെറിയ മമ്മുക്കേയി, പിലാക്കണ്ടി ഹുസൈൻ സാഹിബ് തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ, വിദ്യഭ്യാസ പ്രവർത്തകരും ചേർന്ന് നടത്തിയ ലീസ് ആധാരം നിലവിലെ ലീഗ് നേതാക്കൾ ആയ സി.ഡി.എം. ഇ.എ ഇപ്പോഴത്തെ ഭാരവാഹികൾ തള്ളിപ്പറയുകയാണ്.
ഹൈക്കോടതിയിൽ നൽകിയ 12095/2025 WP [C] നമ്പർ റിട്ട് ഹര്‍ജിയിൽ ലീഗ് നേതൃത്വം നൽകിയിരിക്കുന്ന സത്യവാങ്മൂലം പ്രകാരം, സർ സയ്യിദ് കോളജ് സ്ഥിതി ചെയ്യുന്ന വസ്തു തളിപ്പറമ്പ് ജുമാ മസ്ജിദിൻറെതല്ലെന്നും, അത് നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണ് എന്നുമുള്ള വിചിത്രമായ കണ്ടെത്തൽ ആണ് ഉന്നയിച്ചിരിക്കുന്നത്. പള്ളിയുടെ ഉടമസ്ഥതയിൽ വർഷങ്ങൾ ആയി ഉള്ള ഉള്ള ഭൂമി വഫഖ് ഭൂമി അല്ലെന്ന് നിലപാട് എടുക്കാൻ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് എന്ന് അവർ തന്നെ വ്യക്തമാക്കേണ്ടതാണ്. വഖഫ് ഭൂമികൾ കൈവശപ്പെടുത്താൻ കേന്ദ്ര ഗവൺമെൻറ് പുതിയ നിയമം കൊണ്ടു വന്ന കാലത്ത് ലീഗിൻറെ നേതൃത്വം എടുത്ത ഈ തീരുമാനത്തിൽ അവിടെ വലിയ ജനവികാരം നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ട് വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ ലീഗിന് പരസ്പരം വിരുദ്ധമായ നിലപാടുണ്ടാകുന്നത്. ബിജെപിയുടെ വഞ്ചനാപരവും വർഗീയ ലക്ഷ്യത്തോടെയുമുള്ള നിലപാടുകളെ തുറന്നുകാട്ടുകയും ശക്തമായി എതിർക്കുകയും ചെയ്യുമ്പോൾ തന്നെ ഇത്തരം ഇരട്ടത്താപ്പു നയം ബന്ധപ്പെട്ടവർ ഉപേക്ഷിക്കുകയും വേണം- മുഖ്യമന്ത്രി പറഞ്ഞു.
സിപിഒ റാങ്ക് ലിസ്റ്റ്: പ്രതീക്ഷയുടെ ഒരു ദിനം കൂടി! 45 പേര്‍ക്ക് നിയമന ഉത്തരവ് ലഭിച്ചു, സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍
ലീഗ് കണ്ണൂർ നേതൃത്വത്തിൻ്റെ വിശദീകരണം
തളിപ്പറമ്പ് സർ സയ്യിദ് കോളജിൻ്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‌ലിം ലീഗിനെ പഴിചാരി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു. തളിപ്പറമ്പ് സർ സയ്യിദ് കോളജ് ഭൂമിയുമായി ബന്ധപ്പെട്ട് തണ്ടപ്പേരു മാറ്റുന്നത് സംബന്ധിച്ച ഒരു വ്യവഹാരത്തിൽ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് വന്ന ഒരു സാങ്കേതിക തകരാറ് തിരുത്തുന്നതിന് വേണ്ടി കോളജിൻ്റെ ഉടമസ്ഥാവകാശമുള്ള കണ്ണൂർ ജില്ലാ മുസ്ലിം എഡുക്കേഷണൽ അസോസിയേഷൻ (CDMEA) എക്സിക്യുട്ടീവ് തീരുമാനമെടുക്കുകയും അതിന് ബന്ധപ്പെട്ട അഭിഭാഷകർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടും വിഷയം സജീവമായി നിലനിർത്താൻ ശ്രമിക്കുന്നതിന് പിന്നിൽ തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. മുനമ്പം വിഷയത്തിലടക്കം സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിൻ്റെ മറ്റൊരു വകഭേദമാണിത്. സർ സയ്യിദ് കോളജിൻ്റെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ മുസ്‌ലിം ലീഗിനോ കോളജ് മാനേജ്മെൻ്റിനോ രണ്ടഭിപ്രായമില്ല. കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം തിരുത്തുന്നതിലൂടെ ആ പ്രശ്നം അവസാനിക്കുകയും ചെയ്യും. ഉത്തര മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഉതകുന്ന ഉന്നത കലാലയങ്ങൾ സ്ഥാപിക്കാൻ തളിപ്പറമ്പ് മുസ്ലിം ജമാഅത്ത് ലീസായി നൽകിയ ഈ ഭൂമിയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. അവയെ തകർക്കാൻ ശ്രമിക്കുന്ന തല്പര കക്ഷികളുടെ കൂടെ നിൽക്കാൻ മുസ്‌ലിം ലീഗിന് കഴിയില്ല. അതേസമയം പ്രസ്തുത ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ ലീഗിന് സംശയവുമില്ല. കേരളത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുസ്ലിംലീഗ് നേതാക്കൾ മുൻകൈ എടുത്ത് പടുത്തുയർത്തിയിട്ടുണ്ട്. എന്നാൽ അവയെല്ലാം ലീഗിൻ്റെ സ്ഥാപനങ്ങളുമല്ല. മുസ്‌ലിം ലീഗ് അതിൻ്റെയൊന്നും അട്ടിപ്പേറ് അവകാശം ഉന്നയിക്കുന്നുമില്ല.സർ സയ്യിദ് കോളജിൻ്റെ കാര്യത്തിലും ലീഗ് നിലപാട് ഇത് തന്നെയാണ്. ലീഗ് കാരല്ലാത്ത നിരവധി പേർ കോളജിൻ്റെയും അതിൻ്റെ മാതൃസംഘടനയുടെയും തലപ്പത്ത് ഉണ്ടായിട്ടുണ്ട്. വ്യവസായ പ്രമുഖനായ എ.കെ. ഖാദർ കുട്ടി സാഹിബ്, സുപ്രീം കോടതി ജസ്റ്റിസായിരുന്ന വി.ഖാലിദ് സാഹിബ്, ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയായിരുന്ന കെ. അബ്ദുൽ ഖാദർ സാഹിബ്, തലശ്ശേരി മുനിസിപ്പൽ ചെയർമാനായിരുന്ന സിപിഎം നേതാവ് ഒ.വി. അബ്ദുള്ള എന്നിവർ അവരിൽ ചിലർ മാത്രമാണ്. ഇപ്പോൾ സർ സയ്യിദ് കോളജിൻ്റെ തലപ്പത്തിരിക്കുന്നത് മുസ്ലിംലീഗ് നേതാക്കളായതുകൊണ്ട് മാത്രം കോളജിൻ്റെ ഉടമസ്ഥാവകാശം മുസ്ലിംലീഗിലെത്തുന്നില്ല. അതിനാൽ ഈ വിഷയത്തിൽ മുസ്‌ലിം ലീഗിനെ പഴിചാരി വിഷയം സജീവമായി നിലനിർത്താനുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും രാഷ്ട്രീയ ദുഷ്ടലാക്ക് ജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അബ്ദുൽ കരീം ചേലേരി പ്രസ്താവനയിൽ പറഞ്ഞു.